പത്തനംതിട്ട ജില്ലാ ജനറൽ ആശുപത്രിയിൽ നിർമിക്കുന്ന പുതിയ ബ്ലോക്കുകളുടെ രൂപരേഖയായി
പത്തനംതിട്ട: ജില്ലാ ജനറൽ ആശുപത്രിയുടെ ഇ, ഡി ബ്ലോക്കുകളും ആശുപത്രി സ്റ്റോറും പുതുക്കി നിർമിക്കുന്നതിനു വിശദമായ രൂപരേഖ തയാറാക്കി. മൊത്തം 11.26 കോടി രൂപയുടേതാണ് വികസന പദ്ധതി. രൂപരേഖ അംഗീകാരത്തിനായി പൊതുമരാമത്ത് വകുപ്പിനു സമർപ്പിച്ചതായി വീണാ ജോർജ് എംഎൽഎ പറഞ്ഞു. രൂപരേഖ അംഗീകരിച്ചു കഴിഞ്ഞാൽ ധന, ആരോഗ്യ വകുപ്പുകളുടെ അംഗീകാരത്തോടെ നിർമാണം തുടങ്ങും. നിലവിൽ ഫാർമസി പ്രവർത്തിക്കുന്ന ഇ ബ്ലോക്ക് നാലു നിലകളിലായി പുതുക്കി പണിയും.
ഏറ്റവും താഴത്തെ നിലയിൽ കന്റീനും ഫാർമസിയുമായിരിക്കും. പൂർണമായും ശീതീകരിച്ച ഫാർമസിയിൽ അഞ്ചു കൗണ്ടറുകളും നൂറു പേർക്കു കാത്തിരിപ്പു സൗകര്യവും ഉണ്ടായിരിക്കും. സ്ത്രീകൾക്ക് വിശ്രമമുറി, മുലയൂട്ടാനുള്ള മുറി, ആറു ശുചിമുറികൾ എന്നിവയും രൂപരേഖയിലുണ്ട്. ഒന്നാം നിലയിൽ ഓഫിസുകൾ, ഡയറക്ടർമാർക്കുള്ള മുറി, ബോർഡ് റൂം, റിക്കോർഡുകൾ സൂക്ഷിക്കുന്ന മുറി, ഭക്ഷണം കഴിക്കാനുള്ള മുറി എന്നിവ.
രണ്ടാം നിലയിൽ 100 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, ചെറിയ അടുക്കള, അതിഥികളെ സ്വീകരിച്ച് ഇരുത്താനുള്ള സൗകര്യം, നാലു ശുചിമുറികൾ. മൂന്നാം നിലയിൽ റസിഡന്റ് മെഡിക്കൽ ഓഫിസർക്കു മൂന്നു മുറിയോടു കൂടിയ ഫ്ലാറ്റ്, അതിഥികൾക്കായി രണ്ടു മുറിയോടു കൂടി ഫ്ലാറ്റ് എന്നിവയുമാണ് ഒരുക്കിയിരിക്കുന്നത്. ഈ ബ്ലോക്കിന്റെ നിർമാണ ചെലവ് 2,87,65,000 രൂപ. ആശുപത്രി സ്റ്റോർ പ്രത്യേക കെട്ടിടമായി നിർമിക്കും. 3500 ചതുരശ്ര അടിയിൽ പൂർണമായും ശീതീകരിച്ച മുറിയാണിത്. 1,18,95,000 രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.
ഡി ബ്ലോക്കും നാലു നിലകളിലായാണ് നിർമിക്കുക. താഴത്തെ നിലയിൽ അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയ വിഭാഗം. ഒന്നാം നിലയിൽ ബ്ലഡ് ബാങ്ക്, രണ്ടാം നിലയിൽ പക്ഷാഘാത തീവ്ര പരിചരണ വിഭാഗം, പക്ഷാഘാത രോഗികളെ കിടത്താനുള്ള വാർഡ്, പേ വാർഡ്. മൂന്നാം നിലയിൽ പേ വാർഡ്, മൂന്ന് വിഐപി റൂം എന്നിവയുമാണ് രൂപരേഖയിലുള്ളത്. ഇതിന്റെ നിർമാണ ചെലവ് 7,19,81,560 രൂപ.
നിലവിൽ ജനറൽ ആശുപത്രിയിൽ ഒൻപതു ബ്ലോക്കുകളാണുള്ളത്. എ മുതൽ ഇ വരെയുള്ള ബ്ലോക്കുകൾ, ഭരണവിഭാഗം, പേ വാർഡ്, സ്റ്റോർ, മാലിന്യ സംസ്കരണ പ്ലാന്റ്, മോർച്ചറി എന്നിവ. ഇ ബ്ലോക്കിൽ ആർഎസ്ബിവൈ റജിസ്‌ട്രേഷൻ, ഫാർമസി, വയോജന ചികിൽസ, നേത്ര ചികിൽസ, സാന്ത്വന പരിചരണം തുടങ്ങിയവയാണുള്ളത്. സ്ഥല പരിമിതിയുള്ളതിനാൽ ബഹുനില കെട്ടിടം നിർമിച്ചാണ് എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിക്കാനുള്ള സൗകര്യം ഒരുക്കുന്നത്. രൂപരേഖയുടെ വിശദാംശങ്ങൾ വീണാ ജോർജ് എംഎൽഎയാണ് മാധ്യമ പ്രവർത്തകർക്കു മുൻപിൽ അവതരിപ്പിച്ചു.