പ്രതിരോധ കുത്തിവെപ്പെടുത്ത പിന്നാലെ വിരലുകൾ മുറിച്ച് മാറ്റി; തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ മരിച്ചു
പാലക്കാട്: തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെന്മാറ വിത്തിനശ്ശേരി സ്വദേശി സരസ്വതി (60) ആണ് മരിച്ചത്. വീടിന് സമീപത്ത് വെച്ച് മെയ് ഒന്നിനായിരുന്നു ഇവരെ തെരുവ് നായ കടിച്ചത്.
തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ഇവർ ചികിത്സ തേടിയിരുന്നു. ആശുപത്രിയിൽ വെച്ച് പ്രതിരോധ കുത്തുവെപ്പ് എടുക്കുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെ ഇവരുടെ കാൽ മുഴുവൻ പൊള്ളലേറ്റ നിലയിലായിരുന്നു. ആരോഗ്യാവസ്ഥ മോശമായതോടെ കാൽവിരലുകൾ മുറിച്ച് മാറ്റി. പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പേവിഷബാധ സ്ഥിരീകരിച്ചു. തുടർന്ന് ഇന്ന് രാവിലെയോടെ മരണം സ്ഥീകരിക്കുകയായിരുന്നു.

അതേസമയം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ തെരുവ് നായ ആക്രമണം തുടരുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ബാലരാമപുരത്ത് രണ്ട് കുഞ്ഞുങ്ങളെ തെരുവ് നായ കടിച്ചിരുന്നു. മംഗലത്തുകോണം കട്ടച്ചൽക്കുഴിയിൽ
പുത്തൻകാനം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന രണ്ട് വയസുകാരൻ ദക്ഷിത്, കട്ടച്ചൽക്കുഴിയിൽ വീട്ടുമുറ്റത്ത് കളിച്ചുക്കൊണ്ടിരിക്കുകയായിരുന്ന മൂന്ന് വയസുകാരി അഗ്നിമിത്ര എന്നിവര്‍ക്കായിരുന്നു കടിയേറ്റത്. നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിരുന്നു.
അതേസമയം എറണാകുളത്തും തെരുവ് നായ അക്രമണ സംഭവങ്ങൾ വർധിച്ച് വരുന്നുണ്ട്. ഈ സാഹചര്യത്തിൽ കോലഞ്ചേരിയിൽ എബിസി കേന്ദ്രം തുടങ്ങുമെന്ന് ജില്ലാ പഞ്ചായത്ത് അറിയിച്ചു. നിലവിൽ മുളന്തുരുത്തിയിൽ എബിസി കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.
ജില്ലാ പഞ്ചായത്തിനൊപ്പം മൃഗസംരക്ഷണ വകുപ്പ്, വടവുകോട്, മൂവാറ്റുപുഴ ബ്ലോക്കുകൾ, ബ്ലോക്കുകളുടെ പരിധിയിൽ വരുന്ന പഞ്ചായത്തുകൾ തുടങ്ങിയവ സംയോജിച്ചാണ് കോലഞ്ചേരിയിൽ എ.ബി.സി.കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കേന്ദ്രത്തിൽ ഒരു ഡോക്ടർ, ഓപ്പറേഷൻ തിയേറ്റർ സഹായി, നാല് മൃഗ പരിപാലകർ, ഒരു ക്ലീനിംഗ് തൊഴിലാളി എന്നിവരുടെ സേവനം ലഭ്യമാകും. സ്ഥല സൗകര്യമുള്ള മൃഗാശുപത്രികളിലാണ് വന്ധ്യംകരണ കേന്ദ്രങ്ങൾ ആരംഭിക്കുക.
തെരുവുകളിൽ അലഞ്ഞു തിരിയുന്ന നായ്ക്കളിൽ വന്ധ്യംകരണം നടത്തുന്നത് വഴി തെരുവ് നായകളുടെ എണ്ണം നിയന്ത്രണ വിധേയമാക്കാനും അതുവഴി തെരുവുനായ ആക്രമണങ്ങൾ ഇല്ലാതാക്കാനും സാധിക്കും. നായ പിടുത്തത്തിൽ പരിശീലനം ലഭിച്ചവരുടെ സഹായത്തോടെ കേന്ദ്രങ്ങളിൽ എത്തിക്കുന്ന ആൺ - പെൺ നായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയ്ക്ക് വിധേയമാക്കുന്നു. ശസ്ത്രക്രിയ നടത്തിയ പെൺനായ്ക്കളെ അഞ്ച് ദിവസവും ആൺ നായ്ക്കളെ നാല് ദിവസവും പരിചരിക്കുകയും ശേഷം അവയെ പിടിച്ച സ്ഥലത്തു തന്നെ തുറന്നു വിടുകയും ചെയ്യും.












Click it and Unblock the Notifications