കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഎമ്മില്‍; ജനങ്ങൾ നൽകുന്ന മുന്നറിയിപ്പെന്ന് സിപിഎം
പത്തനംതിട്ട: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും രാജിവെച്ച നിരവധിപേര്‍ സിപിഎമ്മില്‍ ചേര്‍ന്നു. റാന്നി പഞ്ചായത്തിലെ തോട്ടമൺ പ്രദേശത്തു നിന്നും ആർ.എസ്.എസ് മുൻ മുഖ്യ ശിക്ഷകടക്കം പതിമൂന്ന് പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നത്. കേന്ദ്ര സർക്കാരിലും ബിജെപിയിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. പിണറായി വിജയൻ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഇവര്‍ സിപിഎമ്മില്‍ ചേര്‍ന്നതെന്ന് ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പറഞ്ഞു.
റാന്നിയില്‍
റാന്നിയിലെ സിപിഎം ഏരിയ കമ്മറ്റി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രവർത്തകരെ സ്വീകരിച്ചു. റാന്നി എംഎൽഎ രാജു എബ്രഹാമും റാന്നി സിപിഐഎം ഏരിയ സെക്രട്ടറി പി ആർ പ്രസാദും സ്വീകരണ പരിപാടിയില്‍ പങ്കുചേര്‍ന്നു. ആര്‍എസ്എസിനെയും ബിജെപിയേയും നയിക്കുന്നത് വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ്.വര്‍ഗീയതയും അസഹിഷ്ണുതയും മാത്രമാണികൂട്ടരുടെ കൈമുതലെന്നം ഉദയഭാനും വിമര്‍ശിച്ചു.
നമ്മെ പഠിപ്പിക്കുന്നത്
വെറുപ്പിന്റെ രാഷ്ട്രീയവും വർഗീയതയും അസഹിഷ്ണുതയുമല്ല മനുഷ്യൻ മനുഷ്യനുവേണ്ടി എല്ലാം മറന്ന് ഒറ്റകെട്ടായി നിലകൊള്ളുക എന്ന സന്ദേശമാണ് ഈ കോവിഡ് കാലം നമ്മെ പഠിപ്പിക്കുന്നത്. സാഹചര്യം അനിവാര്യമായി ആവശ്യപ്പെടുന്ന ഉത്തരവാദിത്തം ഏറ്റെടുക്കാതെ അന്ധവിശ്വാസങ്ങളുടെയും അയുക്തികതകളുടെയും പിന്നാലെയാണ് മോഡിയും പരിവാരങ്ങളും. കൊറോണയെ തുരത്താൻ ബാൽക്കണിയിൽ പാത്രം മുട്ടാൻ ആഹ്വാനംചെയ്ത പ്രധാനമന്ത്രിക്ക് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന രാജ്യത്തെ ജനങ്ങളെ കാണാൻ കഴിയുന്നില്ല.
അനുഭവം സാക്ഷ്യംനിൽക്കുന്നു
കോവിഡ്-19നെ നേരിടുന്ന ഈ ഘട്ടത്തിലും പെട്രോളിനും ഡീസലിനുമുൾപ്പടെ വില വർധിപ്പിച്ചുകൊണ്ട് ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചുപോരുന്നത്. കേരളത്തിന്റെ മുൻകരുതലുകൾ എത്ര ഫലപ്രദമായിരുന്നെന്ന് അനുഭവം സാക്ഷ്യംനിൽക്കുന്നു. അതുപോലെ പ്രകോപനങ്ങളിൽ കുടുങ്ങാതെ വർഗീയപ്രചാരണങ്ങളടക്കം എല്ലാ വിഭാഗീയതകളും അവഗണിച്ച് കൊറോണയ്‌ക്കെതിരായ നടപടികളിൽ ഒരുമയോടെ നിലകൊള്ളുന്നതിനും കേരളം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പ്രവർത്തകരും
കലഞ്ഞൂർ പൂമരുതിക്കുഴി ഭാഗത്ത് നിന്നുള്ള 25 ലേറേ കോൺഗ്രസ് പ്രവർത്തകരും കഴിഞ്ഞ ദിവസം സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. പൂമരുതികുഴിയിൽ സിപിഐഎം സംഘടിപ്പിച്ച ചടങ്ങിൽ പ്രവർത്തകരെ സ്വീകരിച്ചു. കോവിഡ് -19 എന്ന ആഗോളവിപത്തിനെ ഒറ്റകെട്ടായി നേരിട്ടുകൊണ്ട് രോഗപ്രതിരോധത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ ഫലം കണ്ടത് കോൺഗ്രസ്സ് നേതൃത്വത്തെ വിറളിപിടിപ്പിച്ചിരിക്കുകയാണ്
വ്യാപകമായ പ്രതിഷേധം
കോവിഡ് പ്രതിരോധത്തെ ജനങ്ങൾക്കിടയിൽ അട്ടിമറിക്കാനും രോഗവ്യാപനത്തിന് വഴിതുറക്കാനുമായി ആരോഗ്യമന്ത്രിയെവരെ പരസ്യമായി അധിഷേപിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചുപോരുന്നത്. വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും പരാമർശം പിൻവലിക്കാൻ തയ്യാറാകാതെ മന്ത്രിയെ വീണ്ടും ആക്ഷേപിക്കുകയാണ് മുല്ലപ്പള്ളി ചെയ്തത്.
തയ്യറാകാത്തത് ദുരൂഹമാണ്
മന്ത്രിക്കെതിരെ നടത്തിയ നിന്ദ്യമായ വാക്കുകൾ കോൺഗ്രസ്സ് നേതൃത്വത്തിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും സ്വീകരണ ചടങ്ങില്‍ ജില്ലാ സെക്രട്ടറി പറഞ്ഞു. ഒരു പാർടിയുടെ സംസ്ഥാന അധ്യക്ഷനിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നിലപാടാണ് മുല്ലപ്പള്ളിയുടേത്. ഇത് തെറ്റാണെന്ന് പറയാൻ മറ്റ് നേതാക്കളും കോൺഗ്രസ്സ് പാർടിയും തയ്യറാകാത്തത് ദുരൂഹമാണ്.
രാഷ്ട്രീയ തിമിരം
രാഷ്ട്രീയ തിമിരം ബാധിച്ച ഇത്തരം നേതാക്കളെ സമൂഹം തള്ളിപ്പറയും എന്ന കാര്യത്തിൽ സംശയമില്ല.പൂമരുതികുഴിയിലെ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടരാജി കോൺഗ്രസിന് ജനങ്ങൾ നൽകുന്ന മുന്നറിയിപ്പാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിന്ധ്യയെ പൂട്ടാന്‍ കോണ്‍ഗ്രസ്; എംപി സ്ഥാനം പോവുമോ, പരാതി കോടതിയില്‍