വിവാദങ്ങൾ കൊഴുക്കുന്നു ശബരിമല തീർത്ഥാടനമെത്തി: ഒരുക്കങ്ങൾ പാതി വഴിയിൽ
ശബരിമല: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല സ്ത്രീ വിഷയം ദിവസവും കൊഴുക്കുകയാണ്. എന്നാൽ തീർത്ഥാടനമെത്തിയിട്ടും യാതൊരു മുന്നൊരുക്കങ്ങളും ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. മന്ത്രിയും ദേവസ്വം ബോർഡും പറയുന്ന പുതിയ സൗകര്യങ്ങൾക്കായുള്ള പണികൾ പലതും ഇനിയും തുടങ്ങിയിട്ടില്ല. അവലോകന യോഗങ്ങൾ പ്രഹസനമായി മാറിയിരിക്കുകയാണ്. തീർഥാടനത്തിന്റെ ബേസ് ക്യാംപായ നിലയ്ക്കലിൽ 5000 വാഹനങ്ങൾ അധികമായി ഉൾക്കൊള്ളാവുന്ന രീതിയിൽ പാർക്കിംഗ് ഗ്രൗണ്ട് വിപുലപ്പെടുത്തുമെന്നു ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡും സ്ഥിരമായി പ്രസ്താവന നടത്തുന്നു.
ഏകസിവിൽ കോഡിനായി ക്ഷേത്രതാൽപ്പര്യങ്ങൾ ബലികഴിക്കാൻ അനുവദിക്കില്ല: രാഹുൽ ഈശ്വർ
കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിലും ഇത് ആവർത്തിച്ചു. എന്നാൽ, നിലയ്ക്കലിൽ പുതിയതായി ഒരു വാഹനത്തിനും പാർക്ക് ചെയ്യാനുള്ള ഗ്രൗണ്ട് ഒരുക്കുന്ന പണികൾ തുടങ്ങിയിട്ടില്ല. എന്നു മാത്രമല്ല, കഴിഞ്ഞ വർഷം ഉണ്ടായിരുന്ന മൂന്നു പാർക്കിംഗ് ഗ്രൗണ്ടുകൾ ഇല്ലാതായി. പ്രളയത്തിനു ശേഷം തീർഥാടകർക്കു വിശ്രമ സൗകര്യം ഒരുക്കാൻ ഇവിടെ ഷെഡുകൾ പണിയുകയാണ്. മൂന്നു ഗ്രൗണ്ടുകളിലായി 1500 വണ്ടികൾക്ക് പാർക്കിങ് സൗകര്യം ഇല്ലാതാകും. ഇതിനു പുറമെ ഹെലിപ്പാഡിലേക്കു പോകുന്ന ഭാഗത്ത് പൊലീസുകാർക്കു താമസിക്കാൻ ഷെഡ്, മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി ശുചിമുറി എന്നിവയുടെ പണിയും നടക്കുന്നു. ഈ ഭാഗങ്ങളിൽ മുൻ വർഷങ്ങളിൽ വണ്ടികൾ പാർക്ക് ചെയ്തിരുന്നിടമാണ്. അത്രയും സ്ഥലം കൂടി നഷ്ടമായി. 15,000 വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യമാണു നിലയ്ക്കലിൽ ഇപ്പോഴുള്ളത്. ഇതെല്ലാം കഴിഞ്ഞ ദേവസ്വം ബോർഡുകളുടെ സമയത്ത് ഉണ്ടാക്കിയതാണ്.
നിലയ്ക്കലിൽ 25 ലക്ഷം ലീറ്റർ വെള്ളം അധികമായി സംഭരിക്കാനുള്ള സംവിധാനം ഒരുക്കുമെന്നു മന്ത്രി മാത്യു ടി. തോമസ് പറഞ്ഞിരുന്നു. ഇതിനുള്ള ഒരുക്കങ്ങളും തുടങ്ങിയിട്ടില്ല. നിലവിൽ 40 ലക്ഷം ലീറ്റർ വെള്ളമാണു സംഭരിക്കുന്നത്. അതും വർഷങ്ങൾക്കു മുൻപേ ഒരുക്കിയതാണ്. പൊട്ടിയ ടാങ്കുകൾ മാറ്റി സ്ഥാപിക്കാനുള്ള നടപടി ഉണ്ടായിട്ടില്ല.500 പുതിയ ശൗചാലയങ്ങൾ സ്ഥാപിക്കുമെന്നു പറയുന്നുണ്ടെങ്കിലും ഒരു പണിയും തുടങ്ങിയിട്ടില്ല. നിലവിൽ 470 ശൗചാലയങ്ങളാണുള്ളത്. മാലിന്യ സംസ്‌കരണശാല ഇല്ലാത്തതാണു നിലയ്ക്കലിലെ പ്രധാന പ്രശ്‌നം. പമ്പയിൽ താത്കാലിക സ്‌നാനഘട്ടങ്ങളുടെ പണികൾ മണൽ ചാക്ക് അടുക്കി നടത്തുന്നുണ്ട്.
പക്ഷേ, സ്‌നാനഘട്ടങ്ങളിൽ അടിഞ്ഞു കൂടിയ മണ്ണു നീക്കം ചെയ്യൽ കാര്യമായി നടക്കുന്നുമില്ല. ചുരുക്കിപ്പറഞ്ഞാൽ തീർത്ഥാടനകാലം ദുരിതമെന്ന് തന്നെ പറയാം. ഒരുക്കങ്ങൾ എല്ലാം പഴയപടി തന്നെയാണ്.