ദുരിതബാധിതർ ഗതികേടിൽ; സർക്കാർ അനുവദിച്ച ധനസഹായം അർഹതയില്ലാത്തവരും കൈപ്പറ്റുന്നു
തിരുവല്ല: പ്രളയബാധിതർക്ക് സർക്കാർ അനുവദിച്ച ധനസഹായം അർഹതയില്ലാത്തവരും തട്ടിയെടുത്തു. വീടുകൾക്കുള്ളിൽ വെള്ളം കയറി ദുരിതം അനുഭവിച്ചവർക്കാണ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. എന്നാൽ പ്രളയത്തിൽ നാശനഷ്ടം സംഭവിച്ചവരും ധനസഹായത്തിനുള്ള അപേക്ഷ നൽകിയിരുന്നു. ഇത്തരക്കാരിൽ അനർഹരായ നിരവധി പേരും അപേക്ഷകരിൽ ഉൾപ്പെട്ടു.
തുലാവർഷം നാളെയെത്തും, ശക്തമായ മഴ, കാറ്റ് ആഞ്ഞ് വീശും, അഞ്ച് ജില്ലകളിൽ കനത്ത മഴ, അതീവ ജാഗ്രത
വില്ലേജ് ഓഫീസുകളിൽ നിന്നും ലഭിച്ച അപേക്ഷകൾ മുൻഗണനാ അടിസ്ഥാനത്തിൽ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ഇവർക്ക് ധനസഹായ വിതരണം നടത്തുകയും ചെയ്തു. ഇതിനിടെ അനർഹരായവർ പണം കൈപ്പറ്റുന്നുവെന്ന ആരോപണം ശക്തമായതോടെ അർഹതപ്പെട്ടാത്തവർക്ക് ലഭിച്ച ധനസഹായം തിരികെ അടയ്ക്കണമെന്ന ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നു. എന്നാൽ കൈപ്പറ്റിയ പണം തിരികെ അടയ്ക്കാൻ നിർവാഹമില്ലാത്ത സാധാരണക്കാരായവരും ഇക്കൂട്ടത്തിലുണ്ട്. ബാങ്കുകളിൽ നിന്നും ലഭിച്ച പണം ഇവർ ചെലവഴിച്ചതോടെ തിരികെ ഈടാക്കാൻ മറ്റു വഴികൾ തേടേണ്ട സ്ഥിതിയിലാണ് അധികൃതർ. 132 പേരാണ് താലൂക്കിലാകമാനം രണ്ടുതവണ പണം കൈപ്പറ്റിയിരിക്കുന്നത്. ഇവരിൽ 12 പേർ മാത്രമാണ് പണം തിരികെ അടച്ചത്. കടപ്ര വില്ലേജിൽ സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിന് അർഹതയില്ലാത്ത 32 പേർ പണം കൈപ്പറ്റിയതായി റവന്യൂ അധികൃതർ കണ്ടെത്തിയിട്ടുണ്ട്. അധികമായും അനർഹമായും പണം കൈപ്പറ്റിയവർ തിരികെ അടയ്ക്കാത്തത് മൂലം നിലവിൽ ധനസഹായം ലഭിക്കാനുള്ളവരുടെ അപേക്ഷകൾ റവന്യു വിഭാഗത്തിന്റെ നേതൃത്വത്തിൽ പുന: പരിശോധന നടത്തിയ ശേഷം മാത്രമേ പരിഗണിക്കു എന്ന് തഹസിൽദാർ ശോഭന ചന്ദ്രൻ അറിയിച്ചു.
മഹാപ്രളയം കഴിഞ്ഞ് ഒന്നരമാസം പിന്നിടുമ്പോഴും സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം ലഭിക്കാതെ സാധാരണക്കാരായ നൂറുകണക്കിന് ജനങ്ങൾ വലയുന്നു. വീടുകളിൽ വെള്ളം കയറി സർവ്വതും നശിച്ചവരാണ് പതിനായിരം രൂപയുടെ ധനസഹായത്തിനായി താലൂക്ക് ഓഫീസിലടക്കം കയറിയിറങ്ങുന്നത്. രണ്ടാം ഘട്ട ലിസ്റ്റിലും പേര് ഉൾപ്പെടാത്ത വീടുകളിലെ വയോധികരും സ്ത്രീകളും അടക്കമുള്ള നൂറുകണക്കിന് ആളുകളാണ് വീണ്ടും അപേക്ഷ സമർപ്പിക്കുന്നതിനായി പ്രതിദിനം താലൂക്ക് ഓഫീസിലെ ഹെൽപ്പ് ഡസ്‌ക്കിന് മുന്നിൽ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട ഗതികേടിലായിരിക്കുന്നത്. അപേക്ഷയും രേഖകളും വാങ്ങി പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാൻ ആവശ്യമായ ഉദ്യോഗസ്ഥർ ഹെൽപ്പ് ലൈൻ കൗണ്ടറിൽ ഇല്ലാത്തതും ഇവരെ വലയ്ക്കുന്നു. ഹെൽപ്പ് ലൈനിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് പരാതിക്കാരുടെ ആവലാതി സംബന്ധിച്ച് ശരിയായ നിർദ്ദേശം നൽകാൻ പലപ്പോഴും കഴിയാത്തതും അപേക്ഷകരെ കുഴയ്ക്കുന്നുണ്ട്. ഈ കാരണത്താൽ തന്നെ പലവട്ടം താലൂക്ക് ഓഫീസ് കയറിയിറങ്ങേണ്ട ഗതികേടും ദുരിതബാധിതർക്കുണ്ട്.