വീണാ ജോർജ്ജിനെതിരെ കോൺഗ്രസിന്റെ പരാതി; സ്ഥാനാർത്ഥി പ്രചരണത്തിൽ ഉദ്യോഗസ്ഥരും!!
പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി വീണാ ജോർജ്ജിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സർക്കാർ സംവിധാനം മുഖ്യമന്ത്രിയുടെ അറിവോടുകൂടി ദുർവിനിയോഗം ചെയ്യുന്നതായി ആരോപിച്ച് ഡിസിസി പ്രസിഡന്റ് ബാബു ജോർജ്ജ് ജില്ലാ കളക്ടർക്ക് പരാതി നൽകി.
സ്ഥാനാർത്ഥിക്കുവേണ്ടി സംഘടിപ്പിക്കുന്ന വനിതാ പാർലമെന്റിൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി എന്നിവകളിൽ പ്രവർത്തിക്കുന്ന വനിതകളെ പങ്കെടുപ്പിക്കുന്നുണ്ട്. വനിതാ പാർലമെന്റിൽ പങ്കെടുക്കുന്നതിന് വിസമ്മതിക്കുന്ന വനിതളെ ഉദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തുകയാണ്. പൊതു സ്ഥലങ്ങൾ കയ്യേറി സി.പി.എം സ്ഥാനാർത്ഥി ബോർഡുകളും പോസ്റ്ററുകളും സ്ഥാപിച്ചിരിക്കുന്നു.
എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്ഥാപിച്ചിട്ടുള്ള വെയിറ്റിംഗ് ഷെഡുകൾ പൊതുസ്ഥലമാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് സർക്കാർ പരിപാടികളിൽ എംഎൽഎ പങ്കെടുക്കുന്ന ഫോട്ടോകൾ വെയിറ്റിംഗ് ഷെഡുകളിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. ഇത് തിരഞ്ഞെടുപ്പ് അഴിമതിയാണെന്നും എത്രയും വേഗം നീക്കം ചെയ്യണമെന്നുമാണ് പരാതിൽ പറഞ്ഞിട്ടുള്ളത്.