പാലക്കാട് നഗരസഭ പിടിക്കും;മുൻ എംഎൽഎയെ ഇറക്കി ആഞ്ഞ് പിടിക്കാൻ സിപിഎം..ചുക്കാൻ പിടിക്കാൻ എംബി രാജേഷും
പാലക്കാട്; തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാലക്കാട് സീറ്റ് വിഭജനം ഉൾപ്പെടെയുള്ള ചർച്ചകളിലേക്ക് മുന്നണികൾ കടന്നു കഴിഞ്ഞു. കഴിഞ്ഞ വർഷത്തേതിന് സമാനമായി ഇക്കുറിയും പാലക്കാട് നഗരസഭയിലേതാകും ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മത്സരം. ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയെ എന്ത് വിലകൊടുത്തും താഴെയിറക്കാനുള്ള നീക്കങ്ങളാണ് കോൺഗ്രസും സിപിഎമ്മും നടത്തുന്നത്.അതേസമയം ഭരണം നിലനിർത്താൻ ഏതറ്റം വരേയും പോകുമെന്ന് ബിജെപിയും പ്രഖ്യാപിച്ചതോടെ ഇവിടെ പോരാട്ടം കനത്തിരിക്കുകയാണ്.
ഏക നഗരസഭ
സംസ്ഥാനത്ത് ബിജെപിക്ക് അധികാരമുള്ള ഏക നഗരസഭയാണ് പാലക്കാടേത്. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 52 അംഗ നഗരസഭയില്‍ 24 അംഗങ്ങളാണ് ബിജെപിക്ക് ലഭിച്ചത്. യുഡിഎഫിന് 18 സീറ്റിലും ഇടത് പാര്‍ട്ടികള്‍ക്ക് 9 ഉം നേടാനായി. വെല്‍ഫയര്‍ പാര്‍ട്ടിക്ക് ഒരു സീറ്റിലുമായിരുന്നു വിജയിക്കാന്‍ കഴിഞ്ഞത്.ഇവർ എൽഡിഎഫിനൊപ്പമായിരുന്നു.
കോൺഗ്രസുമായി കൈകോർത്തു
യുഡിഎഫു ഇടതും കൈകോർത്താൽ ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാനാകുമായിരുന്നുവെങ്കിലും ആദ്യം ഇരു പാർട്ടികളും ഇതിന് തയ്യാറായില്ല.തുടർന്ന്ബിജെപി ഭരണത്തിലേറുകയായിരുന്നു.പിന്നീട് ഹൈദരാബാദ് പാർട്ടി കോൺഗ്രസിന് പിന്നാലെ ബിജെപിക്കെതിരെ നീങ്ങാൻ സിപിഎം കോൺഗ്രസുമായി കൈകോർത്തു.
പരാജയപ്പെട്ടു
ഇതനുസരിച്ച് നഗരസഭയിലെ വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാര്ക്കെതിരെ യുഡിഎഫും സിപിഎമ്മും ചേർന്ന് പുറത്താക്കിയെങ്കിലും ഭരണ സമിതിക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഒരു കോണ്‍ഗ്രസ് അംഗത്തിന്റെ കൂറുമാറ്റത്തോടെ പരാജയപ്പെടുകയായിരുന്നു.
അരയും തലയും മുറുക്കി
കല്‍പ്പാത്തിയില്‍ നിന്നുള്ള കൗണ്‍സിലറായിരുന്ന യുഡിഎഫ് അംഗം വിപ്പ് മറികടന്ന് രാജിസമർപ്പിച്ചത്. ഇതോടെ പ്രതിപക്ഷത്തിന്റെ നീക്കങ്ങളെല്ലാം അമ്പേ പരാജയപ്പെട്ടു. എന്നാൽ ഇക്കുറി ബിജെപിയെ പുറത്താക്കാൻ അരയും തലയും മുറുക്കിയിറങ്ങിയിരിക്കുകയാണ് കോൺഗ്രസും സിപിഎമ്മും.
എൽഡിഎഫ് സ്വപ്നം
വ്യക്തമായ ഭൂരിപക്ഷത്തിലുള്ള വിജയമാണ് നഗരസഭയിൽ എൽഡിഎഫ് സ്വപ്നം കാണുന്നത്. മുൻ എംഎൽഎ ടികെ നൗഷാദിനെ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നയിക്കാനാണ് സിപിഎം ആലോചിക്കുന്നത്. കഴിഞ്ഞ തവണയും നൗഷാദ് തന്നെയായിരുന്നു മുന്നണിയെ നയിച്ചത്.പരാജയം രുചിച്ചെങ്കിലും ഇക്കുറിയും നൗഷാദിനെ തന്നെ വിശ്വാസത്തിലെടുക്കാനാണ് മുന്നണി തിരുമാനം.
പ്രതിരോധം തീർക്കാൻ
അതേസമയം ശ്രദ്ധ കേന്ദ്രീകരിച്ചില്ലേങ്കിൽ യുഡിഎഫ് മുന്നേറ്റം സിപിഎം ആശങ്കപ്പെടുന്നുണ്ട്. ഇതോടെ സംഘടനയിലെ ശക്തരായ നേതാക്കളെ തന്നെ ഇറക്കി ഭരണപക്ഷത്തിനും യുഡിഎഫിനും പ്രതിരോധം തീർക്കാനാണ് പാർട്ടിയൊരുങ്ങുന്നത്. മുന്‍ എംപിമാരായ എംബി രാജേഷിനെയും എന്‍എന്‍ കൃഷ്ണദാസിനെയും നഗരസഭയില്‍ കേന്ദ്രീകരിപ്പിച്ചേക്കും.
യുഡിഎഫ് നീക്കം
അതിനിടെ കിണഞ്ഞ് പരിശ്രമിച്ചാൽ ബിജെപിയെ താഴെയിറക്കാനാകുമെന്നാണ് യുഡിഎഫ് നേതൃത്വം കണക്ക് കൂട്ടുന്നത്. പതിറ്റാണ്ടുകളായി കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന നഗരസഭാ പരിധിയില്‍ പാര്‍ട്ടിയിലെ ചില അസ്വാരസ്യങ്ങളാണ് കഴിഞ്ഞ തവണ വോട്ട് ചോര്‍ത്തിയതെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
ഒറ്റക്കെട്ടായി നേരിടും
ഇത്തവണ ഒറ്റക്കെട്ടായി നേരിട്ടാൽ ഭരണം ലഭിക്കുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്.നഗരസഭ ഭരണത്തിലെ ബിജെപി വീഴ്ചകൾ ഉയർത്തിക്കാട്ടിയാകും യുഡിഎഫ് പ്രചരണം. ഇത്തവണ വെൽഫയർ പാർട്ടിയുമായും നീക്കുപോക്കടക്കമുള്ള നീക്കം തുണയ്ക്കുമെന്നും യുിഎഫ് കരുതുന്നു.
ചുക്കാൻ പിടിക്കാൻ ഷാഫിയും
പാലക്കാട് എംഎല്‍എയായ ഷാഫി പറമ്പില്‍, എംപി വികെ ശ്രീകണ്ഠനെയും എന്നിവരാകും തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുക. അതേസമയം ഭരണ തുടർച്ച നേടാനുള്ള തന്ത്രങ്ങൾ ബിജെപിയും പയറ്റുന്നുണ്ട്. ഇത്തവണ കൂടുതൽ സീറ്റുകൾ നേടുകയാണ് ബിജെപി ലക്ഷ്യം. സംഘടനയിലെ ഭിന്നതകൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോയെന്ന ആശങ്ക നേതൃത്വത്തിന് ഉണ്ട്.
Recommended Video
ജില്ലയിലെ രാഷ്ട്രീയ ചിത്രം ഇങ്ങനെ
പാലക്കാട് ജില്ലയിൽ ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനാണ്. ആകെയുള്ള 30 സീറ്റുകളിൽ എൽഡിഎഫിന് 27 ഉം യുഡിഎഫിന് 3 സീറ്റുകളുമാണ് ഉള്ളത്. 7 നഗരസഭകളിൽ 4 എണ്ണത്തിൽ യുഡിഎഫും രണ്ടിടത്ത് എൽഡിഎഫും 1 ഇടത്ത് ബിജെപിയുമാണ്.88 ഗ്രാമപഞ്ചായത്തുകളിൽ 71 ഇടത്തും എൽഡിഎഫിനാണ് ഭരണം.യുഡിഎഫ് 17 ഇടത്താണ് ഭരിക്കുന്നത്.
ചടുല നീക്കവുമായി കോൺഗ്രസ്;'ക്രൈസിസ് മാനേജർ'ബിഹാറിലേക്ക് .. ഗോവയും മണിപ്പൂരും ആവർത്തിക്കില്ല
കർണാടകത്തിൽ ഡികെയുടെ കിടിലൻ നീക്കം; ബിജെപി നേതാവ് കോൺഗ്രസിലേക്ക്,ഉപതിരഞ്ഞെടുപ്പിന് മുൻപ്.. ഞെട്ടൽ