ശബരിമലയിൽ നിരോധനാജ്ഞ വീണ്ടും നീട്ടി; ഡിസംബർ 27 അർധരാത്രി വരെയാണ് നീട്ടിയത്, നാമം ജപിക്കാം, ശരണം വിളിക്കാം...
ശബരിമല: ഇലവുങ്കൽ മുതൽ സന്നിധാനം വരെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഡിസംബർ 27ന് അർധരാത്രി വരെ നീട്ടി ജില്ലാ മജിസ്‌ട്രേട്ടും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. ഡിസംബർ 22ന് അർധരാത്രി മുതൽ ഡിസംബർ 27ന് അർധരാത്രി വരെ ഉത്തരവിന് പ്രാബല്യമുണ്ട്.
ലോക്പാൽ;കേന്ദ്രം വാക്ക് പാലിച്ചില്ല... അണ്ണാ ഹസാരെ വീണ്ടും നിരാഹാര സമരത്തിനൊരുങ്ങുന്നു!!
ശബരിമല ദർശനത്തിന് എത്തുന്ന തീർഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിർത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും പൊതുമുതൽ സംരക്ഷിക്കുന്നതിനുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. പമ്പാ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇലവുങ്കൽ മുതൽ സന്നിധാനം വരെ എല്ലാ പ്രദേശങ്ങളിലും മുഴുവൻ റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമാണ്.
ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ നിയമവിരുദ്ധമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയൽ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ശബരിമല ദർശനത്തിന് എത്തുന്ന തീർഥാടകർക്ക് സമാധാനപരമായ ദർശനം, അവരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഭക്തർക്ക് ഒറ്റയ്‌ക്കോ, സംഘമായോ ദർശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ, നാമജപം നടത്തുന്നതിനോ ഈ ഉത്തരവു മൂലം യാതൊരു തടസും ഇല്ല.
ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെയും ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ടിന്റെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലും തുലാമാസ പൂജാ സമയത്തും ചിത്തിര ആട്ട വിശേഷ സമയത്തും മണ്ഡല മകരവിളക്കിനായി നട തുറന്നതു മുതലുള്ള ക്രമസമാധാന ലംഘനത്തിന്റെയും അക്രമസംഭവങ്ങളുടെയും അടിസ്ഥാനത്തിലും സ്ഥലത്തെ സംഘർഷ സാധ്യത നേരിൽ ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് ക്രിമിനൽ നടപടിക്രമം വകുപ്പ് 144 പ്രകാരം ജില്ലാ മജിസ്‌ട്രേട്ടായ ജില്ലാ കളക്ടർ നിരോധനാജ്ഞ നീട്ടിയത്.
ക്രമസമാധാനം നിലനിർത്തുന്നതിന് മുൻകരുതലായി നിരോധനാജ്ഞയുടെ തൽസ്ഥിതി തുടരാവുന്നതാണെന്ന് ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ടും റിപ്പോർട്ട് നൽകി. അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശബരിമലയിൽ പ്രതിഷേധക്കാർ പല ഭാഗങ്ങളിൽ കേന്ദ്രീകരിക്കാൻ സാധ്യതയുള്ളതും ജനങ്ങളുടെയും തീർഥാടകരുടെയും ഇടയിൽ നുഴഞ്ഞു കയറി പലതരത്തിലുള്ള അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധ്യത ഉള്ള സാഹചര്യത്തിൽ ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള സ്ഥലങ്ങളിൽ ക്രിമിനൽ നടപടിക്രമം വകുപ്പ് 144 പ്രകാരം ജനുവരി 14ന് അർധരാത്രി വരെ നിരോധനാജ്ഞ ദീർഘിപ്പിക്കണമെന്ന് ജില്ലാ പോലീസ് മേധാവിയും റിപ്പോർട്ട് നൽകിയിരുന്നു.