മദ്യപിക്കുന്നതിനിടെ തർക്കം: കല്ലുകൊണ്ട് തലയ്ക്കടിച്ചു, അഗളി സ്വദേശിയുടെ മരണം കൊലപാതകമെന്ന് പോലീസ്
പാലക്കാട്: വിലങ്ങാട് ഷെഡ്ഡിൽ പാലക്കാട് അഗളി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ അട്ടപ്പാടി സ്വദേശികളായ രണ്ട് പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. കൊടത്തറ മുരുകൻ, മുരുകേശൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഗളി സ്വദേശിയായ 55കാരനായ ശിവകുമാറിനെ ഞായറാഴ്ച രാവിലെയാണ് കരിങ്കൽ ക്വാറിയുടെ മുകൾ ഭാഗത്തുള്ള ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഷെഡിൽ ശിവകുമാറിനൊപ്പം താമസിച്ചിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാരും ക്വാറി നടത്തിപ്പുകാരുമാണ് പോലീസിനെ വിവരമറിയിക്കുന്നത്. ഇതോടെ സംഭവസ്ഥലത്തെത്തിയ പോലീസ് നാല് പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
ശിവകുമാർ അടങ്ങിയ അഞ്ച് പേരടങ്ങിയ സംഘം ഒരാഴ്ച മുമ്പാണ് ഉടുമ്പിറങ്ങി മലയിൽ ജോലി ചെയ്യുന്നതിനായി എത്തുന്നത്. അഞ്ച് പേരും ചേർന്ന് മദ്യപിച്ചതിന് ശേഷം മുരുകൻ, മുരുകേശൻ എന്നിവർ തമ്മിൽ വഴക്കുണ്ടാവുകയായിരുന്നു. ഈ സമയത്ത് രണ്ട് പേരും ചേർന്ന് ശിവകുമാറിന്റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു.
പിന്നീട് തലയ്ക്ക് കല്ലുകൊണ്ട് ആക്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം എല്ലാവരും ഷെഡ്ഡിനകത്ത് തന്നെ കിടന്നുറങ്ങുകയായിരുന്നു. തലയ്ക്ക് അടിയേറ്റതോടെ ഉണ്ടായ രക്തസ്രാവമാണ് മരണത്തിന് കാരണമായിട്ടുള്ളതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ട്.
Recommended Video