കേരളത്തേക്ക് കടത്തിയ 10 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശികൾ പിടിയിൽ; തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കഞ്ചാവ് ലോബികൾ സജീവമായി...
പാലക്കാട്: കേരളത്തേക്ക് കടത്തിയ പത്ത് കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശിയെ വാളയാർ പോലീസും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റു ചെയ്തു. തമിഴ്നാട്, തിരുപ്പൂർ, നാരായണപുരം സ്വദേശി മുരുകൻനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ടിയാൻ സഞ്ചരിച്ച സ്കൂട്ടറിലാണ് ട്രാവൽ ബാഗിലാക്കിയ നിലയിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇന്നലെ വൈകുന്നേരമാണ് വാളയാർ, കനാൽ പിരിവിൽ വാഹന പരിശോധനക്കിടെ പ്രതി വലയിലായത്.
ജില്ലാ പോലീസ് മേധാവി സാബു IPS നു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് DySP G. D. വിജയകുമാർ, നർകോട്ടിക് സെൽ DySP ബാബു K തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ 5 ലക്ഷം രൂപയോളം വില വരും. ആന്ധ്രപ്രദേശിൽ നിന്നും ലോഡുകണക്കിന് കഞ്ചാവാണ് കൊണ്ടുവന്ന് തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ സ്റ്റോക്ക് ചെയ്ത് കേരളത്തിലേക്ക് കൊണ്ടുവരുന്നത്.തിരുപ്പൂരിൽ നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്. മലബാർ കേന്ദ്രീകരിച്ചുള്ള കച്ചവടക്കാർക്ക് എത്തിച്ചു കൊടുക്കാനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതി പോലീസിനോടു പറഞ്ഞു.

ലോകസഭാ തെരഞ്ഞെടുപ്പു സമയം ശക്തമായ പരിശോധനയുണ്ടായിരുന്നതിനാൽ കഞ്ചാവ് കടത്ത് നിലച്ചിരുന്നു. ഇലക്ഷൻ കഴിഞ്ഞതോടെ വീണ്ടും കഞ്ചാവ് ലോബി സജീവമായിരിക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികൾ , സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, എന്നിവരെ കേന്ദ്രീകരിച്ചാണ് വിൽപ്പന പൊടിപൊടിക്കുന്നത്. ഒരു ചെറിയ പാക്കറ്റ് കഞ്ചാവിന് 500 രൂപയാണ് ഈടാക്കുന്നത്. ബസ്, ട്രൈയിൻ കേന്ദ്രീകരിച്ച് പരിശോധന ശക്തമായതോടെയാണ് ഇരുചക്രവാഹനങ്ങളിൽ കഞ്ചാവ് കടത്തുന്നത്. വരും ദിവസങ്ങളിൽ വാഹന പരിശോധന ശക്തമാക്കാനാണ് തീരുമാനം.
കഞ്ചാവിന്റെ ഉറവിടത്തെപ്പറ്റിയുള്ള അന്വേഷണം ഊർജ്ജിതമാക്കാനാണ് പോലീസ് നീക്കം. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വാളയാർ ഇൻസ്പെക്ടർ യൂസഫ് നടുത്തറമ്മൽ, S.I മാരായ ബിന്ദുലാൽ.P. B, ജോൺസൺ, SCPO അനിൽ കുമാർ, CP0. ഷിബു, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ R. കിഷോർ, K. അഹമ്മദ് കബീർ, R. വിനീഷ്, R. രാജീദ് , S.ഷനോസ്, S. ഷമീർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.












Click it and Unblock the Notifications