കാട്ടാനകളെ കണ്ടം വഴിയോടിച്ച് കുങ്കിയാനകൾ, പടക്കം പൊട്ടിച്ച് ചിതറിച്ചതിന് ശേഷം കാട്ടിലേക്ക് തുരത്തി
പാലക്കാട്: പാലക്കാട് ജില്ലയില്‍ ആന വെടിക്കോപ്പ് നിറച്ച് പൈനാപ്പിള്‍ കഴിച്ച് ആന ചെരിഞ്ഞ സംഭവം രാജ്യത്തെ ഞെട്ടിച്ചതാണ്. കാട്ടുപന്നിയെ ഓടിക്കാന്‍ സ്ഥാപിച്ച കെണിയിലാണ് അബദ്ധത്തില്‍ ഗര്‍ഭിണിയായ ആന കുടുങ്ങിയത്. പാലക്കാട് മാത്രമല്ല സംസ്ഥാനത്ത് വനമേഖലയുളള മിക്ക ജില്ലകളിലും വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുളള സംഘര്‍ഷം പതിവാണ്. ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
Recommended Video
അതിനിടെ പാലക്കാട് ജില്ലയിലെ മലമ്പുഴയില്‍ ജനവാസ കേന്ദ്രങ്ങളിലെ കാട്ടാന ശല്യം ഒഴിവാക്കാന്‍ വനംവകുപ്പ് കുങ്കിയാനകളെ ഇറക്കിയിരിക്കുകയാണ്. ഒലവക്കോട്, വാളയാര്‍ ഫോറസ്റ്റ് റെയ്ഞ്ചുകളുടെ പരിധിയില്‍ കാട്ടാനശല്യം രൂക്ഷമാണ്. വയനാട്ടിൽ നിന്നുമാണ് കുങ്കിയാനകളെ എത്തിച്ചിരിക്കുന്നത്. കാട്ടാനകളെ തുരത്താൻ പ്രത്യേക പരിശീലനം നേടിയ ആനകളാണിവ.
കാടിറങ്ങി വരുന്ന ആനയെ തിരിച്ച് കാട്ടിലേക്ക് കയറ്റി വിടുക എന്നതാണ് കുങ്കിയാനയുടെ പ്രധാന ജോലി. കാടു കയറാത്ത ആനയെ ബലം പ്രയോഗിച്ചും അടവുകള്‍ പയറ്റിയുമാണ് കുങ്കിയാനകൾ കാടു കയറ്റുക. കൂടാതെ കാട്ടാനകള്‍ സ്ഥിരമായി വരുന്ന പ്രദേശങ്ങളില്‍ കുങ്കിയാനകള്‍ തമ്പടിക്കും. അതിനാല്‍ കാട്ടാനകള്‍ ഇത്തരം പ്രദേശങ്ങളിലേക്കുളള സഞ്ചാരം കുറയ്ക്കും. കൊട്ടയക്കാട് സ്ഥിരമായി മൂന്ന് കാട്ടാനകളുടെ ശല്യം നാട്ടുകാർക്കുണ്ട്. കൃഷി നശിപ്പിക്കുന്നു എന്നതാണ് പ്രധാന വെല്ലുവിളി.
വയനാട്ടിൽ നിന്നും എത്തിച്ച കുങ്കിയാനകൾ മൂന്ന് കാട്ടാനകളിൽ രണ്ടെണ്ണത്തിനെ ഇതിനകം തന്നെ തിരിച്ച് കാട് കയറ്റിക്കഴിഞ്ഞു. അയ്യപ്പമലയിലേക്കാണ് കാട്ടാനകളെ തുരത്തിയോടിച്ചത്. അവശേഷിക്കുന്ന ഒരു കാട്ടാനയേയും ഇത്തരത്തിൽ കാട്ടിലേക്ക് തുരത്തിയോടിക്കാൻ സാധിക്കും എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കണക്ക് കൂട്ടുന്നത്. ഊരോളി കാടിന് സമീപത്തായാണ് കാട്ടാനകൾ തമ്പടിക്കുന്ന കേന്ദ്രം.
ആദ്യം വനംവകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ച് കാട്ടാന കൂട്ടത്തെ ചിതറിച്ചു. ചിതറിയോടിയ കാട്ടാനകളെ കുങ്കികൾ എളുപ്പത്തിൽ തുരത്തി. കോന്നി സുരേന്ദ്രന്, കോടനാട് നീലകണ്ഠന്, അഗസ്ത്യന് എന്നീ കുങ്കിയാനകളാണ് നാട്ടുകാര്‍ക്ക് രക്ഷകരായിരിക്കുന്നത്. കുങ്കിയാനകളെത്തിയതോടെ കാട്ടാനശല്യത്തിന് അവസാനമാവും എന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.