റോഡിൽ കുടുങ്ങിയ യാത്രക്കാർ പ്രാകിപ്പോകും.. കെഎസ്ആർടിസി ഡ്യൂട്ടി പരിഷ്കരണം എന്തൊരു തൊല്ലയാണ്...
പത്തനംതിട്ട: കെഎസ്ആർടിസിയിലെ പുതിയ ഡ്യൂട്ടി പരിഷ്കരണം ജനങ്ങളെ വലയ്ക്കുന്നു. പരാതികളില്ലാത്ത ഒറ്റ ദിവസമില്ലെന്നതാണ് പ്രത്യേകത. റോഡിൽ കുടുങ്ങിയവർ പ്രാകി പോകുന്ന അവസ്ഥയാണ്. വൈകുന്നേരങ്ങളിൽ ജോലി കഴിഞ്ഞ്് ഇറങ്ങുന്നവരാണ് ഏറെയും പെട്ടുപോകുന്നത്. ഇതിനിടയിൽ
തിരുവല്ല നഗരത്തിലെ ഗതാഗതക്കുരുക്കും കെ.എസ്.ആർ.ടി.സി ബസുകളുടെ കുറവും പുതിയ ബസുകളുടെ പരിഷ്ക്കാരവുമെല്ലാം യാത്രക്കാരെ കുഴയ്ക്കുന്നു. പ്രളയത്തിൽ റോഡുകളുടെ തകർച്ചയെതുടർന്നുണ്ടായിട്ടുള്ള ഗതാഗതക്കുരുക്കാണ് നഗരം നേരിടുന്ന പ്രധാന പ്രശ്നം. പലഭാഗങ്ങളിൽ നിന്നെത്തുന്ന ബസുകളും മറ്റു വാഹനങ്ങളും നഗരത്തിലെത്തിയാൽ കുടുങ്ങിക്കിടക്കുന്ന കാഴ്ചയാണ്. ബസുകളും ആംബുലൻസുമൊക്കെ കടന്നുപോകാൻ പാടുപെടുന്നത് നിത്യസംഭവമാണ്. റോഡുകളുടെ തകർച്ചകൂടിയായതോടെ ജോലിക്കാരും വിദ്യാർത്ഥികളുമൊക്കെ കൃത്യസമയത്തിനെത്തിച്ചേരാനാകാതെ വിഷമിക്കുന്നു. എം.സി.റോഡ് ഉൾപ്പെടെയുള്ള പാതകളിലൂടെ ദിവസവും കടന്നുവരുന്ന നൂറുകണക്കിന് കെ.എസ്.ആർ.ടി.സി ബസുകളാണ് കുരുക്കിലകപ്പെടുന്നത്. സമയക്ലിപ്തതയില്ലാതെ നടത്തുകയാണ് മിക്ക സർവീസുകളും.
ഒറ്റ ഡ്യൂട്ടി പരിഷ്കാരത്തിൽ ബസ് കിട്ടാൻ ഏറെനേരം കാത്തുനിൽക്കണമെന്നതാണ് യാത്രക്കാർ അനുഭവിക്കുന്ന പ്രധാന ബുദ്ധിമുട്ട്. ബസ് സർവീസുകളാകെ തകിടം മറിഞ്ഞു. ഷെഡ്യൂളുകളുടെ എണ്ണം കാര്യമായി കുറഞ്ഞു. ഓടുന്ന ബസുകളിൽ യാത്രക്കാരുടെ അമിത തിരക്ക്. ഡ്യൂട്ടി ഷെഡ്യൂൾ തുടങ്ങുന്നത് മിക്കവാറും ഉച്ചയ്ക്കാണ്. ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയ്ക്കുള്ള ഒരു മണിക്കൂറിനുള്ളിൽ 28 സർവീസുകളുടെ ഡ്രൈവറും കണ്ടക്ടറും മാറണം.
ഓരോ സർവീസിനും ഇതിനായി കിട്ടുന്നത് 15 മിനിറ്റു മാത്രം. പലപ്പോഴും ഒരു മണിക്കൂർ വരെ താമസിച്ചാണ് ബസ് എത്തുന്നത്. ഇതോടെ സർവീസ് തുടങ്ങാൻ താമസിക്കും. ഷെഡ്യൂൾ തുടങ്ങാൻ താമസിക്കുന്നതോടെ വൈകിട്ട് അവസാനിപ്പിക്കുന്നത് വെട്ടിമുറിച്ചാകും. കോട്ടയം വരെ പോയി വരേണ്ട സർവീസ് ചങ്ങനാശേരിയിലെത്തി മടങ്ങും. മിനിറ്റുകൾ ഇടവിട്ട് ബസ് പോയിരുന്ന പ്രധാന റൂട്ടുകളിൽ ഇപ്പോൾ അരമണിക്കൂറും ഒരു മണിക്കൂറും വരെ കാത്തിരിക്കേണ്ടിവരുന്നു. ഡിപ്പോകളിലും വലിയ ആൾക്കൂട്ടം അനുഭവപ്പെടുന്നുണ്ട്.
ഷെഡ്യൂളുകൾ കുറഞ്ഞതോടെ ബസിൽ യാത്രക്കാരുടെ തിരക്ക് വർധിച്ചു. പകൽ സമയത്ത് ബസിന് എന്തെങ്കിലും തകരാറ് ഉണ്ടായാലും പരിഹരിക്കാനും സാധിക്കുന്നില്ല. തിരുവല്ല ഡിപ്പോയിൽ നിന്നുള്ള ഏക ദേശസാൽകൃത റൂട്ടായ ആലപ്പുഴയിലേക്ക് ബസിനായി ഏറെനേരം കാത്തിരിക്കണം. തിരക്കുള്ള രാവിലെയും വൈകിട്ടും സമയങ്ങളിൽ വഴിയോരത്ത് നിന്ന് യാത്രക്കാരുടെ ക്ഷമകെടും.