ആറന്മുളയിലെ ആർപ്പോ വിളിക്ക് ഇനി എട്ട് നാൾ; ആറന്മുള വള്ളസദ്യയുടെ നിറവിലേക്ക്...
പത്തനംതിട്ട: ഇനി എട്ട് നാള് മാത്രം, എട്ട് ദിനം കഴിഞ്ഞാല്‍ ആറന്മുള എന്ന പൈതൃക ഗ്രാമം വള്ളസദ്യയുടെ നിറവിലേക്ക്. ഒപ്പം പമ്പയ്ക്ക് നിറം പകര്‍ന്ന് പള്ളിയോടങ്ങളുടെ എഴുന്നെള്ളത്തും. ജൂലായ് 15-ന് ആരംഭിക്കുന്ന വള്ളസദ്യ ഒക്ട്ടോബര്‍ രണ്ട് വരെ ഉണ്ടാകും .ഈ രണ്ടര മാസക്കാലം കൊണ്ട് ലക്ഷങ്ങള്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ തിരുമുറ്റത്തിരുന്ന് ഭഗവത് പ്രസാദം കഴിക്കും .
ആറന്മുള പാര്‍ത്ഥസാരഥീ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ നിന്നും പൂജിച്ച് നല്കുന്ന മാല വഴിപാട് നേരുന്ന പള്ളിയോടത്തിന് വഴിപാടു കാരന് നല്കുന്ന തോടെ വള്ളസദ്യയുടെ ചടങ്ങുകള്‍ ആരംഭിക്കും .കരനാഥന് വെറ്റ പുകയിലയും നല്‍കും .തുടര്‍ന്ന് പള്ളിയോടം ആറന്മുള ക്ഷേത്രക്കടവിലേക്ക് നീങ്ങും . ഒരു ദിവസം നിരവധി പള്ളിയോടങ്ങള്‍ക്ക് വഴിപാട് വള്ളസദ്യ ഉണ്ടാകും .അമരത്ത് സ്വര്‍ണ്ണ നിറമാര്‍ന്ന ചാര്ത്തണിഞ്ഞ് ,മുത്തുക്കുട ചൂടി രാമപുരത്ത് വാര്യരുടെ വഞ്ചിപ്പാട്ടിന്റെ താളത്തില്‍ പമ്പയിലൂടെ തുഴയിട്ട് എത്തുന്ന പള്ളിയോടങ്ങള്‍ ക്ഷേത്രത്തിന്റെ വടക്കെ നടയിലെ കടവില്‍ അടുക്കും .
അഷ്മുട്ട മംഗല്യം ,മുത്തുക്കുട .വായ്ക്കുരവ ,വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ പള്ളിയോടങ്ങളെ സ്വീകരിക്കും .തുടര്‍ന്ന് തുഴച്ചില്‍ കാര്‍ തുഴകള്‍ കയ്യിലേന്തി ,വഞ്ചിപ്പാട്ട് പാടി ക്ഷേത്രം വലം വെച്ച് കൊടിമരച്ചുവട്ടിലെത്തും .കൊടിമരച്ചുവട്ടില്‍ രണ്ട് നിറപറകള്‍ ഒരുക്കിവെച്ചിരിക്കും .ഒന്ന് ദേവനും മറ്റൊന്ന് പള്ളിയോടത്തിനും തുഴകളും മുത്തുക്കുടകളും പറയ്ക്ക് സമീപം വെച്ച ശേഷം സദ്യയ്ക്കായി നീങ്ങും.
അറുപതോളം വിഭവങ്ങള്‍ അടങ്ങിയതാണ് ആറന്മുള വള്ളസദ്യ .വഞ്ചിപ്പാട്ട് രീതിയില്‍ വിഭവങ്ങള്‍ ചോദിക്കുന്നത് ഇവിടുത്തെ പ്രത്യേകതയാണ് .സദ്യയ്ക്ക് ശേഷം കൊടിമരച്ചുവട്ടില്‍ നിറച്ചിരിക്കുന്ന പറതെളിക്കും .വഴിപാടുകാര്‍ പള്ളിയോടക്കരക്കാര്‍ക്ക് ദക്ഷിണ നല്കി അനുഗ്രഹം വാങ്ങും .തുടര്‍ന്ന് വഞ്ചിപ്പാട്ട് പാടി പള്ളിയോടങ്ങളെ യാത്രയാക്കുന്നതോടെയാണ് ചടങ്ങുകള്‍ സമാപിക്കുക .ആറന്മുള ക്ഷേത്രത്തിലെ പ്രസിദ്ധമായ വഴിപാടാണിത്.
വള്ളസദ്യക്കാലമെത്തിയതോടെ പള്ളിയോടങ്ങള്‍ വള്ളപ്പുരകളില്‍ ഉണര്‍ന്നു .പള്ളിയോടങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തി .തുഴകളും മറ്റും ഒരുക്കിയെടുത്തു വള്ളസദ്യയില്‍ പങ്കെടുക്കുന്നതിനായി പള്ളിയോടങ്ങള്‍ നീരണിയുന്നതിനുള്ള തയ്യാറെടുപ്പിലാണ് .കിഴക്ക് ഇടക്കുളം മുതല്‍ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള 52 കരകളിലെ പള്ളിയോടങ്ങള്‍ വള്ളസദ്യയില്‍ പങ്കെടുക്കും .ആറന്മുള പള്ളിയോടസേവാസംഘത്തിന്റെ നേതൃത്വത്തിലാണ് വള്ളസദ്യ .