പത്തനംതിട്ടയില്‍ ബിജെപിക്ക് തിരിച്ചടി; പ്രാദേശിക നേതാക്കളടക്കം 51 പേര്‍ സിപിഎമ്മില്‍ ചേര്‍ന്നു
കൊടുമണ്‍: പത്തനംതിട്ട ജില്ലയിലെ ബിജെപിയില്‍ നിന്നും കൂട്ടരാജി തുടരുന്നു. ഏഴംകുളത്ത് നേതാക്കളും അനുഭാവികളുമായ 51 പേർ ബിജെപി വിട്ട് കഴിഞ്ഞ ദിവസം സി പിഎമ്മിൽ ചേർന്നു. രാജിവെച്ചുവന്ന പ്രവർത്തകരെ എഴംകുളം അമ്പലഭാഗം കെ.എ.പി കനാൽ ജംഗ്ഷനിൽ വെച്ചുനടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പാർടിയിലേക്ക് ഹാരമണിയിച്ച് സ്വീകരിച്ചു. വര്‍ഷങ്ങളായി ബിജെപി, ആർഎസ്എസ്,മഹിളാ മോർച്ച തുടങ്ങിയ സംഘടനകളിലെ സജീവ പ്രവർത്തകരും പ്രാദേശിക നേതാക്കളായവരുമാണ് ബജെപി വിട്ടത്. അടൂർ മണ്ഡലം കമ്മിറ്റിയംഗം ഏഴംകുളം ഗീതാഭവനിൽ മുരുകൻ, മഹിളാ മോർച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് കളീയ്ക്കൽ സരസമ്മ തുടങ്ങിയവര്‍ ബിജെപി വിട്ടവരില്‍ പെടുന്നു.
രാജ്യത്തെ ഭരണഘടനയെയും ജനാധിപത്യ സംവിധാനത്തെയും വെല്ലുവിളിക്കുന്ന സംഘപരിവാരത്തിന്റെ തിട്ടൂരങ്ങളിലും അമിത് ഷായും നരേന്ദ്ര മോഡിയും നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങളിലും പ്രതിഷേധിച്ച് പതിറ്റാണ്ടുകളായി ബിജെപിയിലും ആർ. എസ്.എസിലും സംഘപരിവാർ സംഘടനകളിലും സജീവ പ്രവർത്തകരായിരുന്ന ഏഴംകുളം അമ്പലമുക്ക് ഭാഗത്തെ അൻപതിൽപരം പ്രവർത്തകരും അവരുടെ കുടുംബങ്ങളുമാണ് സംഘപരിവാർ ബന്ധമുപേക്ഷിച്ച് ചെങ്കൊടി തണലിലേക്കെത്തിയതെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി കെപി ഉദയഭാനു അഭിപ്രായപ്പെട്ടു.

രാജ്യത്തെ ഇതര സംസ്ഥാനങ്ങളിൽ പ്രയോഗിച്ച് വിജയിച്ച ജാതി, മതം,വിശ്വാസം, ആരാധനാലയങ്ങൾ തുടങ്ങി മനുഷ്യമനസ്സുകളെ വേഗത്തിൽ സ്വാധീനിക്കാൻ കഴിയുന്ന എല്ലാ അടയാളങ്ങളെയും ഉപയോഗിച്ച് മനുഷ്യർക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിച്ച് തങ്ങളുടെ വർഗീയ അജണ്ഡ നടപ്പാക്കാൻ സംഘപരിവാർ കേരളത്തിൽ ശ്രമിക്കുകയാണ്. സംഘപരിവാർ അപകടമാണെന്ന തിരിച്ചറിവിലേക്ക് മലയാളിയെ ഉയർത്തുന്നത് ഇടതുപക്ഷരാഷ്ട്രീയം മാത്രമാണ്. നാടിന്റെ സമാധാന അന്തരീക്ഷത്തെയും മതനിരപേക്ഷ കാഴ്ചപ്പാടിനെയും ലക്ഷ്യമിട്ട് സംഘപരിവാർ ഉയർത്തുന്ന വെല്ലുവിളികളെ നമുക്ക് ഒറ്റകെട്ടായി അതിജീവിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications