സഞ്ചാരികളേ ഇതിലേ.... അടവിയിൽ വിനോദ സഞ്ചാരികൾക്കായി താമസസൗകര്യവും, മുള ഉപയോഗിച്ച് ഇരുനില വീടുകള്‍!
പത്തനംതിട്ട: അടവി കുട്ടവഞ്ചി സവാരിക്ക് എത്തുന്നവർക്ക് താമസസൗകര്യമൊരുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ. സഞ്ചാരികൾക്ക് തങ്ങുന്നതിനായി വിപുലമായ അടിസ്ഥാന സൗകര്യങ്ങളാണ് ഡിടിപിസി ഒരുക്കുന്നത്. മുള ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദപരമായ ഇരുനില വീടുകളാണ് പുതുതായി നിർമിക്കുന്നതെന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ എസ്. അജയൻ പറഞ്ഞു. ഡിടിപിസിയുടെ ഫണ്ട് ഉപയോഗിച്ച് കൊണ്ട് 77 ലക്ഷം രൂപ മുതൽ മുടക്കിയാണ് ബാംബുകോർപ്പറേഷന്റെ ചുമതലയിൽ ഒരു വർഷം മുമ്പ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ചങ്കു പിടയുന്ന അപേക്ഷയാണ്.. ബാലഭാസ്കറിനെ ഇങ്ങനെ കരിവാരി തേക്കരുത്, രോഷത്തോടെ ഇഷാൻ ദേവ്
കല്ലാറ്റിലെ മുണ്ടോംമൂഴിയിൽ നാല് വർഷം മുമ്പാണ് കുട്ടവഞ്ചി സവാരി ആരംഭിച്ചത്. പരിമിതമായ അടിസ്ഥാന സൗകര്യങ്ങൾ വിനോദസഞ്ചാരികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഡിടിപിസി കൂടുതൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിന് തീരുമാനിച്ചത്. ഇരുനിലകളിലായി 3100 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടവും പ്രത്യേകമായി ശുചിമുറിബ്ലോക്കും ടിക്കറ്റ് കൗണ്ടറുമാണ് നിർമിക്കുന്നത്.
കെട്ടിടത്തിന്റെ താഴത്തെ നിലയിൽ വനശ്രീ കഫേ, ഇക്കോഷോപ്പ്, സഞ്ചാരികൾക്ക് വിശ്രമസ്ഥലം, ഓഫീസ്, സ്‌റ്റോർ മുറി എന്നിവയും മുകളിലത്തെ നിലയിൽ സഞ്ചാരികൾക്കായി നാല് മുറികളടങ്ങുന്ന താമസസൗകര്യവുമാണ് ഒരുക്കുക. ഒപ്പം കുട്ടികൾക്കായുള്ള പാർക്കും ഇവിടെ ഒരുക്കുന്നുണ്ട്. ഓരോ മുറികൾക്കും ബാൽക്കണികളും ഉണ്ടാകും. മുകളിലത്തെ നിലയിൽ സുരക്ഷാജീവനക്കാർക്കുള്ള മുറിയും ലൈഫ് ജാക്കറ്റ് തുടങ്ങിയവ സൂക്ഷിക്കുന്നതിനുള്ള മുറികളുമാണ് തയ്യാറാക്കുന്നത്. അടുത്ത മാസത്തോടെ നിർമാണം പൂർത്തിയാക്കി അടവി ഇക്കോ ടൂറിസം മുഖം മിനുക്കി സഞ്ചാരികൾക്കായി സജ്ജമാകും.