'മുഖ്യമന്ത്രി രാഹുൽജിയെ ആദ്യമായല്ല അവഹേളിക്കുന്നത്, പ്ലീസ് സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്'; രമ്യ ഹരിദാസ്
രാഹുൽ ഗാന്ധിക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിൽ രൂക്ഷപ്രതികരണവുമായി ആലത്തൂർ എംപി രമ്യ ഹരിദാസ്. ഫാഷിസ്റ്റ് നയങ്ങളുമായി മുന്നോട്ടുപോകുന്ന ബി ജെ പി സർക്കാറിനേയും പ്രധാനമന്ത്രിയേയും വിമർശിക്കുന്നതിന് പകരം രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു ദേശീയനേതാവിനെ നിരന്തരമായി അവഹേളിച്ച് കൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് അവർ കുറ്റപ്പെടുത്തി. ഒരു കാലത്ത് ബിജെപി നേതാക്കൾ പറഞ്ഞുപരത്തിയിരുന്ന വ്യക്തിപരമായ ആക്ഷേപങ്ങൾ ഉൾപ്പെടെ വീണ്ടും ഉയർത്തിക്കൊണ്ടുവന്ന് ചർച്ചയാക്കുകയാണ് മുഖ്യമന്ത്രിയെന്നും അവർ പറഞ്ഞു.
'കുറച്ച് ദിവസങ്ങളായി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റേതായി വരുന്ന പ്രസ്താവനകൾ എല്ലാവരേയും പോലെ എന്നേയും അത്ഭുതപ്പെടുത്തുന്നു.രാജ്യം മുഴുവൻ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിൽ,രാജ്യത്തിന്റെ നിലനിൽപ്പ് തന്നെ തുലാസിൽ ആയി പോയേക്കാവുന്ന തെരഞ്ഞെടുപ്പിൽ ഫാഷിസ്റ്റ് നയങ്ങളുമായി മുന്നോട്ട്പോകുന്ന ബി.ജെ.പി സർക്കാറിനേയും പ്രധാനമന്ത്രിയേയും വിമർശിക്കുന്നതിന് പകരം രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു ദേശീയനേതാവിനെ നിരന്തരമായി അവഹേളിച്ചു കൊണ്ടിരിക്കുന്നു.ഒരു കാലത്ത് ബിജെപി നേതാക്കൾ പറഞ്ഞുപരത്തിയിരുന്ന വ്യക്തിപരമായ ആക്ഷേപങ്ങൾ ഉൾപ്പെടെ വീണ്ടും ഉയർത്തിക്കൊണ്ടുവന്ന് ചർച്ചയാക്കുന്നു.

രാജ്യം രക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്ന രാജ്യത്തെ പ്രാദേശിക കക്ഷികളുമായി എല്ലാവിധ നീക്കുപോകും നടത്തി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ പാർട്ടിയുമായി പോലും സീറ്റുകൾ പങ്കുവെച്ചും പിന്തുണ നൽകിയും രാജ്യം രക്ഷപ്പെടണം എന്ന ലക്ഷ്യത്തോടെ ജനാധിപത്യവും മതേതരത്വവും നിലനിൽക്കാൻ രാജ്യം മുഴുവൻ യാത്രനടത്തി ജനങ്ങളിലേക്കിറങ്ങിയ നേതാവിനെയാണ് അവഹേളിച്ച് സംസാരിക്കുന്നത്. ആദ്യമായല്ല മുഖ്യമന്ത്രി ഇത്തരത്തിൽ രാഹുൽജിയെ അവഹേളിക്കുന്നത്,ഭാരത്ജോഡോ യാത്രാവേളയിലും ഇത്തരം പ്രസ്താവനകളും പരാമർശങ്ങളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി.
ആർക്കുവേണ്ടിയാണ്,ആരെ തൃപ്തിപ്പെടുത്താനാണ്,ആരെ സന്തോഷിപ്പിക്കാനാണ് മതേതര ഇന്ത്യയുടെ പ്രതീക്ഷയായ രാഹുൽജിയെ മുഖ്യമന്ത്രി വിമർശിക്കുന്നത്..? മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയരുന്ന കേസുകളിൽ നിന്നും അഴിമതി അന്വേഷണങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഫാഷിസ്റ്റ് ഭരണക്കാരെ തൃപ്തിപ്പെടുത്താനാണോ.? ഒരു അപേക്ഷയുണ്ട്. ഈ രാജ്യം ഗുരുതരമായ പ്രതിസന്ധിയിലാണ്. മതേതരത്വത്തിന്റെ നിലനില്പ് തന്നെ ചോദ്യചിഹ്നമാണ്..
ഇന്ത്യ മുന്നണി അധികാരത്തിൽ എത്താനുള്ള സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്..
പ്ലീസ്, ഇന്ത്യ മുന്നണിക് നേതൃത്വം നൽകുന്ന രാഹുൽജിയെ സഹായിക്കാൻ മനസ്സില്ലെങ്കിലും ദ്രോഹിക്കരുത്. ഈ രാജ്യത്തെ സാധാരണ മനുഷ്യർക്ക് വേണ്ടിയുള്ള അപേക്ഷയാണ്ട, രമ്യ ഹരിദാസ് പ്രതികരിച്ചു.
അതേസമയം തനിക്കെതിരായ വിമർശനത്തിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി രാഹുൽ ഗാന്ധിക്ക് മറുപടി നൽകിയിരുന്നു.മുഖ്യമന്ത്രിയെ കേന്ദ്ര ഏജന്‍സികള്‍ ഒന്നും ചെയ്യുന്നില്ലെന്ന പരാമർശത്തിനെതിരെയായിരുന്നു പ്രതികരണം. രാഹുല്‍ ഗാന്ധി നേരത്തേയുള്ള പേരില്‍ നിന്ന് മാറിയിട്ടില്ലെന്ന അവസ്ഥ ഉണ്ടാക്കരുതെന്നും ചോദ്യംചെയ്യല്‍ നേരിടാത്തവരല്ലെന്നും അതിനെ ഭയക്കുന്നില്ലെന്നുമായിരുന്നു പിണറായി വിജയന്റെ പ്രതികരണം.












Click it and Unblock the Notifications