കള്ള് ഷാപ്പ് തുറന്ന ആശ്വാസത്തിൽ മദ്യപാനികൾ, ഷാപ്പുകളിൽ വൻ തിരക്ക്, കള്ളിന് വിലയും കൂടി
പാലക്കാട്: കൊവിഡ് ലോക്ക്ഡൗണോടെ വെളളം കുടി മുട്ടിയ വിഭാഗമാണ് മദ്യപാനികള്‍. ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് മുതല്‍ ബിവറേജസും ബാറുകളും കളളുഷാപ്പുകളും അടഞ്ഞ് കിടക്കുകയായിരുന്നു. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ സംസ്ഥാനത്ത് കളള് ഷാപ്പുകള്‍ തുറന്നത് മദ്യപാനികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്.
സംസ്ഥാനത്ത് കള്ളിന്റെ ഉത്പാദനം ഏറ്റവും കൂടുതല്‍ ഉളള ജില്ല പാലക്കാടാണ്. ജില്ലയില്‍ 805 ഷാപ്പുകളാണ് ഉളളത്. ഇന്നലെ ഇതില്‍ 530 എണ്ണം തുറന്നു. ഷാപ്പുകളില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. എന്നാല്‍ പലയിടത്തും കളള് തികഞ്ഞിരുന്നില്ല. 50 ദിവസങ്ങള്‍ക്ക് ശേഷം ഷാപ്പുകള്‍ തുറക്കുന്നതിന്റെ ആവേശത്തിലായിരുന്നു കളള് കുടിക്കാനെത്തിയവര്‍.

രാവിലെ 9 മണി മുതല്‍ രാത്രി 7 മണി വരെയാണ് ഷാപ്പുകളുടെ പ്രവര്‍ത്തനം. എന്നാല്‍ രാവിലെ 7 മണി മുതല്‍ തന്നെ ഷാപ്പുകള്‍ക്ക് മുന്നില്‍ ആളുകള്‍ തിങ്ങി നിറഞ്ഞു. ജില്ലയിലെ മുതുങ്ങോട് ഷാപ്പ് 9 മണിക്ക് തന്നെ തുറന്നു. എന്നാല്‍ കളള് എത്തിയില്ല. ഇതോടെ രാവിലെ മുതല്‍ കാത്തിരിക്കുകയായിരുന്നവര്‍ നിരാശരായി. കള്ള് ചെത്ത് പൂര്‍ണാമാകാത്തതിനാല്‍ ഷാപ്പിലേക്കുളള കളളിന്റെ അളവ് കുറയുമെന്ന വാര്‍ത്തയും കുടിയന്മാരെ നിരാശരാക്കി.
കുടിക്കാനെത്തിയവരും കുപ്പിയുമായി എത്തിയവരുമെല്ലാം അച്ചടക്കത്തോടെ കളള് വണ്ടിക്ക് കാത്തിരുന്നു. വൈകിയാണെങ്കിലും ഒടുവില്‍ വണ്ടിയെത്തി. കുടിയന്മാരുടെ മുഖം തെളിഞ്ഞു. കൊവിഡിന് മുന്‍പുളള വിലയ്ക്കല്ല കളള് വില്‍പന. ലിറ്ററിന് പത്ത് രൂപയുടെ വര്‍ധനവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കള്ള് ലിറ്ററിന് 90 രൂപയാണ് വില. 750 എംഎല്ലിന്റെ ഒരു കുപ്പി കളളിന് 67.50 രൂപയാണ് പുതുക്കിയ വില. കൊവിഡ് ലോക്ക്ഡൗണിന്റെ ദുരിതകാലം ആണെങ്കിലും കള്ള് വില കൂടിയതില്‍ പ്രതിഷേധമൊന്നും ആര്‍ക്കുമില്ല.
Recommended Video

ഒരു മണിക്കൂറിനകം തന്നെ കൊണ്ട് വന്ന കളള് മുഴുവന്‍ വിറ്റ് തീര്‍ന്ന അവസ്ഥയാണ് മിക്ക ഷാപ്പുകളിലും. ഷാപ്പുകളില്‍ ഇരുന്ന് കളള് കുടിക്കാന്‍ ആളുകള്‍ക്ക് അനുവാദമില്ല. കള്ള് വാങ്ങിക്കൊണ്ട് പോയി കുടിക്കുകയേ നിവൃത്തിയുളളൂ. അതിനായി കുപ്പിയുമെടുത്ത് വേണം ഷാപ്പില്‍ പോകാന്‍. പാഴ്‌സലായി ഒരാള്‍ക്ക് ഒന്നര ലിറ്റര്‍ കളള് വരെ നല്‍കാം എന്നാണ് സര്‍ക്കാര്‍ ഉത്തരവ്.












Click it and Unblock the Notifications