പ്രളയത്തിൽ നിന്ന് പാലക്കാട് കരകയറുന്നു
പാലക്കാട്: പ്രളയത്തിൽ നിന്ന് ജില്ല കരകയറുന്നു. ഡിവൈഎഫ്ഐ അടക്കുള്ള സംഘടനകളുടെ നേതൃത്വത്തിൽ ശുചീകരണം തുടങ്ങി. അട്ടപ്പാടി, നെല്ലിയാമ്പതി റോഡുകൾ ഭാഗികമായി തുറന്നു. പൂർണമായി അടച്ച പട്ടാമ്പി പാലവും കാൽനടയ്ക്കായി തുറന്നു.
കഴിഞ്ഞ ദിവസം പൊതുമരാമത്ത് പാലം വിഭാഗം അധികൃതർ പാലത്തിൽ നടത്തിയ പരിശോധനയിൽ ബലക്ഷയം ഇല്ലെന്ന് കണ്ടെത്തി. തകർന്നു പോയ പാലത്തിലെ കൈവരികളും അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികളും നടത്താൻ തീരുമാനിച്ചു.

ചൊവ്വാഴ‌്ച പാലത്തിലെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചു. അധികൃതരുടെ ഉറപ്പിനെ തുടർന്ന് മുഹമ്മദ് മുഹസിൻ എംഎൽഎ പാലം കാൽനടയാത്രയ‌്ക്കായി തുറന്നുകൊടുത്തു. പാലത്തിനു മുകളിൽ താൽക്കാലികമായി കയർ കെട്ടി അതിർത്തി തിരിച്ച ശേഷമാണ് കാൽനടയാത്രക്ക് വഴി ഒരുക്കിയിരിക്കുന്നത്.
രാവിലെ ആറ‌് മുതൽ രാത്രി ഒമ്പത‌് വരെയാണ‌് പാലത്തിലൂടെയുള്ള കാൽനടയാത്രാ സമയം. തഹസിൽദാർ കാർത്യായനി ദേവി, സിഐ പി വി രമേഷ്, എസ്ഐമാരായ അജീഷ്, കെ മണികണ്ഠൻ, സിപിഐ എം ഏരിയ സെക്രട്ടറി എൻ പി വിനയകുമാർ, വിവിധ വ്യാപാര സംഘടനാ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. പ്രളയത്തിൽ ചളിയും മണ്ണും കയറിയ വീടുകൾ വൃത്തിയാക്കാൻ ഡിവൈഎഫ‌്ഐ സജീവമാക്കുണ്ട്. ജില്ലയിലെ പന്ത്രണ്ട‌് ബ്ലോക്കുകളിൽനിന്നായി 650 പ്രവർത്തകരാണ‌് പ്രളയത്തിൽ നശിച്ച ആശുപത്രികളും വീടും ഉൾപ്പെടെ 250ലധികം കെട്ടിടങ്ങൾ വൃത്തിയാക്കിയത‌്.
ചൊവ്വാഴ‌്ച രാവിലെയോടെ എത്തിയ സംഘം രാത്രിവരെ നീണ്ട കഠിന പ്രയത‌്നത്തിലൂടെയാണ‌് വീടുകൾ വൃത്തിയാക്കിയത‌്. ആവശ്യമായ ഡിറ്റർജെന്റുകളും ഉപകരണങ്ങളും സഹിതമാണ‌് സംഘം എത്തിയത‌്. ഡിവൈഎഫ‌്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ‌്, പ്രസിഡന്റ‌് എം ഷംസീർ എന്നിവർ ഇവരെ സ്വീകരിച്ചു. ഡിവൈഎഫ‌്ഐ ജില്ലാ സെക്രട്ടറി കെ പ്രേംകുമാർ, ട്രഷറർ ടി വി ഗിരീഷ‌്, വൈസ‌് പ്രസിഡന്റ‌് എം രാജേഷ‌്, സംസ്ഥാന കമ്മിറ്റിയംഗം കെ സുലോചന, ജില്ലാ സെക്രട്ടറിയറ്റ‌് അംഗം വി പ്രജീഷ‌്കുമാർ എന്നിവർ നേതൃത്വം നൽകി.












Click it and Unblock the Notifications