'അകന്ന് കഴിയുന്ന ഭാര്യയുടെ ചിത്രം എഫ്ബിയിൽ പോസ്റ്റ് ചെയ്തു';പാലക്കാട്ടെ ആക്രമണത്തിന് പിന്നിൽ
കൊച്ചി; പാലക്കാട് മുതലമടയിൽ മൂന്ന് പേർക്ക് വെട്ടേറ്റ സംഭവം കുടുംബ പ്രശ്നത്തെ തുടർന്നെന്ന് പ്രാഥമിക നിഗമനം. സ്ഥാപന ഉടമ ജോലിക്കാരിയായ സ്ത്രീയുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ചതാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. സോപ്പു നിർമാണ സ്ഥാപന ഉടമ ആറുമുഖൻ പത്തിച്ചിറ (47), സ്ഥാപനത്തിലെ ജോലിക്കാരി നെണ്ടൻകിഴായ ചേനപ്പൻതോട്ടത്തിൽ സുധ (42), ഇവരുടെ ഭർത്താവ് രാമനാഥൻ (48) എന്നിവർക്കാണു വെട്ടേറ്റത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.

സുധയും രാമനാഥനും തമ്മിൽ അകന്ന് കഴിയുകയായിരുന്നു.പ്രശ്നങ്ങൾ അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ചർച്ചകൾ നടക്കുന്നുണ്ടായിരുന്നുവെങ്കിലും സുധ മടങ്ങി പോകാൻ തയ്യാറായിരുന്നില്ല. ഇതിനിടയിലാണ് സുധയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ആറുമുഖൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ഇതിൽ പ്രകോപിതനായ രാമനാഥൻ കമ്പനിയിലെത്തി ആദ്യം സുധയെ ആക്രമിക്കുകയായിരുന്നു.
സുധയുടെ നിലവിളി കേട്ട് തടയാനെത്തിയ ആറുമുഖനേയും രാമനാഥൻ വെട്ടി പരിക്കേൽപ്പിച്ചു. പിന്നാലെ സുധയും ആറുമുഖനും ചേർന്ന് രാമനെ തിരിച്ച് ആക്രമിച്ചു. മൂന്ന് പേരും നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.രാമാനാഥൻ ജില്ലാ ആശുപത്രിയിലാണ് ചികിത്സ തേടിയത്. മൂവരേയും ചോദ്യം ചെയ്തതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കൊല്ലങ്കോട് പോലീസ് എസ്ഐ എ വിപിൻദാസ് അറിയിച്ചു.












Click it and Unblock the Notifications