ആരോഗ്യമേഖലയില്‍ കേരളത്തെ ഏഷ്യന്‍ ക്യൂബയാക്കി മാറ്റണം: മന്ത്രി തോമസ് ഐസക്ക്
പത്തനംതിട്ട: ആരോഗ്യമേഖലയില്‍ കേരളത്തെ ഏഷ്യന്‍ ക്യൂബയാക്കി മാറ്റണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്ക് . ഇലന്തൂര്‍ ഇ.എം.എസ് സഹകരണ ആശുപത്രിയുടെ ലബോറട്ടറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന് അനുയോജ്യമായ വികസന മേഖലകളിലൊന്നാണ് ആരോഗ്യമേഖല. ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുവാന്‍ തക്ക ശക്തമായ പൊതു ആരോഗ്യ സംവിധാനം കേരളത്തിലുണ്ട്. ആഗോളമായി ആരോഗ്യ പ്രവര്‍ത്തകരെ ലഭ്യമാക്കുന്നതിന് ക്യൂബയ്ക്ക് വലിയ പങ്കുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തില്‍ ഊന്നല്‍ കൊടുക്കുന്നതിനൊപ്പം താഴ്ന്ന ചികിത്സാ ചിലവുമാണ് ക്യൂബയിലെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍ ടൂറിസവും ശക്തിപ്പെടുകയാണ്. ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം വികസനത്തിന് ത്വരിത ഘടകവുമായി മാറുകയാണ്. ഇത്തരത്തില്‍ കേരളത്തെ ഏഷ്യയിലെ ക്യൂബയാക്കി മാറ്റണം. കേരളത്തില്‍ ജനങ്ങള്‍ പൊതു ആരോഗ്യ സംവിധാനത്തെയാണ് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്.
അവരുടെ എണ്ണം ഇനിയും കൂടും. സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ ചിലവ് വളരെ കൂടുതലാണ്. ഇവിടെയാണ് ജനകീയ ഇടപെടല്‍ ആവശ്യമുള്ളത്. ചുരുങ്ങിയ ചിലവില്‍ മെച്ചപ്പെട്ട ചികിത്സ സൗകര്യമാണ് സഹകരണ ആശുപത്രികള്‍ ലഭ്യമാക്കുന്നത്. സഹകരണ ആശുപത്രികള്‍ക്ക് നല്ല പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ജനങ്ങള്‍ക്ക് നല്ല പാഠങ്ങള്‍ നല്‍കാന്‍ സാധിക്കട്ടെ എന്നും മന്ത്രി പറഞ്ഞു.
കെ എസ് ആര്‍ ടി സി നവീകരണത്തിന്റെ പാതയിൽ, സമഗ്ര വികസനത്തിന് നിരവധി പദ്ധതികളെന്ന് മന്ത്രി