ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങൾക്ക് താങ്ങാകാൻ ഇരവിപേരൂരിൽ സായംപ്രഭ പദ്ധതി
പത്തനംതിട്ട: വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങൾക്ക് കൈത്താങ്ങായി ഇരവിപേരൂർ പഞ്ചായത്തിൽ സായംപ്രഭ പദ്ധതി. വീടുകളിൽ ഒറ്റപ്പെട്ട് പോകുന്ന വയോജനങ്ങൾക്ക് താങ്ങാകുകയാണ് പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്തിലെ 27 അങ്കണവാടികളിലൂടെ വയോജന ക്ലബ്ബ് രൂപീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പകൽ മക്കൾ ജോലിക്കും പേരക്കുട്ടികൾ സ്കൂളിലും പോയിക്കഴിഞ്ഞാൽ ഒറ്റപ്പെടുന്ന അവസ്ഥ വയോജനങ്ങൾ നേരിടുന്നുണ്ട്. കൂടാതെ ഇവരുടെ ശാരീരിക മാനസിക ആരോഗ്യനില നിശ്ചിത ഇടവേളകളിൽ പരിശോധിക്കപ്പെടുകയും പരിചരണം ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിന് പരിഹാരമായാണ് സായംപ്രഭ ആവിഷ്കരിക്കുന്നത്.
വീട്ടിലെ മുതിർന്നവരെ മുഖ്യധാരയിലേക്കെത്തിച്ച് മികച്ച ജീവിതസാഹചര്യം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്തിന്റെ 201718 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സായംപ്രഭ ആവിഷ്കരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി മൂന്ന് മാസം കൂടുമ്പോൾ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തും. ഇവർക്ക് ആവശ്യമായ കണ്ണട, വോക്കിംഗ് സ്റ്റിക്ക്, കേൾവി സഹായി ഉപകരണം തുടങ്ങിയവ സൗജന്യമായി വിതരണം ചെയ്യുക, പോഷകാഹരങ്ങൾ നൽകുക, വിനോദയാത്ര, സിനിമാ പ്രദർശനം തുടങ്ങിയവ സംഘടിപ്പിക്കാനും പദ്ധതിയിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നു. കർക്കിടക മാസത്തിൽ ഇവർക്കായി കർക്കടക കിറ്റും നൽകും. കിടപ്പുരോഗികൾക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴി ആവശ്യമായ പരിചരണം പഞ്ചായത്ത് നേതൃത്വത്തിൽ ലഭ്യമാക്കുന്നുണ്ട്.
വയോജനങ്ങൾക്ക് തങ്ങളുടെ അനുഭവങ്ങളും കഴിവുകളും പങ്കിടാനുള്ള വേദിയും പദ്ധതിയുടെ ഭാഗമായി ഒരുക്കും. ലാഫിംഗ് ക്ലബ്ബും ഇതിനോടൊപ്പം സജ്ജമാക്കും. വാർഡ് തലത്തിൽ ഓരോ കൂട്ടങ്ങളായി ആദ്യം അറുപത് വയസിന് മുകളിൽ ഉള്ളവരെ വിളിച്ചു ചേർത്താണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 60 മുതൽ 75 വയസു വരെയുള്ളവരാണ് നിലവിൽ സായംപ്രഭയിൽ പങ്കാളികളായിട്ടുള്ളത്.
11,33,510 രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ അനിൽകുമാർ, വൈസ്പ്രസിഡന്റ് അഡ്വ. എൻ രാജീവ് എന്നിവർ അറിയിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ ടി.ആർ ലതാകുമാരിക്കാണ് പദ്ധതിയുടെ നിർവഹണ ചുമതല.