പമ്പയിൽ തീർഥാടകസംഘത്തിലെ ബാലൻ മുങ്ങിമരിച്ചു: മരിച്ചത് ആന്ധ്രാ സ്വദേശിയായ 14കാരൻ
ശബരിമല: പമ്പ പുഴയിൽ രക്ഷിതാവ് കാണാതെ കുളിക്കാനിറങ്ങിയ ബാലൻ മുങ്ങിമരിച്ചു.ആന്ധ്ര രംഗറെഡ്ഡി സരലിംഗപ്പള്ളി സുരഭി കോളനിയിൽ സിന്ദൂരി ജിതേന്ദ്രയുെ മകൻ ഉന്നത് കുമാർ( 14)ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 11ന് പമ്പ ആറാട്ട് കടവിന് സമീപമാണ് സംഭവം. ഉന്നത് കുമാറിനൊപ്പമുള്ള സംഘം പുഴയ്ക്ക് സമീപം വിരിവെച്ചിരുന്നു. ഇടയ്ക്ക് കുട്ടിയെ കാണാനില്ലന്ന് അച്ഛനാണ് മറ്റുള്ളവരോട് പറഞ്ഞത്.
എല്ലായിടവും തിരക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ തീരത്തുള്ളവർ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. കുട്ടി പുഴയിൽ ചാടുന്നത് കണ്ടതായി ചിലർ അറിയിച്ചു. പുഴയിൽ നടത്തിയ പരിശോധനയിൽ കുട്ടി വീണുകിടക്കുന്നതാണ് കണ്ടത്. ഫയർമാൻ നിജിൻകുമാർ കുട്ടിയെ ഉയർത്തിയെടുത്തു. ഉടൻ പമ്പ ആശുപത്രിയിൽ എത്തിച്ചു. മസ്തിഷ്കമരണം സംഭവിച്ചതായി കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി എരുമേലി സർക്കാർ ആശുപത്രിയിൽ കയറ്റി. ഇവിടെ മരണം സ്ഥിരീകരിച്ചു.

മൃതദേഹം അയ്യപ്പസേവാസംഘം നാട്ടിലേക്ക് അയച്ചു.പ്രളയത്തിന് ശേഷം പുഴയിൽ മണലും ചെളിയും കൂടുതലാണ്. കാൽ പുഴയിൽ താഴ്ന്നു പോകുന്നതും പതിവാണ്.കുട്ടികളെ പുഴയിൽ ഇറക്കുന്നത് ശ്രദ്ധയോടെ വേണമെന്ന്അധികൃതർ നിർദ്ദേശിച്ചു. ഡിസംബർ ആറിനും ഒരു കുട്ടി ഇവിടെ മുങ്ങിമരിച്ചിരുന്നു.












Click it and Unblock the Notifications