തെറ്റ് തിരുത്തിയില്ലെങ്കിൽ പ്രതിപക്ഷത്ത് തുടരാം: കെപിസിസി നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കൾ
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് യൂത്ത് കോൺഗ്രസ്. പാർട്ടിയിലെ പ്രധാന നേതാക്കൾ തമ്മിൽ പോലും ഐക്യമില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സീറ്റുകൾക്ക് പണം വാങ്ങുന്ന സ്ഥിതിയുണ്ടായെന്നും യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ആരോപിച്ചു. പത്തനംതിട്ടയിലുണ്ടായ സംഭവത്തെക്കുറിച്ചാണ് നേതാക്കൾ ഉന്നയിച്ചത്. പാർട്ടി തെറ്റ് തിരുത്തി മുന്നോട്ടുപോയില്ലെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ പരാജയമായിരിക്കും കോൺഗ്രസിനെ കാത്തിരിക്കുക. പ്രതിപക്ഷത്ത് തന്നെ തുടരാമെന്നും യൂത്ത് കോൺഗ്രസിൽ നിന്ന് വിമർശനമുയർന്നിട്ടുണ്ട്. പാലക്കാട് മലമ്പുഴയിൽ നടക്കുന്ന സംസ്ഥാന ക്യാമ്പിലാണ് പാർട്ടിയെക്കുറിച്ചുള്ള വിമർശനമുയരുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് യൂത്ത്കോൺഗ്രസ് കോൺഗ്രസിനെതിരെ പരസ്യമായി വിമർശിച്ച് രംഗത്തെത്തിയത്. പാർട്ടിക്കുള്ളിലെ പ്രശ്നം ഗ്രൂപ്പിസവും ഐക്യമില്ലാത്തതുമാണെന്ന് ചൂണ്ടിക്കാണിക്കുന്ന യൂത്ത് കോൺഗ്രസ് കെപിസിസി പിരിച്ചുവിടണമെന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്. കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിനെതിരെയും ക്യാമ്പിൽ വിമർശനമുയർന്നിരുന്നു.

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം അവശേഷിക്കെ ഇഷ്ടക്കാരെ തിരുകിക്കയറ്റാനായി പലരെയും വെട്ടിനിരത്തിയെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് നേതാക്കളും പാർട്ടിക്കെതിരെ വിമർശനമുന്നയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് അർഹമായ പ്രധാന്യം ലഭിക്കണമെന്നും പറയുന്നുണ്ട്. വിമതർക്കെതിരെ പാർട്ടി നടപടി സ്വീകരിക്കുന്നത് പോലെ ജനവിരുദ്ധരായവരെ സ്ഥാനാർത്ഥികളാക്കിയവർക്കെതിരെ യും നടപടിയെടുക്കണമെന്നും ക്യാമ്പിൽ വിമർശനമുയർന്നിരുന്നു.












Click it and Unblock the Notifications