പത്തനംതിട്ട ജില്ലയിൽ അക്ഷരവെളിച്ചം തേടി ട്രാൻസ്ജെൻഡേഴ്സ് തുല്യതാപഠിതാക്കൾ 24 പേർ
പത്തനംതിട്ട: സാക്ഷരതാമിഷന്റെ കീഴിലുള്ള തുല്യതാ പഠനത്തിൽ അക്ഷരവെളിച്ചം തേടി ജില്ലയിലെ 24 ട്രാൻസ്ജെൻഡേഴ്സ്. തുടർവിദ്യാഭ്യാസം എന്നത് സ്വപ്നം മാത്രമായി മാറിയ ഇവർക്ക് സാക്ഷരതാ മിഷനാണ് വിദ്യയുടെ പുതുവഴി തെളിക്കുന്നത്. ഏഴ്, പത്ത്, പ്ലസ് വൺ ക്ലാസുകളിലായി 24 പേരാണ് ജില്ലയിൽ പ്രവേശനം നേടിയിരിക്കുന്നത്. ഏഴാം ക്ലാസിൽ അഞ്ച് പേരും, പത്താം ക്ലാസിൽ നാലും, പ്ലസ് വണ്ണിന് 15 പേരുമാണ് ഈ അദ്ധ്യയന വർഷത്തിൽ പ്രവേശനം നേടിയത്. സർക്കാരിന്റെ സമന്വയ പദ്ധതിയുടെ ഭാഗമായാണ് ട്രാൻസ്ജെൻഡറുകളുടെ തുടർവിദ്യാഭ്യാസം.
ഞായറാഴ്ചകളിൽ നടക്കുന്ന തുല്യതാക്ലാസുകളിൽ മറ്റ് പഠിതാക്കൾക്കൊപ്പം തന്നെയാണ് ട്രാൻസ്ജെൻഡർ പഠിതാക്കളും പഠിക്കുന്നത്. പന്തളം കുളനട ഹയർ സെക്കണ്ടറി സ്കൂളിലാണ് ക്ലാസുകൾ നടക്കുന്നത്. കോളേജ്, പ്ലസ്ടു അദ്ധ്യാപകരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. പ്ലസ്ടുവിന് വിദ്യാർഥികൾക്ക് മലയാളത്തിലും പരീക്ഷ എഴുതുവാൻ കഴിയും. രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ജില്ലയിൽ നടക്കുന്ന കലാകായിക മത്സരങ്ങളിലും ട്രാൻസ്ജെൻഡേഴ്സിന്റെ പങ്കാളിത്തം സാക്ഷരതാമിഷൻ ഉറപ്പ് വരുത്താറുണ്ട്. ഇരുപതിനും അറുപത് വയസിനും ഇടയിലുള്ള പഠിതാക്കളാണ് ജില്ലയിലുള്ളത്. തുടർ വിദ്യാഭ്യാസ പഠിതാക്കൾക്കായി സർക്കാർ സ്കോളർഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്. ഏഴ്, പത്ത് ക്ലാസ് വിദ്യാർഥികൾക്ക് ആയിരം രൂപയും, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് 1200 രൂപയും ഓരോ മാസവും സ്റ്റൈപെൻഡായി നൽകുന്നുണ്ട്.
ജില്ലയിൽ നാലാം ക്ലാസ് പഠനം ആരംഭിക്കാനുന്നതിനുള്ള നടപടികളിലാണ് ഇപ്പോൾ സാക്ഷരതാമിഷൻ. ജില്ലയിലെ ടാൻസ്ജെൻഡർ വിഭാഗത്തിനുള്ള തൊഴിൽപരിശീലനവും സാക്ഷരതാമിഷൻ ലക്ഷ്യമിടുന്നു.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ട്രാൻസ്ജെൻഡറുകൾക്കായി ട്രാൻസ്ജെൻഡർ സെൽ, 24 മണിക്കൂർ ട്രാൻസ്ജെൻഡർ ഹൈൽപ് ലൈൻ തുടങ്ങി സൗഹാർദപരമായ നിരവധി പദ്ധതികൾ സാമൂഹ്യനീതി വകുപ്പിന്റെ കൂടി സഹകരണത്തോടെ ആവിഷ്കരിച്ചിരുന്നു. ട്രാൻസ്ജെൻഡേഴ്സ് വിഭാഗത്തിന്റെ തുടർവിദ്യാഭ്യാസ പദ്ധതിയായ സമന്വയയുടെ ഭാഗമായി പഠിതാക്കൾക്കായുള്ള സ്കോളർഷിപ്പ് ഷെൽട്ടർ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 11ന്് തിരുവനന്തപുരം തൈക്കാട് പിഡബ്ലുഡി റസ്റ്റ് ഹൗസിൽ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം നിർവഹിക്കും.