നാല് വയസ്സകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്: കൊച്ചിയിൽ മൂന്നു പേർ കൂടി അറസ്റ്റിൽ
പാലക്കാട്: നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി റെയിൽവേ ട്രാക്കിനടുത്ത് ഉപേക്ഷിച്ച സംഭവത്തിൽ ഭിക്ഷാടന സംഘത്തിലെ മൂന്നു പേരെക്കൂടി പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട്, ചെന്നൈ, കിഴക്ക് താമ്പരം സ്വദേശി പടയപ്പ എന്ന സത്യ, തിരുപ്പൂർ, കാദർ പേട്ട, MGR കോളനി സ്വദേശിനി സുലൈഹ എന്ന ഖദീജാബീവി, (40), ഈറോഡ്, ഗോപിച്ചെട്ടിപ്പാളയം സ്വദേശിനി ഫാത്തിമ എന്ന കവിത (40) എന്നിവരെയാണ് ടൗൺ നോർത്ത് ഇൻസ്പെക്ടർ C. അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആലുവയിൽ നിന്നും കസ്റ്റഡിയിലെടുത്തത്.
ഇവരെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതിൽ കുറ്റം സമ്മതിച്ചു. ഇതോടെ ഈ കേസ്സിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇവരുടെ സംഘത്തിൽ ഉൾപ്പെട്ട തിരുവള്ളുവർ സ്വദേശി സുരേഷ്, (40), തഞ്ചാവൂർ , പട്ടുക്കോട്ടൈ സ്വദേശിനി ഫെമിന പിച്ചൈക്കനി, (21) എന്നിവരെ കഴിഞ്ഞയാഴ്ച്ച തിരുപ്പൂരിൽ നിന്നും പിടികൂടിയിരുന്നു. അവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. കഴിഞ്ഞ മാസം 15 നാണ് ഒലവക്കോട് ജംഗ്ഷൻ റയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് നാലുവയസ്സുകാരി ബാലികയുടെ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹം ബാഗിലാക്കിയ ശേഷം അരിച്ചാക്കിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
പാലക്കാട് ടൗൺ നോർത്ത് പോലീസ് കേസ്സ് രജിസ്റ്റർ ചെയ്യുകയും , പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്നു തെളിഞ്ഞയുടൻ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശത്തെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരവേ സംഭവത്തിനു പിന്നിൽ അഞ്ചംഗ ഭിക്ഷാടന സംഘമാണെന്നുള്ള വിവരം പോലീസിനു ലഭിച്ചു. തുടർന്ന് ട്രൈയിനിൽ ഭിക്ഷാടനം നടത്തി വരുന്ന സംഘത്തെ കേന്ദ്രീകരിച്ച് കോയമ്പത്തൂർ, തിരുപ്പൂർ , ഈറോഡ്, സേലം, ചെന്നൈ, കോഴിക്കോട്, തൃശൂർ എറണാകുളം, കണ്ണൂർ, മംഗലാപുരം തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിൽ അന്വേഷണം നടത്തിവന്നു. ഒടുവിൽ തിരുപ്പൂരിൽ നിന്നുമാണ് ആദ്യത്തെ രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
സുരേഷും, ഫെമിനയും പിടിയിലായ വിവരമറിഞ്ഞ മൂവർ സംഘം ചെന്നൈ, തിരുനെൽവേലി , അംബാസമുദ്രം , കന്യാകുമാരി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരന്നു. എന്നാൽ തമിഴ്നാട്ടിലെ വിവിധ റെയിൽവേ സ്റ്റേഷനുളും, ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് അന്വേഷണ സംഘം ഊണും, ഉറക്കവും ഉപേക്ഷിച്ച് പ്രതികൾക്കു പിന്നാലെ പിന്തുടർന്നു. പ്രതികളുടെ ഫോട്ടോയോ, മൊബൈൽ നമ്പരോ ഇല്ലാത്തത് അവരെ കണ്ടെത്തൽ ദുഷ്കരമായിരുന്നു. ആകെ ഉള്ള വിവരം രണ്ടു കാലിനും പോളിയോ ബാധിച്ച പടയപ്പ യെക്കുറിച്ചുള്ള പറഞ്ഞറിവ് മാത്രമാണ്. തിരുനെൽ വേലിയിലെ അംബാസമുദ്രത്തിലുള്ള പ്രതികളുടെ ബന്ധുവീട്ടിലെത്തിയ അന്വേഷണ സംഘത്തിന് ലഭിച്ച വിവരത്തിന്റ അടിസ്ഥാനത്തിൽ പ്രതികൾ എറണാകുളം ഭാഗത്തേക്ക് തിരിച്ചതായി അറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആലുവ ശിവരാത്രി മണപ്പുറത്തു നിന്നും പ്രതികൾ വലയിലായത്.
സ്റ്റേഷനിലെത്തിച്ച പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും നടന്ന സംഭവങ്ങൾ വിവരിച്ച് കുറ്റം സമ്മതിച്ചു. രണ്ട് പുരുഷൻമാരും, മൂന്നു സ്ത്രീകളുമടങ്ങുന്ന അഞ്ചംഗ സംഘം ജനുവരി ആദ്യവാരമാണ് തിരുച്ചിറപ്പള്ളിക്കടുത്ത് കുളിത്തലൈ എന്ന സ്ഥലത്തു നിന്നും നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടു പാലക്കാട്ട് വന്നത്.
ശേഷം ഒരാഴ്ചയോളം ഒലവക്കോട് , താണാവ് മേൽപ്പാലത്തിനടിയിൽ താമസിച്ച് ഭിക്ഷാടനം നടത്തി വരികയായിരുന്നു. ജനുവരി 12 ന് രാത്രി ഉറങ്ങി ക്കിടക്കുകയായിരുന്ന ബാലികയെ തൂക്കിയെടുത്ത് FCI ഗോഡൗണിലേക്ക് പോകുന്ന റെയിൽവേ ട്രാക്കിൽ കിടത്തി മൂന്നു സ്ത്രീകളുടെയും ഒത്താശയോടു കൂടി സുരേഷും, പടയപ്പയും കൂടി ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങി. സംഘത്തിലെ സത്രീകൾ തന്നെയാണ് കുട്ടിയുടെ വസ്ത്രങ്ങൾ ഊരിക്കൊടുത്തത്. പീഡന സമയം നിലവിളിച്ച കുട്ടിയുടെ വായ പൊത്തിപ്പിടിക്കുകയും, ബോധം നഷ്ട്ടപ്പെട്ട കുട്ടിയെ ഊരിയെടുത്ത പാന്റ് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം ബാഗിലാക്കി, അരിച്ചാക്കിൽ പൊതിഞ്ഞ് റെയിൽവേ ട്രാക്കിനടുത്ത് ഉപേക്ഷിച്ച് പിറ്റേന്നു രാവിലെ സംഘം രണ്ടായി പിരിഞ്ഞ് മുങ്ങുകയായിരുന്നു.
റെയിൽവേപോലീസിന്റെ സഹായത്തോടെയാണ് പ്രതികളിലെത്താൻ സാധിച്ചത്. ഇതോടെ ഈ കേസ്സിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. പ്രതികളെല്ലാം മദ്യത്തിനും, കഞ്ചാവിനും അടിമകളാണ്. പടയപ്പ കേരളത്തിലെ വിവിധ യിടങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതായി വിവരം ലഭിച്ചു. ടൗൺ നോർത്ത് പോലീസിന്റെ പഴുതടച്ച അന്വേഷണമാണ് പ്രതികളെ വലയിലാക്കാൻ സാധിച്ചത്. കൊല്ലപ്പെട്ട കുട്ടിയുടെ രക്ഷിതാക്കളെക്കുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചില്ല. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. വരും ദിവസങ്ങളിൽ തമിഴ്നാട് കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം.
പ്രതികളെ നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കും. തുടരന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുന്നതായിരിക്കും. പാലക്കാട് DySP G.D. വിജയകുമാർ , ടൗൺ നോർത്ത് ഇൻസ്പെക്ടർ C. അലവി, S.I. R. രഞ്ജിത്ത്, SI. R.രാജേഷ്, ASI മാരായ നന്ദകുമാർ, സതീഷ് കുമാർ ക്രൈം സ്ക്വാഡ് അംഗങ്ങളായ P. H.നൗഷാദ്, R. കിഷോർ, M. സുനിൽ, M.ഷിബു, K. അഹമ്മദ് കബീർ, R. വിനീഷ്, S. സന്തോഷ് കുമാർ, S.സജീന്ദ്രൻ, R. രാജീദ്, S. ഷമീർ ,വനിതാ SCPO സുധ എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തിയത്.