'മാധ്യമ മനക്കോട്ടകൾ ഡിവൈഎഫ്ഐയുടെ അക്കൗണ്ടില്‍ ചാർത്തരുത്', പ്രതികരിച്ച് വികെ സനോജ്
കണ്ണൂർ: പത്തനംതിട്ടയിൽ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ടുളള മാധ്യമ വാർത്തകളിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. സമ്മേളനത്തിൽ നടക്കുന്ന ചർച്ചകളെ കുറിച്ച് മിനിമം ധാരണയെങ്കിലും മാധ്യമപ്രവർത്തകർക്ക് ധാരണ ഉണ്ടായിരിക്കണമെന്ന് വികെ സനോജ് പ്രതികരിച്ചു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി കൂടിയായ മുഹമ്മദ് റിയാസിനും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ടും എംപിയുമായ എഎ റഹീമിനും എതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും നയിക്കുന്ന കോക്കസ് സംഘടന പിടിച്ചടക്കാന്‍ ശ്രമിക്കുന്നതായി ആക്ഷേപം പൊതുചര്‍ച്ചയില്‍ ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല ശബരിമല സന്ദര്‍ശനത്തിന്റെ പേരില്‍ കോന്നി എംഎല്‍എ കൂടിയായ കെയു ജനീഷ് കുമാറിന് എതിരെയും വിമര്‍ശനം ഉയര്‍ന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
വികെ സനോജിന്റെ പ്രതികരണം: ' ഡി.വൈ.എഫ്.ഐയുടെ 15-ആമത് സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ പ്രൗഢഗംഭീരമായി തുടർന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ കരുത്തുറ്റ യുവജന വിപ്ലവ പ്രസ്ഥാനത്തിന്റെ കേരള സംസ്ഥാന സമ്മേളനം കരുത്തുറ്റ സംഘാടനാ ശേഷി കൊണ്ട് ശ്രദ്ധ നേടിയും പത്തനംതിട്ടയിലെ ജനങ്ങളാകെ ഹൃദയത്തിലേറ്റി കൊണ്ടും സമാനതകളില്ലാത്ത ഒരു സമ്മേളനമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ യുവതയും ഇന്ത്യൻ പൊതു സാമൂഹിക സാഹചര്യവും അതീവ സങ്കീർണ്ണമായ സ്ഥിതി വിശേഷത്തിലൂടെ കടന്നു പോകുമ്പോൾ ഡി.വൈ.എഫ്.ഐയുടെ കേരള സംസ്ഥാന സമ്മേളനത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയുണ്ട്.

സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുന്ന പ്രമേയങ്ങളും അനുബന്ധമായി നടക്കുന്ന സെമിനാറുകളും മറ്റു പരിപാടികളും ഇത് വിളിച്ചോതുന്നതാണ്. എന്നാൽ ചില മാധ്യമങ്ങൾ ഇത്തരം സാമൂഹ്യ പ്രസക്തമായ വിഷയങ്ങൾ കണ്ടെന്നു നടിക്കാതെ അവരുടെ മനക്കോട്ടകളും, ആഗ്രഹങ്ങളും ഡിവൈ. എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ ചർച്ച ചെയ്തെന്ന പേരിൽ റിപ്പോർട്ട് ചെയ്യുകയാണ്. ഡി.വൈ.എഫ്.ഐ യെ സംബന്ധിച്ച് സംഘടനയുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങളെ കുറിച്ച് ആഴത്തിലുള്ള വിലയിരുത്തലുകളും രാജ്യത്തെ യുവജന സമൂഹവും പൗരന്മാരും നേരിടുന്ന ജീവൽപ്രശ്നങ്ങളെ കുറിച്ചുള്ള സമഗ്രമായ ചർച്ചകളും ഭാവി പരിപാടികളും തീരുമാനിക്കാനുള്ള പ്രധാനപ്പെട്ട ഒരു സമ്മേളനമാണ് നടന്നു കൊണ്ടിരിക്കുന്നത്.
രാജ്യത്തെ മതനിരപേക്ഷതയും ജനാധിപത്യവും തന്നെ അപകടത്തിലായ വർത്തമാന കാലത്ത് ഡി.വൈ.എഫ്.ഐ യുടെ സമ്മേളനത്തിൽ നടക്കുന്ന ചർച്ചകളെ കുറിച്ച് മിനിമം ധാരണയെങ്കിലും സ്വപ്ന ലോകത്തെ വാർത്തകൾ നിർമ്മിച്ചെടുക്കുന്ന മാധ്യമ പ്രവർത്തകർക്കുണ്ടാകണം. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടുന്നെന്ന പേരിൽ മാധ്യമങ്ങൾ പുറത്തു വിടുന്ന സങ്കൽപ്പിക കഥകൾ അവസാനിക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിക്കുന്നു''.












Click it and Unblock the Notifications