വിധവാ പെൻഷന്റെ എണ്ണം ഹാജരാക്കിയില്ല... വെബ്സൈറ്റും ഓണല്ല, റാന്നി-പെരിനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ!
പത്തനംതിട്ട : പഞ്ചായത്തിൽ നിന്നും ആവശ്യപ്പെട്ട വിധവാപെൻഷൻ അപേക്ഷകളുടെ എണ്ണം യഥാസമയം നൽകാത്ത റാന്നിപെരിനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ആവശ്യപ്പെട്ട റിപ്പോർട്ട് യഥാസമയം ഹാജരാക്കാത്ത പഞ്ചായത്ത് ഡയറക്ടറെയും കമ്മീഷൻ രൂക്ഷമായി വിമർശിച്ചു. കോട്ടയം കുറുമണ്ണ് സ്വദേശി ജോസ് ജോസഫ് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ അംഗം കെ. മോഹൻകുമാറിന്റെ ഉത്തരവ്.
ജൂൺ 21 ന് പത്തനംതിട്ട ഗവ. ഗസ്റ്റ്ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ പഞ്ചായത്ത് സെക്രട്ടറി നേരിട്ട് ഹാജരാകണം.2016 ഒക്‌ടോബർ 24 നും 2017 ഏപ്രിൽ 19 നുമിടയിൽ ലഭിച്ച വിധവാ പെൻഷൻ അപേക്ഷകളിൽ എത്രയെണ്ണത്തിൽ പെൻഷൻ നൽകി എന്ന വിവരം ഹാജരാക്കാനാണ് കമ്മീഷൻ 2018 ഒക്‌ടോബർ 30 ന് റാന്നി പെരിനാട് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്.

കാല താമസമുണ്ടായെന്ന പരാതിക്ക് കാരണമായ അപേക്ഷയിൽ അനേ്വഷണം അസാധാരണമായി വൈകിയതിന്റെ കാരണം അറിയിക്കാനും കമ്മീഷൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. ഒരു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് കമ്മീഷൻ നിർദ്ദേശിച്ചത്. എന്നാൽ റിപ്പോർട്ട് ഹാജരാക്കിയില്ല. വിധവാ പെൻഷൻ നൽകുന്ന വെബ്‌സൈറ്റ് ഓപ്പൺ ആയില്ലെന്ന് 2018 ജൂൺ 19 ന് റാന്നിപെരിനാട് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചിരുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2016 ഡിസംബർ ഒന്നിന് ശേഷം എത്രനാൾ വെബ് സൈറ്റ് ഓപ്പൺ ചെയ്തിരുന്നുവെന്നും സൈറ്റ് ഓപ്പൺ ചെയ്യാത്തതിന്റെ കാരണവും അറിയിക്കണമെന്ന് പഞ്ചായത്ത് ഡയറക്ടറോട് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡയറക്ടറും റിപ്പോർട്ട് ഹാജരാക്കിയില്ല. ജൂൺ 21 ന് നടക്കുന്ന സിററിംഗിൽ പഞ്ചായത്ത് ഡയറക്ടർ റിർബന്ധമായും റിപ്പോർട്ട് ഹാജരാക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഡയറക്ടറുടെ നടപടി ഗൗരവമായാണ് വീക്ഷിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.












Click it and Unblock the Notifications