വാളയാര്‍ അതിര്‍ത്തിയിലൂടെ നിയന്ത്രണങ്ങളില്ലാത്ത കടന്നുവരവ് പ്രോത്സാഹിപ്പിക്കരുത്:മന്ത്രി എകെ ബാലന്‍
പാലക്കാട്; വാളയാര്‍ അതിര്‍ത്തിയില്‍ നിയന്ത്രണങ്ങളില്ലാത്ത കടന്നുവരവ് പ്രോത്സാഹിപ്പിക്കുന്ന സമീപനം ജനപ്രതിനിധികള്‍ സ്വീകരിക്കരുതെന്ന് മന്ത്രി എകെ ബാലന്‍.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരേയും ജനപ്രതിനിധികളേയും ഉള്‍ക്കൊള്ളിച്ചുള്ള അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കോവിഡ് രോഗവ്യാപനം തടയാനായി നടത്തുന്ന കഠിന ശ്രമങ്ങള്‍ മനസ്സിലാക്കണം. രോഗവ്യാപനം തടയാനുള്ള സംസ്ഥാന സര്‍ക്കാര്‍, ആരോഗ്യ വകുപ്പ് എന്നിവയുടെ ശ്രമങ്ങളെ അട്ടിമറിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കങ്ങള്‍ അനുവദിക്കില്ല. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് അതിര്‍ത്തി മുഖേനയെത്തുന്നവരെ മുഴുവന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ശേഷം മാത്രമേ ചെക്ക്പോസ്റ്റ് വഴി പ്രവേശിപ്പിക്കാന്‍ കഴിയൂ. പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ക്ക് ശേഷം മാത്രമേ പാസ് അനുവദിക്കാനാവൂ.
കേരളത്തിന്റെ അതിര്‍ത്തി സംസ്ഥാനമായ തമിഴ്നാട് രാജ്യത്ത് തന്നെ സമൂഹ വ്യാപനത്തില്‍ നാലാം സ്ഥാനത്താണ്. തമിഴ്നാട്ടില്‍ പോസിറ്റീവ് കേസുകളുടെ എണ്ണവും മരണവും ദിനംപ്രതി വര്‍ധിക്കുന്നുണ്ട്. ഇത്തരം റെഡ് സോണ്‍, ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍ നിന്ന് വരുന്നവരെ ക്വാറന്റൈന്‍ ചെയ്യുന്നതടക്കമുള്ള സൗകര്യങ്ങളൊരുക്കിയതിനുശേഷം മാത്രമേ പാസ് അനുവദിക്കാനാവൂം. ഇത്തരം പരിമിതി മനസ്സിലാക്കി രോഗവ്യാപനം തടയാനുള്ള ഫലപ്രദമായ സംവിധാനങ്ങളെ അലങ്കോലപ്പെടുത്താന്‍ ആരും ശ്രമിക്കരുതെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.
ലോകത്തിനു മുഴുവന്‍ മാതൃകയായി കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുന്നേറുന്ന ഈ സാഹചര്യത്തില്‍ ഇതിനെ അംഗീകരിക്കാനും സഹകരിക്കാനും എല്ലാവര്‍ക്കും കഴിയണമെന്നും മന്ത്രി പറഞ്ഞു.അന്യസംസ്ഥാനത്തു നിന്നെത്തുന്നവര്‍ക്കു പുറമേ ചരക്ക് വാഹനങ്ങളുടെ കടന്നുവരവും ജാഗ്രതയോടെ കാണണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. ലോക്ക് ഡൗണ്‍ തുടങ്ങിയതിനുശേഷം 4550 ചരക്ക് വാഹനങ്ങളാണ് വാളയാര്‍ അതിര്‍ത്തി കടന്ന് എത്തിയിട്ടുള്ളത്.
അന്യസംസ്ഥാനങ്ങളില്‍നിന്ന് പാലക്കാട്ടുകാരായ 4600 ആളുകളാണ് ജില്ലയിലേക്ക് അതിര്‍ത്തികള്‍ വഴി ഇതുവരെ എത്തിയത്. ആകെ 17806 പേര്‍ വിവിധ ചെക്ക്പോസ്റ്റുകള്‍ വഴി അന്യസംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് എത്താന്‍ പാസിനു അപേക്ഷിച്ചിട്ടുണ്ട്. ഇതില്‍ 15489 പേരാണ് വാളയാര്‍ വഴി ജില്ലയിലേക്ക് എത്താന്‍ അനുമതിക്ക് അപേക്ഷ നല്‍കിയിട്ടുള്ളത്. ആദ്യദിനം 395 വാഹനങ്ങളാണ് വാളയാര്‍ ചെക്ക്പോസ്റ്റ് വഴി കേരളത്തിലേക്ക്് എത്തിയത്. പിന്നീടത് 1036 ആയി ഉയര്‍ന്നു. ഇത്തരത്തില്‍ വാളയാര്‍ ചെക് പോസ്റ്റ് വഴി എത്തുന്ന ആളുകളുടെയും വാഹനങ്ങളുടെയും എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത് എന്നും മന്ത്രി പറഞ്ഞു.
ബിജെപിക്ക് കനത്ത തിരിച്ചടി; കോൺഗ്രസ് ഹർജിയിൽ ബിജെപി മന്ത്രിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി ഹൈക്കോടതി!
സിന്ധ്യയെ ചരിത്രം ഒര്‍മ്മിപ്പിച്ച് ജയ്വർധൻ സിംഗ്; ബിജെപിയുടെ പഴയ വീഡിയോ പൊടിതട്ടിയെടുത്ത് കോൺഗ്രസും