അടൂരിലെ വ്യാജ മദ്യക്കേസ്: പോലീസ് അന്വേഷണം ഊർജിതം, പ്രതിസ്ഥാനത്ത് മുന്‍ എക്സൈസ് ജീവനക്കാരന്‍!!
അടൂർ: മണക്കാല താഴത്തുമണ്ണിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ സ്പിരിറ്റിന്റെയും വ്യാജമദ്യത്തിന്റെയും ഉറവിടം തേടി പോലീസ് അന്വേഷണം ഊർജിതമാക്കി. ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും എക്‌സൈസിൽനിന്ന് പിരിച്ചുവിട്ട പ്രധാന പ്രതിയായ കറ്റാനം സ്വദേശി ഹാരി ജോണിനെ പിടികൂടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിക്കൂ.
മുഖ്യപ്രതി മുൻ എക്‌സൈസ് ഡിവിഷനിലെ ഉദ്യോഗസ്ഥൻ ഹാരി ജോണിന്റെ പേരിൽ സമാനസംഭവത്തിൽ ആലപ്പുഴയിലും പന്തളത്തും കേസുകൾ നേരത്തെ ഉണ്ടായിരുന്നു. ഇതിൽ പലതവണ ഇയാൾ ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ആലപ്പുഴ എക്‌സൈസ് ഡിവിഷനിലെ ഉദ്യോഗസ്ഥനായ ഹാരി സർവീസിലിരിക്കുമ്പോൾ സ്പിരിറ്റ് കച്ചവടക്കാരുടെ ഇഷ്ടക്കാരനായിരുന്നു. എക്‌സൈസിന്റെ റെയ്ഡ് വിവരങ്ങൾ ചോർത്തിക്കൊടുത്തും കേസുകളിൽ ഇടനില നിന്നും വൻ സ്പിരിറ്റ് മാഫിയയുമായി ബന്ധം സ്ഥാപിച്ചു. തുടർന്ന് ഇയാൾ തനിയെ സ്പിരിറ്റ് കച്ചവടം ആരംഭിച്ച് പല കേസുകളിലും പെട്ടു. എക്‌സൈസിലും പോലീസിലും ഹാരി ജോണിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തതോടെ സസ്‌പെൻഷനിലാകുകയായിരുന്നു.

സസ്‌പെൻഷനിൽ തുടരവെ വീണ്ടും സ്പിരിറ്റ് കേസിൽപെട്ടതോടെ എക്‌സൈസ് വർഷങ്ങൾക്കു മുമ്പ് ജോലിയിൽനിന്ന് പിരിച്ചുവിടുകയായിരുന്നു. പിന്നീട് ഇയാൾ സജീവമായി സ്പിരിറ്റ്, വ്യാജമദ്യകച്ചവടം തുടങ്ങി. പോലീസ് ഇയാളുടെ രഹസ്യകേന്ദ്രങ്ങൾ പല തവണ റെയ്ഡ് നടത്തി സ്പിരിറ്റ് പിടിച്ചെങ്കിലും ഹാരി ജോണിനെ പിടികൂടാൻ സാധിച്ചില്ലെന്ന് പോലീസ് പറയുന്നു.
വ്യാജ ലേബൽ ഉണ്ടാക്കി തട്ടിപ്പ്
വിദേശ മദ്യക്കുപ്പികളിൽ ഒട്ടിക്കുന്ന കേരള സർക്കാരിന്റെ വ്യാജ ലേബൽ(ഹോളോഗ്രാം മുദ്ര) വ്യാജമായി നിർമ്മിച്ചും തട്ടിപ്പ്. സ്പിരിറ്റ് അസംസ്‌കൃതവസ്തുക്കൾ ചേർത്ത് വ്യാജ വിദേശമദ്യമാക്കി കുപ്പികളിൽ നിറച്ച് അതിലായിരുന്നു ലേബൽ ഒട്ടിച്ചിരുന്നത്. ഇത് പെട്ടെന്ന് ആളുകൾക്ക് വ്യാജമദ്യമാണെന്ന് തിരിച്ചറിയാൻ സാധിക്കുകയില്ല. പോലീസ് റെയ്ഡിൽ കണ്ടെടുത്ത ലേബലുകളുടെ സീരിയൽ നമ്പറുകളെല്ലാം ഒന്നുതന്നെയായിരുന്നു.
സ്പിരിറ്റ് കേന്ദ്രത്തിലെത്താൻ രണ്ടു ദിവസം രഹസ്യവിവരത്തെ തുടർന്ന് അടൂർ പോലീസും എസ്.പി.യുടെ ഷാഡോ പോലീസും വളരെ രഹസ്യമായ നീക്കത്തിലൂടെയായിരുന്നു റെയ്ഡ് നടത്തിയത്. ഒറ്റപ്പെട്ട വീടായിരുന്നതിനാൽ അടുത്ത് പോയി വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുമായിരുന്നില്ല. അടുത്തുള്ള വീടുകളുമായി വീട്ടുടമസ്ഥൻ എബിക്ക് ബന്ധമില്ലാത്തതിനാൽ കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നില്ല. ഇങ്ങനെ രഹസ്യവിവരം ലഭിച്ചിട്ടും രണ്ടു ദിവസം വേണ്ടിവന്നു ഇവിടെ എത്താൻ. വളരെ പ്രയാസപ്പെട്ടാണ് സ്പിരിറ്റ് ശേഖരിച്ച കേന്ദ്രത്തിൽ വ്യാഴാഴ്ച വൈകീട്ട് ആറരയോടുകൂടി എത്തിയത്. പോലീസ് പ്രതീക്ഷയെ തെറ്റിക്കുന്ന തരത്തിലായിരുന്നു സ്പിരിറ്റ് ശേഖരം ഉണ്ടായിരുന്നത്.












Click it and Unblock the Notifications