നവകേരള സദസിനെതിരെ പോസ്റ്റിട്ടു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസ്
പാലക്കാട്: നവകേരള സദസിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒകെ ഫാറൂഖിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്. സി പി എം നേതാക്കളുടെ പരാതിയിൽ തൃത്താല പോലീസാണ് നടപടിയെടുത്തത്.
'ആലിബാബയും 41 കള്ളൻമാരും' എന്ന തലക്കെട്ടിൽ നവകേരള ബസിന്റെ മാതൃകയിലുള്ള ചിത്രമായിരുന്നു ഫാറൂഖ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. 'നവകേരള സദസ്സിൽ വൻ ജനക്കൂട്ടം: മുഖ്യമന്ത്രി - പോക്കറ്റടിക്കാരെയും കള്ളന്മാരെയും ആകാംക്ഷയോടെ കാണാൻ ജനം കൂടുന്നത് സ്വാഭാവികം' എന്ന വരികളോടായിരുന്നു പോസ്റ്റ്. നിരവധി പേർ ഇത് പങ്കിടുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് സിപിഎം നേതാക്കൾ പരാതി നൽകിയത്. മുഖ്യമന്ത്രിയെയും മന്ത്രിമാരേയും ബോധപൂർവം കള്ളൻമാരായി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ ആരോപിച്ചു. പരാതി ലഭിച്ചതിനു പിന്നാലെ തൃത്താല പൊലീസ് ഫാറൂഖിനെ വിളിച്ച് വിശദമായ മൊഴി രേഖപ്പെടുത്തി. തുടർന്ന് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.
അതേസമയം കേസെടുത്ത നടപടിയെ ഫാറൂഖ് രൂക്ഷമായി വിമർശിച്ചു. പിണറായി സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനമാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും സര്‍ക്കാരിന്റെ കൊള്ളരുതായ്മകളെ വിമര്‍ശിച്ചാല്‍ കേസിൽ കുടുക്കുകയാണെന്നും ഫാറൂഖ് ആരോപിച്ചു. 'കൊള്ളസംഘമായ സർക്കാരിനെതിരെ പോസ്റ്റിട്ടതിനെതിരെ സി പി എം, ഡി വൈ എഫ് ഐ പ്രവർത്തകരുടെ പരാതിയുണ്ടെന്ന് പറഞ്ഞാണ് എന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഞാൻ കലാപാഹ്വാനം നടത്തിയെന്ന് ആരോപിച്ചാണ് കേസെടുത്തത്. മൊബൈല്‍ഫോണ്‍ പോലും സ്‌റ്റേഷനില്‍ പിടിച്ചുവെയ്ക്കുന്ന സ്ഥിതിയാണുണ്ടായത്. എന്തൊരു ഫാസിസ്റ്റ് നടപടിയാണിത്. നരേന്ദ്ര മോദി സർക്കാരിന്റെ ഫാസിസ്റ്റ് രീതികൾ ഒരുഭാഗത്തുണ്ടാകുമ്പോൾ അതേ രീതിയിൽ തന്നെയാണ് പിണറായി സർക്കാർ മുന്നോട്ട് പോകുന്നത്. എത്രകേസെടുത്താലും ഇനിയും പ്രതിഷേധിക്കും. പറയാൻ യാതൊരു മറുപടിയുമില്ല. അതിന് സോഷ്യൽ മീഡിയ എന്നല്ല ഏത് മാധ്യമങ്ങളും ഉപയോഗിക്കും, സമര പരിപാടികളുമായി മുന്നോട്ട് പോകും', ഫാറൂഖ് പറഞ്ഞു.












Click it and Unblock the Notifications