പത്തനംതിട്ടയിൽ കൂട്ടരാജി തുടരുന്നു; ഗവിയില്‍ കോൺഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നു
പത്തനംതിട്ട: ഗവിയിലെ ഇരുപത്തഞ്ചോളം കോൺഗ്രസ്-ബിജെപി പ്രവര്‍ത്തകരും കുടുംബവും സിപിഎമ്മില്‍ ചേര്‍ന്നു. ഗവിയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രവർത്തകരെ സിപിഎം ജില്ലാ സെക്രട്ടറി കെ ഉദയഭാനുവിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. സിപിഐഎം പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസ്, പാർട്ടി ഏരിയ കമ്മറ്റി അംഗങ്ങളായ ലേഖാ സുരേഷ്,പി.ആർ പ്രമോദ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
രാജ്യത്ത് പെട്ടന്നുണ്ടായ ലോക്ക് ഡൌൺ ആസൂത്രിതമല്ലാത്തതും അശാസ്ത്രീയവുമായിരുന്നു. ഇത് രാജ്യത്തിന്റെ സാമൂഹ്യ ജീവിതത്തെ ആകെ സ്തംഭനാവസ്ഥയിലേക്ക് നയിച്ചു. വ്യവസായിക മാന്ദ്യം, തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവ വലിയ തോതിൽ വർധിച്ചു. ഈ അവസരത്തിൽ ജനങ്ങൾക്ക് ആശ്വാസം പകരുന്ന യാതൊരു നടപടിയും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ലെന്ന് സ്വീകരണ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് ജില്ലാ സെക്രട്ടറി ഉദയഭാനു വ്യക്തമാക്കി.
തൊഴിലും തൊഴിലുപാധികളും നഷ്ടപെട്ട് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ യാതൊരു നടപടിയും സ്വീകരിക്കാത്ത കേന്ദ്ര സർക്കാരിന്റെയും ജനങ്ങൾക്കൊപ്പം നിൽക്കാതെ കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന യുഡിഎഫിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചുമാണ് ഇരുപാർട്ടികൾക്കും പിന്തുണ നൽകിയിരുന്ന ആളുകൾ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ജനങ്ങൾക്കൊപ്പം നിന്നുകൊണ്ട് പ്രതിരോധം തീർക്കുന്ന പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽഡിഎഫ് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പാർട്ടിക്കൊപ്പം അണിചേർന്നതെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയില്‍ ഇന്ന് 15 കൊറോണ കേസുകള്‍, ഒരാള്‍ക്ക് സമ്പര്‍ക്കം വഴി, ജില്ലയില്‍ 206 രോഗികള്‍