ശബരിമലയിലെ നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടി: ജനുവരി അഞ്ചിന് അർധരാത്രി മുതൽ 14 ന് അർധരാത്രി വരെ
പത്തനംതിട്ട: ഇലവുങ്കൽ മുതൽ സന്നിധാനം വരെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ജനുവരി 14ന് അർധരാത്രി വരെ നീട്ടി ജില്ലാ മജിസ്‌ട്രേട്ടും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. ജനുവരി അഞ്ചിന് അർധരാത്രി മുതൽ 14 ന് അർധരാത്രി വരെ ഉത്തരവിന് പ്രാബല്യമുണ്ട്.
ശബരിമല ദർശനത്തിന് എത്തുന്ന തീർഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിർത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും പൊതുമുതൽ സംരക്ഷിക്കുന്നതിനുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. പമ്പാപോലീസ് സ്റ്റേഷൻ പരിധിയിൽ ഇലവുങ്കൽ മുതൽ സന്നിധാനം വരെ എല്ലാ പ്രദേശങ്ങളിലും മുഴുവനൻ റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമാണ്.
ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ നിയമവിരുദ്ധമായി സംഘംചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയൽ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ശബരിമല ദർശനത്തിന് എത്തുന്ന തീർഥാടകർക്ക് സമാധാനപരമായ ദർശനം, അവരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഭക്തർക്ക് ഒറ്റയ്‌ക്കോ, സംഘമായോ ദർശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ, നാമജപം നടത്തുന്നതിനോ ഈ ഉത്തരവു മൂലം യാതൊരു തടസും ഇല്ല.
ജനുവരി രണ്ടിന് രണ്ടു യുവതികൾ ശബരിമല ദർശനം നടത്തിയതിനെ തുടർന്ന് ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ 77കേസുകൾ രജിസ്റ്റർ ചെയ്യുകയും 110പേരെ അറസ്റ്റ് ചെയ്തതായും ജില്ലാപോലീസ്‌മേധാവി റിപ്പോർട്ട് ചെയ്തു. മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ദിവസം മുതൽ ഇതുവരെ വിവിധ സംഭവങ്ങളിലായി ജില്ലയിൽ 116കേസുകൾ രജിസ്റ്റർ ചെയ്തു. മകരവിളക്ക് ഉത്സവം അവസാനിക്കുന്നതിനു മുൻപ് 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ദർശനത്തിനായി എത്താൻ സാധ്യത ഉള്ളതായും അവർക്കെതിരേ പ്രതിഷേധത്തിനും അക്രമത്തിനും സാധ്യത ഉള്ളതായും റിപ്പോർട്ടുണ്ട്.
അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശബരിമലയിൽ പ്രതിഷേധക്കാർ പല ഭാഗങ്ങളിൽകേന്ദ്രീകരിക്കാനും തീർഥാടകരുടെ ഇടയിൽ നുഴഞ്ഞു കയറി അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ള സാധ്യത കണക്കിലെടുത്ത് ക്രമസമാധാനം നിലനിർത്തി ജനങ്ങളുടെയും തീർഥാടകരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് ക്രിമിനൽ നടപടിക്രമം വകുപ്പ് 144 പ്രകാരം ജനുവരി 14 വരെ നിരോധനാജ്ഞ ദീർഘിപ്പിക്കണമെന്ന്് ജില്ലാപോലീസ്‌മേധാവി റിപ്പോർട്ട് നൽകിയിരുന്നു.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ എക്സിക്യുട്ടീവ് മജിസ്‌ട്രേട്ടുമാരുടെ റിപ്പോർട്ടുകളുടെയും ശബരിമലയിലെ സ്ഥിതിഗതികൾനേരിട്ടു മനസിലാക്കിയതിന്റെയും അടിസ്ഥാനത്തിൽ ക്രമസമാധാനം നിലനിർത്തുന്നതിന് മുൻകരുതൽ എന്ന നിലയിൽ നിരോധനാജ്ഞയുടെ തൽസ്ഥിതി തുടരാവുന്നതാണെന്ന് ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ടും റിപ്പോർട്ട് നൽകി.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമസംഭവങ്ങളിൽ പന്തളത്ത് ഒരു ബിജെപി പ്രവർത്തകൻ കൊല്ലപ്പെടുകയും നിരവധി സിപിഎം, ബിജെപി പ്രവർത്തകർക്ക് എതിരെകേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. അടൂർപോലീസ് സ്‌റ്റേഷൻ പരിധിയിൽ വിവിധ സ്ഥലങ്ങളിൽ ജനുവരി നാലിന് അക്രമം നടന്നു. ഇനിയും അക്രമത്തിന് സാധ്യതയുണ്ടെന്നുള്ള അടൂർ ഡിവൈഎസ്പി, അടൂർ തഹസീൽദാർ എന്നിവരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ശബരിമല തീർഥാടനത്തോട് അനുബന്ധിച്ച് എംസിറോഡ് വഴി പന്തളംക്ഷേത്രം, കൊട്ടാരം എന്നിവിടങ്ങളിൽ നിരവധി തീർഥാടകർ എത്തുന്നതിനാൽ, ഇവരുടെ സമാധാനപരമായ ദർശനത്തിനും, പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും അടൂർ സബ് ഡിവിഷണൽ മജിസ്‌ട്രേട്ട് ജനുവരി നാലു മുതൽ മൂന്നു ദിവസത്തേക്ക് അടൂർ താലൂക്കിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
ജില്ലാപോലീസ്‌മേധാവിയുടെയും ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ടിന്റെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും തുലാമാസ പൂജാ സമയത്തും ചിത്തിര ആട്ട വിശേഷ സമയത്തും മണ്ഡല മകരവിളക്കിനായി നട തുറന്നതു മുതലുള്ള ക്രമസമാധാന ലംഘനത്തിന്റെയും അക്രമസംഭവങ്ങളുടെയും അടിസ്ഥാനത്തിലും സ്ഥലത്തെ സംഘർഷ സാധ്യതനേരിട്ടുബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിൽ ശബരിമലയിൽ ഏറ്റവും കൂടുതൽ തീർഥാടകർ എത്തുന്ന മകരവിളക്ക് ഉത്സവ സമയത്ത് ക്രമസമാധാനം നിലനിർത്തുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും പൊതുമുതൽ സംരക്ഷിക്കുന്നതിനുമാണ് മണ്ഡലകാലത്തെ സംഭവങ്ങളുടെ വെളിച്ചത്തിൽ ക്രിമിനൽ നടപടിക്രമം വകുപ്പ് 144 പ്രകാരം ജില്ലാ മജിസ്‌ട്രേട്ടായ ജില്ലാ കളക്ടർ നിരോധനാജ്ഞ നീട്ടി ഉത്തരവു പുറപ്പെടുവിച്ചത്.