രാത്രി 7 മുതൽ 1 വരെ മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം; പാലക്കാട് സർക്കുലർ പുറത്തിറക്കി
പാലക്കാട്: ജില്ലയിൽ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ആരംഭിച്ചു. പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിൽ രാത്രി ഏഴിനും അർധരാത്രി ഒന്നിനും ഇടയിലായിരിക്കും വൈദ്യുതി നിയന്ത്രിക്കുക.
220 കെ.വി. മാടക്കത്തറ- ഷൊർണൂർ, 110 കെ.വി. വെണ്ണക്കര- മണ്ണാർക്കാട്, ഷൊർണൂർ- എടപ്പാൾ, പാലക്കാട് - കൊല്ലങ്കോട് ലൈനുകൾ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വൈകിട്ട് 7 മുതൽ പുലർച്ചെ 1 വരെ താങ്ങാവുന്ന ശേഷിയിലധികം ലോഡ് ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം.

നിലവിൽ പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിൽ വരുന്ന പത്തിരിപ്പാല, ഒറ്റപ്പാലം, ഷൊർണൂർ, ചെർപ്പുളശ്ശേരി തുടങ്ങിയ സബ് സ്റ്റേഷനുകളിൽ നിന്ന് ലോഡ് നിയന്ത്രണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡപ്യൂട്ടി ചീഫ് എഞ്ചിനിയർ അറിയിച്ചു.
അതേസമയം സംസ്ഥാന വ്യാപകമായി പ്രത്യേക മാർഗനിർദേശങ്ങളും കെഎസ്ഇബി ഇറക്കിയിട്ടുണ്ട്. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെയുള്ള സമയത്ത് വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ ഉപയോഗം പുന:ക്രമീകരിക്കാന്‍ കെ എസ് ഇ ബി ആവശ്യപ്പെട്ടിട്ടുണ്ട്. ജലവിതരണത്തെ ബാധിക്കാതെ വാട്ടര്‍ അതോറിറ്റിയുടെ പമ്പിംങ് ക്രമീകരിക്കാനും ലിഫ്റ്റ് ഇറിഗേഷനായുള്ള പമ്പുകളും പീക്ക് സമയത്ത് പ്രവര്‍ത്തിപ്പിക്കാതിരിക്കാനും ആവശ്യപ്പെടും.
വൈകുന്നേരം 9 മണി കഴിഞ്ഞ് വാണിജ്യ സ്ഥാപനങ്ങളില്‍ അലങ്കാര ദീപങ്ങളും പരസ്യ ബോര്‍ഡുകളിലെ വിളക്കുകളും പ്രവര്‍ത്തിപ്പിക്കുന്നത് ഒഴിവാക്കണം. ഗാര്‍ഹിക ഉപഭോക്താക്കള്‍ എയര്‍ കണ്ടീഷണറുകള്‍ ഊഷ്മാവ് 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുന്നതാണ് ഉത്തമം. ഈ സമയത്ത് അനാവശ്യ വിളക്കുകളും മറ്റ് ഉപകരണങ്ങളും ഓഫാക്കാനും ശ്രദ്ധിക്കുക. ഇത്തരത്തില്‍ ഉപഭോക്താക്കളുടെ സഹകരണത്തോടുകൂടി സ്വയം നിയന്ത്രണങ്ങളിലൂടെ സഹകരിച്ച് മുന്നോട്ട് പോകാനാകുകയുള്ളൂവെന്നും കെ എസ് ഇ ബി വ്യക്തമാക്കി.
ഇപ്പോഴത്തെ ഈ നിയന്ത്രണത്തിൽ കെ എസ് ഇ ബിയെ ദയവ് ചെയ്ത് കുറ്റപ്പെടുത്തരുതെന്നും വകുപ്പ് അഭ്യർത്ഥിച്ചു. ചില സഥലങ്ങളില്‍ കെ എസ് ഇ ബി ഓഫീസില്‍ ഉപഭോക്താക്കള്‍ എത്തുന്നതും ഉദ്യോഗസ്ഥരുമായി തട്ടിക്കയറുന്നതും വര്‍ദ്ധിച്ചു വരുകയാണ്. വാസ്തവത്തില്‍ ജനങ്ങള്‍ക്ക് ഇടതടവില്ലാതെ വൈദ്യുതി എത്തിക്കുക എന്ന കര്‍ത്തവ്യത്തിലാണ് കെ എസ് ഇ ബി ജീവനക്കാര്‍ മുഴുകുന്നത്. അല്ലാതെ വൈദ്യുതി മുടക്കുവാനോ മാറ്റി നല്‍കാനോ അല്ല. ഓഫീസില്‍ കടന്നുകയറുമ്പോള്‍ ജോലി തടസ്സപ്പെടുത്തുകയും ജീവനക്കാരുടെ മനോധൈര്യം കെടുകയും ചെയ്യുന്നത് സാങ്കേതിക ജോലിയ്ക്ക് തടസമാകുമെന്നും വകുപ്പ് വ്യക്തമാക്കി.












Click it and Unblock the Notifications