ചിരിവരകളുടെ നടുവിൽ വാക്ക് ഉറപ്പിച്ച് വിഎസ്;ഉദ്ഘാടകനെ കാർട്ടൂണിലാക്കി കലാകാരന്മാർ, ആസ്വദിച്ച് വിഎസ്
പാലക്കാട്: ശബരിമല എന്ന പൂങ്കാവനത്തിൽ നിന്ന് ചില പുലിവാലുകൾ തലപൊക്കുന്നു. അത് ഇടംകണ്ണിട്ട് കണ്ട് വി.എസ് പറയുന്നു, ഒരു വാരിക്കുന്തം കിട്ടിയിരുന്നെങ്കിൽ. സംഗതി വരച്ചിരിക്കുന്നത് കാർട്ടൂണിലാണ്. ലുട്ടാപ്പി എന്ന കുട്ടിച്ചാത്തന്റെ ഒപ്പം കുന്തത്തിൽ പറക്കുന്ന വി.എസ്. ആയിരുന്നു മറ്റൊന്നിൽ. ഇറുകിയ ജുബ്ബയും മുറുകിയ മുഖവുമെല്ലാം വരയിൽ നിറഞ്ഞു.
പാലക്കാട് അഹല്യ ഹെറിറ്റേജ് വില്ലേജിൽ സംസ്ഥാന കാർട്ടൂൺ സംഗമത്തിൽ ഉത്ഘാടകനായി എത്തിയ മുൻ മുഖ്യമന്ത്രിയെത്തന്നെ കാർട്ടൂണിസ്റ്റുകൾ വരയിൽ കുടുക്കി.തന്നെ തത്സമയം വരച്ചപ്പോൾ വി.എസ്.ഗൗരവം വിടാതെ പറഞ്ഞു, ''അതിശയോക്തിയും നർമവും ചാലിച്ച് നിങ്ങൾ ലോകത്തെ വരയ്ക്കുന്നു. എന്നെയും വരച്ചിട്ടിട്ടുണ്ട്.ഒരു കണ്ണാടിയിൽ കാണും പോലെ ഞാനത് കണ്ടിട്ടുണ്ട്..''
കാർട്ടൂൺ കളരിയിൽ പങ്കെടുക്കുന്ന കുട്ടികൾ കൂടി വരയ്ക്കാൻ മുന്നിൽ ചമ്രം പടിഞ്ഞിരുന്നപ്പോൾ വി.എസിന് കൗതുകം. തുടർന്ന് സുരേഷ് ഡാവിഞ്ചി താൻ നിർമിച്ച വി.എസിന്റെ കാരിക്കേച്ചർ പ്രതിമ അദ്ദേഹത്തിന് സമ്മാനിച്ചു. വരകൾ ആസ്വദിച്ചെങ്കിലും നിലപാടിൽ അണുവിട മാറ്റമില്ലെന്ന് എഴുതിത്തയ്യാറാക്കിയ പ്രസംഗത്തിൽ വി.എസ്.പറഞ്ഞു.
രതീഷ് രവി, കെ.ഉണ്ണികൃഷ്ണൻ,കെ.വി.എം.ഉണ്ണി, ജയരാജ്.ടി.ജി, മധൂസ്, സജീവ് ശൂരനാട്, ഷാജി സീതത്തോട്,അഞ്ജൻ സതീഷ്, നൗഷാദ് വെള്ളാലശ്ശേരി, രമാദേവി എന്നിവർ ലൈവ് വരയിൽ പങ്കെടുത്തു.മലയാള കാർട്ടൂണിന്റെ ശതാബ്ദി ആഘോഷത്തിന് മുന്നോടിയായിട്ടായിരുന്നു 'കാർട്ടൂൺ കൂട്ടം' എന്ന സംഗമം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 32 കാർട്ടൂണിസ്റ്റുകളാണ് സംഗമത്തിൽ പങ്കെടുക്കുന്നത്.
ഹെറിറ്റേജ് വില്ലേജ് അസിസ്റ്റൻറ് ഡയറക്ടർ ഞരളത്ത് ഹരിഗോവിന്ദൻ സ്വാഗതം പറഞ്ഞു. കാർട്ടൂൺ അക്കാദമി അഡ്ഹോക് കമ്മിറ്റി കൺവീനർ എ.സതീഷ്, മേതിൽ വേണുഗോപാൽ, മുൻ സെക്രട്ടറി സുധീർനാഥ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മോഹൻദാസ്, മധൂസ്, സുരേന്ദ്രൻ വാരച്ചാൽ എന്നിവർ ക്ലാസ് എടുത്തു. ക്യാമ്പിന്റെ സമാപന ദിനമായ ഞായറാഴ്ചയും തത്സമയ കാരിക്കേച്ചർ കാർട്ടൂൺ രചനയും ചർച്ചയും ഉണ്ടാവും. ഉച്ചക്ക് ശേഷം കാർട്ടൂണിസ്റ്റ് ഒ.വി വിജയന്റെ ഇതിഹാസ ഭൂമിയായ തസ്രാക്കിലേക്ക് കാർട്ടൂണിസ്റ്റുകൾ സന്ദർശനം നടത്തും.
ആവിഷ്കാരസ്വാതന്ത്ര്യത്തിനു കത്തിവെക്കാനും വ്യക്തിയുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറാനും ഭരണകൂടം ശ്രമിക്കുന്നുവെന്ന്ര വി.എസ്.അച്യുതാനന്ദൻ പറഞ്ഞു. ഭരണ വർഗം തന്നെ ക്രമസമാധാനം തകർക്കുന്നു. വർഗീയ കലാപം സൃഷ്ടിക്കുന്നു. ഈ നിർണായക ഘട്ടത്തിൽ കാർട്ടൂണിന് വലിയ പ്രസക്തിയുണ്ട്. കാർട്ടൂണിന് അപാരമായ പ്രഹര ശേഷിയുണ്ട്. വ്യക്തിയുടെ കോങ്കണ്ണിനെക്കാൾ ഭരണകൂടത്തിന്റെ അന്ധതയാണ് കാർട്ടൂണിന് വിഷയമാവേണ്ടത്.