ശബരിമലയില്‍ പെണ്‍കുട്ടി കുഴഞ്ഞ് വീണ് മരിച്ചു: വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് 80000 ആക്കി കുറച്ചു
പമ്പ: ശബരിമലയില്‍ പെണ്‍കുട്ടി കുഴഞ്ഞ് വീണ് മരിച്ചു. അപ്പാച്ചിമേട്ടിലാണ് സംഭവം. തമിഴ്‌നാട് സ്വദേശിനി പത്മശ്രീയാണ് മരിച്ചത്. കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് പെൺകുട്ടി അടക്കമുളള സംഘം മല കയറിത്തുടങ്ങിയത്.. അപ്പാച്ചിമേട്ടിൽ വെച്ച് ദേഹാസ്വാസ്ത്യമുണ്ടായി. ഉടൻ വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പമ്പ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശബരിമലയില്‍ വലിയ രീതിയിലുള്ള തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. നിലവില്‍ 12 മണിക്കൂറിലധികമാണ് ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനത്തിനായി കാത്ത് നില്‍ക്കേണ്ടി വരുന്നത്. ഒരു ലക്ഷത്തിലേറെപ്പേരായിരുന്നു ഇന്നലെയടക്കം ദർശനത്തിന് എത്തിയത്. അനിയന്ത്രിതമായ തിരക്കിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി ഇന്ന് പ്രത്യേക സിറ്റിംങ് നടത്തിയിരുന്നു. ദർശന ശമയം കൂട്ടാന്‍ സാധിക്കുമോ എന്ന് കോടതി ആരാഞ്ഞപ്പോള്‍ അതിന് സാധിക്കില്ലെന്നായിരുന്നു ദേവസ്വം ബോർഡ് അറിയിച്ചത്.

തന്ത്രിയും മേല്‍ശാന്തിയും സീസണ്‍ മുഴുവന്‍ ശബരിമലയില്‍ ഉണ്ടെന്നും അവര്‍ക്ക് വിശ്രമത്തിന് ലഭിക്കുന്നത് ചുരുങ്ങിയ സമയമാണെന്നുമായിരുന്നു ദേവസ്വം ബോര്‍ഡ് പറഞ്ഞത്. മന്ത്രിയും ദേവസ്വം ബോർഡും നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂ പരിധി 90000ല്‍ നിന്ന് 80000 ആക്കിയാണ് കുറച്ചിരിക്കുന്നത്.
തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പൊലീസിനും ദേവസ്വം അധികൃതര്‍ക്കും നിര്‍ദ്ദേശവും നല്‍കിയിരുന്നു. അതേസമയം, അവധി ദിവസങ്ങളെ തുടർന്ന് ശബരിമലയിൽ തിരക്ക് ഉണ്ടായിട്ടുണ്ടെന്ന് വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനും വ്യക്തമാക്കി.
സന്നിധാനത്തും പമ്പയിലും കൂടുതൽ പൊലീസിനെ വിന്യസിച്ച് തിരക്ക് നിയന്ത്രിച്ചു വരുന്നു. ദർശനത്തിന് ക്യൂ നിൽക്കുന്നവരെ വേഗത്തിൽ കയറ്റിവിടാൻ പൊലീസിനും ദേവസ്വം അധികൃതർക്കും നിർദേശം നൽകി. നവ മാധ്യമങ്ങളിലും മറ്റും വരുന്ന തെറ്റായ വാർത്തകൾ ശബരിമല തീർത്ഥാടനത്തിന്റെ കീർത്തി തകർക്കാനേ ഉപകരിക്കു. സുഗമവും സുരക്ഷിതവുമായ തീർത്ഥാടനത്തിനായി എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം തന്നെ, സന്നിധാനത്ത് തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായത്തിന് കനിവ് 108 സ്പെഷ്യൽ റെസ്‌ക്യൂ ആംബുലൻസ് ഉടൻ വിന്യസിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. കനിവ് 108 ആംബുലൻസിന്റെ 4x4 റെസ്‌ക്യു വാൻ അപ്പാച്ചിമേട് കേന്ദ്രമാക്കി പമ്പ മുതൽ സന്നിധാനം വരെ സേവനം നടത്തുന്നതിന് കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നൽകിയതിനെത്തുടർന്നാണ് നടപടി. നിലവിൽ പമ്പയിൽ സേവനം നടത്തുന്ന ഈ വാഹനം സന്നിധാനത്തെത്തിക്കും. ദുർഘട പാതകളിൽ അനായാസം സഞ്ചരിക്കാൻ കഴിയുന്ന 4x4 വാഹനത്തിൽ അടിയന്തര വൈദ്യസഹായം നൽകാനുള്ള മരുന്നുകളും ഉപകരണങ്ങളും ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications