നഗരസഭ ബിജെപി കൊണ്ടുപോയി; ഏരിയാ സെക്രട്ടറി ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ കടുത്ത നടപടിയുമായി സിപിഎം
പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥനത്ത് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും പന്തളം നഗരസഭ ഭരണം പിടിച്ചെടുക്കാന്‍ കഴിഞ്ഞത് ബിജെപിക്ക് വലിയ നേട്ടമായിരുന്നു. പാലക്കാട് നഗരസഭ കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് ഭരണം ലഭിക്കുന്ന ആദ്യ നഗരസഭയായിരുന്നു പന്തളം. ശബരിമല സമരത്തിന്‍റെ കേന്ദ്ര ബിന്ദുവായ പന്തളം നഗരസഭാ ഭരണം പിടിക്കാന്‍ കഴിഞ്ഞത് ദേശീയ തലത്തില്‍ വരെ ബിജെപി പ്രചരിപ്പിക്കുകയും ചെയ്തു. അതേസമയം മറുവശത്ത് പാര്‍ട്ടിയുടെ കൈവശമുണ്ടായിരുന്ന നഗരസഭാ ഭരണം കൈവിട്ടതിന്‍റെ ഞെട്ടലില്‍ നിന്നും ഇടതുമുന്നണി ഇതുവരെ മുക്തരായിട്ടുമില്ല.
പന്തളം നഗസഭാ ഭരണം
സംസ്ഥാനത്തും ജില്ലയിലും ആകെ അനുകൂല തരംഗം ഉണ്ടായിട്ടും പന്തളം നഗസഭാ ഭരണം കൈവിട്ടതില്‍ കടുത്ത നടപടികളാണ് സിപിഎം സ്വീകരിക്കുന്നത്. നടപടികളുടെ ആദ്യപടിയെന്നോണം ഏരിയ സെക്രട്ടറി ഇ ഫസലിനെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനത്ത് നിന്നും മാറ്റി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിബി ഹര്‍ഷ കുമാറിന് പകരം ചുമതല നല്‍കി.
പാര്‍ട്ടിക്ക് പോരായ്മകള്‍
പാര്‍ട്ടി സംസ്ഥാന സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഏരിയാ സെക്രട്ടറിക്ക് എതിരായ ജില്ലാ നേതൃയോഗത്തിന്‍റെ തീരുമാനം. സംഘടനാപരമായ ഗുരുതര വീഴ്ചകൾ തെരഞ്ഞെടുപ്പ് തോൽവിക്കും ബിജെപിയുടെ മുന്നേറ്റത്തിനും വഴിയൊരുക്കിയെന്നാണ് പാർട്ടി വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും നഗരസഭയില്‍ പാര്‍ട്ടിക്ക് പോരായ്മകള്‍ സംഭവിച്ചെന്നാണ് വിലയിരുത്തല്‍.
ഭൂരിപക്ഷ സമുദായ ധ്രുവീകരണം
ഭൂരിപക്ഷ സമുദായ ധ്രുവീകരണം മൂൻകൂട്ടി കണ്ട് പരിഹാരം കാണുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും വിലയിരുത്തി. പന്തളത്ത് തങ്ങള്‍ മത്സരിച്ച വാര്‍ഡുകളില്‍ ഉള്‍പ്പടെ സിപിഎം വോട്ട് മറിച്ചെന്ന ആരോപണവുമായി സിപിഐ നേരത്തെ രംഗത്ത് എത്തിയിരുന്നു. പന്തളം നഗരസഭയില്‍ 7 വാർഡുകളിൽ മത്സരിച്ച സിപിഐക്ക് ജയിക്കാനായത് ഒരു സീറ്റില്‍ മാത്രമായിരുന്നു. കനത്ത പരാജയത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ സിപിഐ ജില്ലാ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഭരണം പ്രതീക്ഷിച്ചു
സഗരസഭയുടെ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജില്ല സെക്രട്ടറിയറ്റ് അംഗം ടിഡി ബൈജുവിനേയും നീക്കിയിട്ടുണ്ട്. ജില്ലയില്‍ ഭരണം ഉറപ്പാണെന്ന് സിപിഎം വിലയിരുത്തിയ നഗരസഭകളില്‍ ഒന്നായിരുന്നു പന്തളം. പ്രാദേശീകമായി നില നിൽക്കുന്ന വിഭാഗീയതയാണ് തോൽവിക്ക് കാരണമെന്ന വിലയിരുത്തലുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ശബരിമലയില്‍ സ്ത്രീ പ്രവേശനം
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ പന്തളത്തെ ഭൂരിപക്ഷ സമുദായ വോട്ടുകളുടെ ധ്രുവീകരണമുണ്ടായതയാണ് സിപിഐഎം നടത്തിയ ആഭ്യന്തര അന്വേഷണത്തിലെ പ്രധാന കണ്ടെത്തല്‍. ഇത് തടയുന്നതില്‍ പ്രാദേശിക നേതൃത്വത്തിന് വീഴ്ച ഉണ്ടായെന്നും ജില്ലാ നേതൃത്വം കുറ്റപ്പെടുത്തി.
നഗരസഭയിലെ അംഗബലം
നഗരസഭയില്‍ ആകെയുള്ള 33 ഡിവിഷനുകളില്‍ 18 ഇടത്താണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. കഴിഞ്ഞ തവണ എല്‍ഡിഎഫിനായിരുന്നു നഗരസഭാ ഭരണം. എന്നാല്‍ 2015 ല്‍ ഏഴ് സീറ്റില്‍ മാത്രം വിജയിച്ച എന്‍ഡിഎ ഇത്തവണ പതിനൊന്നോളം സീറ്റുകള്‍ പിടിച്ചെടുക്കുകയായിരുന്നു.
അടൂര്‍ മണ്ഡലം
2015-ല്‍ 14 സീറ്റുകള്‍ നേടി ഭരണം പിടിച്ച എല്‍.ഡി.എഫ്. ഇത്തവണ ഒമ്പത് സീറ്റുകളിലേക്ക് ഒതുങ്ങി. യുഡിഎഫ് അഞ്ച് സീറ്റുകളില്‍ വിജയിച്ചു. ഒരിടത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിക്കാണ് ജയം. പട്ടിക ജാതി സംവരണ മണ്ഡലമായ അടൂരില്‍ ഉള്‍പ്പെടുന്നതാണ് പന്തളം. പന്തളം നഗരസഭയിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പില്‍ അടൂര്‍ മണ്ഡലത്തിലും പ്രതിഫലിക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍. ഇത് മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സിപിഎം നടത്തുന്നത്.