മാസ്കില്ലാതെ വോട്ട് തേടി നിരീക്ഷണത്തിലുളളവരുടെ വീട്ടിൽ, എംഎൽഎയെ ഇറക്കി വിട്ട് കോൺഗ്രസ് അനുഭാവി
പാലക്കാട്: മാസ്‌ക് പോലും ധരിക്കാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ഷാഫി പറമ്പില്‍ എംഎല്‍എയെ വീട്ടില്‍ നിന്നിറക്കി വിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന പാലക്കാട് നഗരസഭയിലെ 52ാം വാര്‍ഡ് ഒലവക്കോട് സൗത്തിലെ പൂക്കാരത്തോട്ടത്തിലാണ് സംഭവം. കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന ആളുകളുളള വീട്ടിലേക്കാണ് എംഎല്‍എയും പാര്‍ട്ടി പ്രവര്‍ത്തകരും കഴിഞ്ഞ ദിവസം കൊവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് പ്രചാരണത്തിന് എത്തിയത്.
പരസ്യ പ്രചാരണത്തിന്റെ സമയം അവസാനിച്ച സാഹചര്യത്തില്‍ നിശബ്ദ പ്രചാരണത്തിനിറങ്ങിയതായിരുന്നു എംഎല്‍എ. അമ്പതില്‍ അധികം ആളുകളും ഷാഫി പറമ്പിലിനൊപ്പം ഉണ്ടായിരുന്നു. എംഎല്‍എ മാസ്‌ക് ധരിച്ചിരുന്നില്ല. മാത്രമല്ല കയ്യില്‍ സാനിറ്റൈസറും കരുതിയിരുന്നില്ല. ഇതോടെ വീട്ടുകാരനായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഇതിനെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് എംഎല്‍എയും കൂട്ടരും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു.
Recommended Video
സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വീഡിയോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നെയാണ് ഫോണില്‍ ചിത്രീകരിച്ച് പുറത്ത് വിട്ടത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിങ്ങൾ ഒന്നും പറയേണ്ട വിട്ടോ എന്നും നിങ്ങളുടെ പാർട്ടിക്ക് വോട്ട് ചെയ്ത ആളാണ് താനെന്നും കോൺഗ്രസ് പ്രവർത്തകൻ പറയുന്നത് വീഡിയോയിൽ കേൾക്കാം. തുടർന്ന് നിങ്ങള്‍ക്ക് ഇഷ്ടമുളളത് പോലെ ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞ് എംഎല്‍എ അടക്കമുളളവര്‍ ഇറങ്ങിപ്പോകുന്നതും വീഡിയോയില്‍ കാണാം. പ്രദേശത്ത് മുഴുവന്‍ ഇത്തരത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഷാഫി പറമ്പില്‍ വോട്ടഭ്യര്‍ത്ഥന നടത്തിയത് എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.