കെ സുധാകരൻ പൊതുവായി പറഞ്ഞത്; മറ്റുള്ളവരുടെ തലയിലിടുന്നത് സിപിഎം ശീലമെന്ന് വിഡി സതീശൻ
കോഴിക്കോട്: പാലക്കാട് മരുതറോഡില്‍ സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകം ബിജെപിയുടെ തലയിൽ കെട്ടിവെയ്ക്കേണ്ടെന്ന കെ സുധാകരന്റെ പരാമർശത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സുധാകരന്റേത് പൊതുവായ പരാമർശമാണെന്നും സിപിഎം പൊതുവേ പല കാര്യങ്ങളും മറ്റുള്ളവരുടെ തലയിൽ കെട്ടിവെയ്ക്കാനാണ് ശ്രമിക്കാറുള്ളതെന്നും സതീശൻ പറഞ്ഞു. പോലീസ് അന്വഷിക്കുന്ന ഒരു വിഷയത്തില്‍ കുറ്റവാളികളെ സിപിഎം തന്നെ പ്രഖ്യാപിക്കുകയാണെങ്കില്‍ എന്തിനാണ് പോലീസും കോടതിയുമെന്ന് വിഡി സതീശൻ ചോദിച്ചു. കോഴിക്കോട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സതീശൻ.

'ഷാജഹാൻ കേസിൽ പോലീസ് അന്വേഷണം നടക്കുകയാണ്. വിശദമായ വിവരം പുറത്ത് വരട്ടെ. ദൃക്സാക്ഷികളുടെ പ്രതികരണം പുറത്തുവന്നിരുന്നു. ആദ്യം എസ്പി പറഞ്ഞത് ഇതൊരു രാഷ്ട്രീയ പ്രശ്നം അല്ലെന്നാണ്. എന്നാൽ ഇപ്പോൾ പോലീസ് റിപ്പോർട്ടിൽ പറയുന്നത് രാഷ്ട്രീയ കൊലയാണെന്നാണ്. ആരാണ് കുറ്റവാളികൾ എന്ന് പോലീസ് അന്വേഷിച്ച് പുറത്ത് കൊണ്ടുവരട്ടെ.കേരളത്തിൽ ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. എത്ര രാഷ്ട്രീയ വർഗീയ കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. പോലീസ് നിർവീര്യറാണ്. ആരും കൊലചെയ്യപ്പെടരുതെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്', സതീശൻ പറഞ്ഞു.

'അധ്യക്ഷൻ പൊതുവായി പറഞ്ഞതാണ്.
ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ വന്നപ്പോൾ എസ് പി പറഞ്ഞതിനോട് സാമ്യമുള്ള കാര്യമായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി സി പി എം സെൽഫ് ഗോൾ അടിക്കുകയാണ്. മറ്റുള്ളവരുടെ തലയിൽ ഇടാനാണ് സി പി എം സാധാരണ ശ്രമിക്കാറുള്ളത്. എസ് പി പറഞ്ഞതും എഫ് ഐ ആറിൽ ഉള്ളതും ദൃക്സാക്ഷി പറഞ്ഞതുമെല്ലാം വ്യത്യസ്തമായ കാര്യങ്ങളാണ്. എ കെ ജി സെന്ററിൽ ഉണ്ടായത് എന്താണ്? കോൺഗ്രസുകാരാണ് ബോംബെറിഞ്ഞത് എന്നാണ് പറഞ്ഞത്.എത്ര ഓഫീസുകൾ ഞങ്ങളുടേത് തല്ലി തകർത്തു. എത്ര കോൺഗ്രസുകാരെ ആക്രമിച്ചു. എന്നിട്ട് ഇപി ജയരാജന്റെ പേരിൽ കലാപത്തിന് ആഹ്വാനം ചെയ്തതിന് കേസെടുത്തോ. അവസാനം എകെജി സെന്റർ ആക്രമിച്ചവരെ കണ്ടെത്താനായോ ? അവർ തന്നെ ചെയ്യുന്ന കാര്യങ്ങളാണ് ഇതൊക്കെ. എന്നിട്ട് മറ്റുളളവരുടെ തലയിൽ കെട്ടിവെയ്ക്കാൻ ശ്രമിക്കുകയാണ്'.

'കൊലപാതകത്തിന് പിന്നിൽ ആർ എസ് എസും ബി ജെ പിയുമാണെന്ന് പറഞ്ഞ് സി പി എം എന്തടിസ്ഥാനത്തിലാണ് പത്രകുറിപ്പ് ഇറക്കിയതെന്നും വിഡി സതീശൻ ചോദിച്ചു. പോലീസ് അന്വേഷിക്കുന്ന കേസിൽ ഭരണ കക്ഷി അഭിപ്രായം പറയുന്നത് പോലീസിനെ സ്വാധീനിക്കും.വയനാട്ടിൽ കോൺഗ്രസ് ഓഫീസിൽ ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസ് ആണെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. സംഭവത്തിൽ എഡിജിപി അന്വേഷിക്കാൻ പോകും മുൻപാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രി ഒന്ന് പറഞ്ഞ് കഴിഞ്ഞാൽ മറിച്ച് പറയാൻ പോലീസിന് സാധിക്കുമോ? സി പി എം സംസ്ഥാന സെക്രട്ടറിയേറ്റാണോ കേസ് അന്വേഷിക്കുന്നത്? അങ്ങനെയാണെങ്കിൽ എല്ലാം അവർ അന്വേഷിക്കട്ടെ, ഇവിടെ പോലീസ് സ്റ്റേഷനും കോടതിയുമൊന്നും വേണ്ടല്ലോയെന്നും സതീശൻ ചോദിച്ചു. ആഭ്യന്തര വകുപ്പ് പൂർണപരാജയമാണെന്നും സതീശൻ ആവർത്തിച്ചു. രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്വര്‍ണക്കള്ളക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങള്‍ എന്നിവയുടെയെല്ലാം കേന്ദ്രമായി മലബാര്‍ മാറിക്കഴിഞ്ഞു. അതിലെല്ലാം സിപിഎം ആളുകൾ ഉണ്ടെന്നും സതീശൻ ആരോപിച്ചു.












Click it and Unblock the Notifications