ആ വാഗ്ദാനത്തില്‍ സുചിത്ര വീണൂ, കൂടെ പോയി; കൊലയ്ക്കായി ദിവസങ്ങള്‍ക്ക് മുന്നെ തയ്യാറെടുത്ത് പ്രതി
പാലക്കാട്: കൊല്ലം മുഖത്തല സ്വദേശിനി സുചിത്ര പിള്ളയുടെ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പ്രതി പ്രശാന്ത്. മൂന്‍കൂട്ടി ആസൂത്രണം ചെയ്തതിന് ശേഷമാണ് സുചിത്രയെ കൊലപ്പെടുത്തിയതെന്ന് പ്രശാന്ത് വ്യക്തമാക്കുന്നു. തിരുവനന്തപരും സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതിയെ കേസ് അന്വേഷിക്കുന്ന കൊല്ലം സിറ്റി ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു.
കൊലപാതകത്തിന് മുമ്പ് പ്രതി കൃത്യമായ ആസൂത്രണം നടത്തിയിരുന്നെന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
വാടക വീട്ടില്‍
കോഴിക്കോട് സ്വദേശിയും കൊല്ലപ്പെട്ട സുചിത്രയുടെ അകന്ന ബന്ധുവിന്‍റെ ഭര്‍ത്താവുമായ പ്രശാന്തിന്‍റെ പാലക്കാട്ടെ വാടക വീട്ടില്‍ വെച്ചാണ് കൊലപാതകം നടക്കുന്നത്. കൃത്യം നടത്താനായി ആദ്യം പാലക്കാട്ടെ വാടക വീട്ടില്‍ നിന്നു ഭാര്യയെ കൊല്ലത്തെ വീട്ടിലേക്കും സ്വന്തം പിതാവിനേയും മാതാവിനേയും സ്വദേശമായ കോഴിക്കോടേക്കും പറഞ്ഞു വിട്ടു.
പാലക്കാട്ടേക്ക്
പിന്നാട് പ്രതി കൊല്ലത്തെത്തി സുചിത്രയെയും കൂട്ടി പാലക്കാട്ടേക്ക് വന്നു. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കിയത് കൊണ്ട് മാത്രമാണ് സുചിത്ര പ്രതിയോടൊപ്പം പോയത്.. കുട്ടി പിറന്നാല്‍ ഭാവിയില്‍ പ്രശ്നമാകുമെന്ന് കരുതിയാണ് സുചിത്രയെ കൊലപ്പെടുത്തിയത്. കുഞ്ഞിന്‍റെ അമ്മയാകണമെന്നും കൂടെ താമസിപ്പിക്കണമെന്നും സുചിത്ര വാശിപ്പിടിച്ചിരുന്നു. കടം നല്‍കിയ രണ്ട് ലക്ഷത്തോളം രൂപ തിരികെ ചോദിച്ചതും കൊലക്ക് കാരണമായെന്നും പ്രതി വെളിപ്പെടുത്തുന്നു.
ആദ്യം തീരുമാനിച്ചത്
കൊലനടത്തിയതിന് ശേഷം മൃതദേഹം കത്തിച്ചു കളയാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഇത് നടക്കാതെ വന്നപ്പോള്‍ വാടക വീടിന് സമീപം കുഴിച്ചു മൂടുകയായിരുന്നു. പ്രതിയെ മണലിയിലെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. സുചിത്രയുടെ മൃതദേഹം കുഴിച്ചിടാന്‍ ഉപയോഗിച്ച മണ്‍വെട്ടി, സുചിത്രയുടേതെന്ന് കരുതുന്ന ആഭരണങ്ങള്‍ എന്നിവ ഇവിടെനിന്ന് കണ്ടെത്തിയിരുന്നു.
തെളിവെടുപ്പ്
വീടിന് മുന്‍ വശത്തെ മതിലിന്‍റെ വിടവില്‍ നിന്നാണ് ആഭരണങ്ങള്‍ കണ്ടെടുത്തത്. മണ്‍വെട്ടി ശ്രീറാം കോളനിയിലെ അങ്കണവാടിക്ക് പിന്നിലെ പൊന്തക്കാട്ടില്‍ നിന്നുമാണ് കണ്ടെത്തിയത്. മൃതദേഹം കത്തിക്കാനായി പെട്രോള്‍ വാങ്ങിയെന്ന് കരുതുന്ന ജാര്‍ രാമനാഥപുരം തോട്ടുപാലത്തിനു സമീപം ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. മൃതദേഹത്തിന്‍റെ കാലുകള്‍ മുറിച്ചു മാറ്റാന്‍ ഉപയോഗിച്ച കത്തി കണ്ടെത്താന്‍ മെറ്റല്‍ ഡിറ്റക്ടര്‍ അടക്കം ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വീട്ടില്‍ നിന്ന് ഇറങ്ങുന്നത്
മാര്‍ച്ച് 17 ന് വീട്ടില്‍ നിന്ന് ഇറങ്ങിയ സുചിത്ര പിള്ളയുടെ മൃതദേഹം ഏപ്രില്‍ 29-നാണ് മണലി ശ്രീറാം നഗറിലെ വീടിനു സമീപത്തെ ചതുപ്പില്‍ കണ്ടെത്തിയത്. എറണാകുളത്ത് ക്ലാസ് എടുക്കാന്‍ പോകുന്നുവെന്ന് പറഞ്ഞായിരുന്നു സുചിത്ര വീട്ടില്‍ നിന്നും ഇറങ്ങിയത്. ആദ്യത്തെ രണ്ട് ദിവസം വീട്ടുകാരെ ഫോണില്‍ വിളിച്ചിരുന്നു. പിന്നീട് വിവരം ഒന്നുമില്ലാതായിരുന്നതോടെയാണ് പോലീസില്‍ പരാതി നല്‍കുന്നത്.
അന്വേഷണം
തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് കോഴിക്കോട് സ്വദേശിയായ സുഹൃത്തിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. പാലക്കാട് മണലിയില്‍ താമസിച്ചിരുന്ന സംഗീത അധ്യാപകൻ കൂടിയായ പ്രശാന്തുമായി ഇവർ അടുപ്പത്തിലാണെന്ന് മനസ്സിലാക്കിയ ഉടന്‍ തന്നെ പോലീസ് ഈ വഴിക്ക് അന്വേഷണം ആരംഭിക്കുകയായിരുന്നു.
പ്രാവാസികളുമായി മൂന്ന് വിമാനങ്ങള്‍ കേരളത്തിലേക്ക്; ലണ്ടന്‍ സര്‍വീസിനും ഇന്ന് തുടക്കം