അടൂരിൽ വോട്ടുകളിൽ വ്യത്യാസം; 843 വോട്ടുകൾ രേഖപ്പെടുത്തി, മെഷീനിലുള്ളത് 820 വോട്ടുകൾ മാത്രം!!
പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് അവസാനിക്കാനിരിക്കെ അടൂരിൽ വോട്ടുകളിൽ വ്യത്യാസമെന്ന് പരാതി. ആകെ 843 വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ മെഷീനില്‍ ഉള്ളത് 820 വോട്ടുകളെന്ന് എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അടൂര്‍ പഴക്കുളത്തെ ബൂത്തിലാണ് വോട്ടുകളില്‍ വ്യത്യാസമുണ്ടെന്ന പരാതി ഉയർന്നിരിക്കുന്നത്.
വോട്ട് ചെയ്യാൻ ക്യൂവിൽ നിൽക്കാതെ മോഹൻലാലിനെ അകത്ത് കയറ്റാൻ ശ്രമം, എതിർപ്പുമായി ആളുകൾ
അതേസമയം ത്രികോണ മത്സരം നടന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളിൽ കനത്ത പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിലെ ഉയർന്ന പോളിങ് ആണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പോളിങാണ് ഇത്തവണ ഉണ്ടായത്. 2004ൽ 68 ശതമാനവും 2009ൽ 65 ശതമനവും 2014ൽ 68 ശതമാനവുമായിരുന്നു മണ്ഡലത്തിലെ പോളിങ്. എന്നാൽ ഈ തെരഞ്ഞെടുപ്പിലത് 75 ശതമാത്തിനടുത്തെത്തി.
ഔദ്യോഗിക കണക്കുകള്‍ പുറത്തുവരുമ്പോള്‍ പോളിംഗ് ശതമാനം വീണ്ടും വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. നിലവിലെ കണക്കനസരിച്ച് കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. 79.59 ശതമാനമാണ് ഇവിടുത്തെ വോട്ടിംഗ് ശതമാനം. പൊന്നാനി മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. 70.09 ശതമാനമാണ് ഇവിടുത്തെ ശതമാനം.