'ബിരിയാണി കഥയിൽ' ട്വിസ്റ്റ്: എസ്എഫ്ഐക്കെതിരെ പരാതി പറഞ്ഞ കുട്ടി സമരത്തിന് പോയിട്ടില്ലെന്ന് റിപ്പോർട്ട്
പാലക്കാട്:ബിരിയാണി വാഗ്ദാനം നൽകി വിദ്യാർത്ഥികളെ നിർബന്ധിച്ച് എസ്എഫ്ഐ മാർച്ചിൽ പങ്കെടുപ്പിച്ചുവെന്ന സംഭവത്തിൽ ട്വിസ്റ്റ്. എസ്എഫ്‌ഐ പരിപാടിയില്‍ പങ്കെടുത്താല്‍ ബിരിയാണി വാങ്ങി തരാമെന്ന് നേതാക്കള്‍ പറഞ്ഞതായി മാധ്യമങ്ങളിലൂടെ പ്രതികരിച്ച വിദ്യാര്‍ഥി സമരത്തിന് പോയിട്ടില്ലെന്ന് കണ്ടെത്തി. കുട്ടി അന്നേ ദിവസം ക്ലാസിൽ തന്നെ ഉണ്ടായിരുന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതിയില്‍ പിടിഎ നിയോഗിച്ച അധ്യാപക കമീഷന്റെ കണ്ടെത്തൽ.

കഴിഞ്ഞ ദിവസമായിരുന്നു എസ്എഫ്ഐയ്ക്കെതിരെ പരാതിയുമായി വ പത്തിരിപ്പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾ രംഗത്തെത്തിയത്. പാലക്കാട് കളക്ട്രേറ്റ് മാർച്ചിലാണ് കുട്ടികളെ കൊണ്ടുപോയതെന്നന്നും ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിക്കുകയായിരുന്നു എന്നുമായിരുന്നു പരാതി.എന്നാൽ ബിരിയാണി വാങ്ങിത്തരാമെന്ന് പറഞ്ഞല്ല കുട്ടികളെ കൊണ്ടുപോയതെന്നും, ആരെയും നിർബന്ധിച്ചിട്ടില്ലെന്നുമായിരുന്നു എസ്എഫ്ഐയുടെ പ്രതികരണം.ചിലര്‍ വന്ന് അനാവശ്യ പ്രശ്‌നത്തിന് ശ്രമിക്കുകയായിരുന്നുവെന്നും സംഭവത്തിൽ എസ്എഫ്ഐ വിശദീകരിച്ചിരുന്നു.

അതേസമയം അധ്യാപക കമ്മീഷന്റെ റിപ്പോർട്ടിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസ് രംഗത്തെത്തി. അങ്ങനെ ആ നുണയും പൊളിഞ്ഞിരിക്കുകയാണെന്നും അപവാദങ്ങൾ ഉണ്ടാക്കി പ്രചരിപ്പിച്ചാലും എസ്എഫ്ഐയെ വിദ്യാർത്ഥികളിൽ നിന്ന് ഒറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം-

'അങ്ങനെ ആ നുണയും പൊളിഞ്ഞു.!!!
SFI നേതൃത്തിൽ ജില്ലാ കളക്ടറേറ്റിലേക്ക് ഇക്കഴിഞ്ഞ ദിവസം വിദ്യാർത്ഥികളുടെ മാർച്ച് സംഘടിപ്പിച്ചിരുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥിനി - വിദ്യാർഥികൾ അതിൽ പങ്കെടുത്തിരുന്നു. അതിന്റെ പിറ്റേ ദിവസം പത്തിരിപ്പാല സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ രക്ഷിതാക്കളുടെ വേഷത്തിൽ ചില കോൺഗ്രസ്സ് - SDPI - ബിജെപി നേതാക്കൾ പ്രത്യക്ഷപ്പെടുകയും അവരുടെ അനുമതിയില്ലാതെ അവരുടെ വീട്ടിലെ കുട്ടികളെ SFI ക്കാർ "തട്ടിക്കൊണ്ടു പോയി" സമരത്തിൽ പങ്കെടുപ്പിച്ചതായി വലിയ ആക്ഷേപങ്ങൾ ഉന്നയിക്കുകയും ചെയ്തു.
അധികം വൈകാതെ ചില വലത് പക്ഷ ചാനലുകൾ അതേറ്റു പിടിച്ചു. കഥ ഒന്ന് കൂടി കൊഴുപ്പിക്കാൻ കുട്ടികളെ സമരത്തിൽ പങ്കെടുപ്പിക്കാൻ "ബിരിയാണി" വാഗ്ദാനം ചെയ്‌തെന്നും, അത് കൊടുക്കാതെ പറ്റിച്ചെന്നും ചില വലത് പക്ഷ ചാനലുകൾ പ്രചരണം നടത്തി'.

'"സ്പെഷ്യൽ എഫക്റ്റ്" ഉണ്ടാക്കാൻ സ്കൂളിലെ പത്താം ക്ലാസ്സ് കാരനായ ഒരു വിദ്യാർഥിയുടെ ബൈറ്റും കൊടുത്തു. എന്നാൽ വലത് ചാനലുകാർ അവതരിപ്പിച്ച ആ " ആൺ കുട്ടി" സമരത്തിന് പോയിരുന്നില്ല. സ്കൂളിൽ തന്നെ ഉണ്ടായിരുന്നു. ഇത് മനസ്സിലാക്കിയ സഹപാഠികൾ ഇത് പുറത്തറിയിച്ചു. അപ്പോൾ ആ കുട്ടി സത്യം തുറന്ന് പറഞ്ഞു. എന്നെക്കൊണ്ട് ചില "ബാഹ്യ ശക്തി"കൾ ഇങ്ങനെ പറയാൻ പ്രേരിപ്പിക്കുകയായിരുന്നു എന്ന്. ആ "ബാഹ്യ ശക്തി"കൾ കോൺഗ്രസ്സ് - SDPI - ബിജെപി പ്രാദേശിക നേതാക്കളാണെന്നും വ്യക്തമായി. ഇതോടെ ആ കഥയും പൊളിഞ്ഞു'.

'സമരത്തിന് പോകാത്ത കുട്ടിയെ അപവാദം പറയാൻ സാക്ഷിയാക്കി ഇറക്കിയ വലത് ചാനലുകൾക്ക് സ്വതവേ ലജ്ജയില്ലാത്തവരായത് കൊണ്ട് അവർ പിന്നെ നിശ്ശബ്ദരായി.ഇക്കാര്യത്തിൽ ഒരു സത്യം പുറത്ത് വന്നു. കോൺഗ്രസ്സ് - SDPI - ബിജെപി നേതാക്കളുടെ വീട്ടിലെ കുട്ടികളും, വിദ്യാലയങ്ങളിൽ എത്തിയാൽ SFI ആവുകയാണ്.!!!അതിന്റെ മനോവിഷമം ഇത്തരം അപവാദങ്ങൾ ആയി പുറത്ത് വരുന്നു. എന്തെല്ലാം അപവാദങ്ങൾ ഉണ്ടാക്കി പ്രചരിപ്പിച്ചാലും SFI യെ വിദ്യാർത്ഥികളിൽ നിന്ന് ഒറ്റപ്പെടുത്താനാവില്ല.വിദ്യാർത്ഥി സമൂഹത്തിനിടയിൽ SFI ഒരു തീജ്വാല തന്നെയാണ്.ഒരു കൊടുങ്കാറ്റിലും അണയാത്ത ജ്വാല'.












Click it and Unblock the Notifications