ഓടാം ചാടാം ഓളിമ്പിക്സിലേക്ക് ശ്രദ്ധേയമായ കായിക പരിശീലന പരിപാടി ചിറ്റയം ഗോപകുമാർ എംഎൽഎ
പത്തനംതിട്ട: ഏറെ ജനശ്രദ്ധ ആകർഷിച്ചതാണ് ഏഴംകുളം ഗ്രാമപഞ്ചായത്തിന്റെ ഓടാം ചാടാം ഒളിമ്പിക്സിലേക്ക് എന്ന പരിപാടിയെന്ന് ചിറ്റയം ഗോപകുമാർ എംഎൽഎ പറഞ്ഞു. ഓടാം ചാടാം ഒളിമ്പിക്സ് പദ്ധതിയുടെ ഭാഗമായുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. ഭാവിയിൽ ഒരു ഒളിമ്പിക്സ് മെഡൽ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പദ്ധതിയിലൂടെ കഴിയട്ടെ എംഎൽഎ ആശംസിച്ചു. മുൻ വർഷം കായിക പരിശീലനം ലഭിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും എംഎൽഎ നിർവഹിച്ചു.
അഞ്ചിനും മുപ്പത് വയസിനും ഇടയിലുള്ള കുട്ടികൾക്കും യുവജനങ്ങൾക്കും കായിക പരിശീലനം നൽകുന്ന പരിപാടിയാണ് ഓടാം ചാടാം ഒളിമ്പിക്സിലേയ്ക്ക്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ വേറിട്ടൊരു പദ്ധതി പഞ്ചായത്ത് തലത്തിൽ ആവിഷ്കരിച്ച് നടപ്പാക്കുന്നത്. നൂറു ദിവസമാണ് പരിശീലന പരിപാടി. പ്രധാനപ്പെട്ട അത്ലറ്റിക്സ് ഇനങ്ങളായ ഹോക്കി, ഫുട്ബോൾ, വോളിബേങറ്റ തുടങ്ങിയ കായിക ഇനങ്ങളാണ് പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ നീന്തൽ, ഫെൻസിംഗ്, ആർച്ചറി തുടങ്ങിയ കായിക ഇനങ്ങൾ കൂടി ഈ വർഷത്തെ പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഏഴംകുളം ഗ്രാമപഞ്ചായത്തിന് അനുവദിച്ച സ്പോർട്സ് കിറ്റും ട്രോഫി വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൗദാരാജൻ നിർവഹിച്ചു. ഏഴംകുളം എംസൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജു രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സരസ്വതി ഗോപി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി.ലത, രേഖാ ബാബു, തുടങ്ങിയവർ പങ്കെടുത്തു.