മൂന്നാമത് അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേള ഫെബ്രുവരി 22 മുതല്‍: 15 സിനിമകള്‍ പ്രദർശിപ്പിക്കും!
പത്തനംതിട്ട: മൂന്നാമത് അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേള ഫെബ്രുവരി 22 മുതല്‍ 24 വരെ അടൂര്‍ സ്മിതാ തീയറ്ററില്‍ നടക്കും. ഏഴ് ലോകസിനിമ, മൂന്ന് മലയാളം സിനിമ, രണ്ട് ഇന്ത്യന്‍ സിനികളടക്കം 15 സിനിമകള്‍ ഇത്തവണ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികളായ സംവിധായകന്‍ ഡോ.ബിജുവും സുരേഷ് ബാബുവും പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതോടൊപ്പം ഉദ്ഘാടനചിത്രമായി അന്തരിച്ച ചലച്ചിത്രകാരന്‍ ലെനിന്‍ രാജേന്ദ്രന്റെ സ്മരണയ്ക്കായി അദ്ദേഹം സംവിധാനം ചെയ്ത ദൈവത്തിന്റെ വികൃതികള്‍ പ്രദര്‍ശിപ്പിക്കും. മാസ്റ്റേഴ്സ് വിഭാഗത്തിലും രണ്ടു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. മാസ്റ്റേഴ്സ് വിഭാഗത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വിധേയനാകും ആദ്യം പ്രദര്‍ശിപ്പിക്കുക. കഴിഞ്ഞയിടെ അന്തരിച്ച സംവിധായകന്‍ മൃണാള്‍ സെന്നിന്റെ ഭുവാന്‍ഷോം രണ്ടാം ചിത്രമായി പ്രദര്‍ശിപ്പിക്കും.
ഇന്ത്യന്‍ സിനിമയില്‍ ഡോ.ബിജു സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം പെയിന്റിംഗ് ലൈഫ്, ലെനിന്‍ ഭാരതിയുടെ തമിഴ് ചിത്രം മെര്‍ക്ക് തൊടര്‍ച്ചി മലൈ എന്നിവയാണുള്ളത്. മലയാള സിനിമ വിഭാഗത്തില്‍ രാഹുല്‍ റിജി നായരുടെ ഒറ്റമുറി വെളിച്ചം, വി.സി. അഭിലാഷിന്റെ ആളൊരുക്കം, ഷെറി സംവിധാനം ചെയ്ത ക ഖ ഗ ഘ ങ എന്നിവയാണ് പ്രദര്‍ശിപ്പിക്കുക. ലോകസിനിമ വിഭാഗത്തില്‍ ആഞ്ജലീന ജൂലിയുടെ കമ്പോഡിയന്‍ ചിത്രം ഫസ്റ്റ് ദേ കില്‍ഡ് മൈ ഫാദര്‍, അറബ് ചിത്രം ഐ സ്റ്റില്‍ ഹൈഡ് ടു സ്മോക്ക്, ജര്‍മന്‍ ചിത്രം ഇന്‍ ദ് ഫേഡ്, ഉറുഗ്വേ ചിത്രം എ ട്വല്‍വ് ഇയര്‍ നൈറ്റ്, ഹീബ്രു ഭാഷയിലെ ഫോക്സ്് ട്രോട്ട് ജോര്‍ദ്ദാനില്‍ നിന്നുള്ള തീബ്, ജോര്‍ജിയന്‍ ചിത്രം ദ് പ്രസിഡന്റ് എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്നത്. എല്ലാ ഇതര ഭാഷാ ചിത്രങ്ങള്‍ക്കും മലയാളം സബ്ടൈറ്റില്‍ ഉണ്ടാകും. മേളയോടനുബന്ധിച്ച് ഹൃസ്വചിത്ര മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 15 എണ്ണം പ്രദര്‍ശിപ്പിക്കും. ഇവയില്‍ നിന്ന് അഞ്ചെണ്ണത്തിനു പ്രത്യേക പുരസ്‌കാരവും നല്‍കും. സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തിലാണ് മേള.
22നു വൈകുന്നേരം അഞ്ചിന് ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാന്‍ ബീനാ പോള്‍ മേള ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരവും കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഭിനയ വിഭാഗം മേധാവിയുമായ സജിതാ മഠത്തില്‍ മുഖ്യാതിഥിയാകും. 24നു വൈകുന്നേരം സമാപനസമ്മേളനം സംവിധായകന്‍ മധുപാല്‍ ഉദ്ഘാടനം ചെയ്യും. 23നു വൈകുന്നേരം ഓപ്പണ്‍ഫോറവും ക്രമീകരിച്ചിട്ടുണ്ട്.