'കോന്നി താലൂക്ക് ഓഫീസില്‍ കണ്ടത് ജനീഷ് കുമാറിന്റെ നാടകം': എംഎല്‍എയ്ക്കെതിരെ ഉദ്യോഗസ്ഥന്‍

പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥർ കൂട്ട അവധിയെടുത്ത് വിനോദ സഞ്ചാരത്തിന് പോയ സംഭവം വിവാദമായതിന് പിന്നാലെ എം എല്‍ എയ്ക്കെതിരെ അധിക്ഷേപവുമായി കോന്നി ഡെപ്യൂട്ടി തഹസിൽദാർ. കോന്നി എം എല്‍ എ കെ യു ജനീഷ് കുമാറിനെതിരെയാണ് ഡെപ്യൂട്ടി തഹിൽദാർ എം സി രാജേഷിന്റെ പ്രതികരണം. താലൂക്ക് ഓഫീസിൽ നടന്നത് എം എൽ എ നിറഞ്ഞാടിയ നാടകമാണെന്നാണ് കോന്നി താലൂക്ക് ഓഫീസന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ എം സി രാജേഷ് കുറിപ്പിട്ടത്.
മുൻകൂട്ടി തിരക്കഥയെഴുതിയ നാടകത്തിൽ എം എൽ എ നിറഞ്ഞാടിയെന്ന് ആക്ഷേപിച്ച രാജേഷ് ജനപ്രതിനിധി താലൂക്ക് ഓഫീസിലെ അറ്റന്റൻസ് രജിസ്റ്റർ പരിശോധിച്ചിതിനേയും വിമർശിച്ചു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ കസേരയിൽ കയറിയിരുന്ന് ഇത്തരം പ്രഭാഷണം നടത്താൻ എം എൽ എക്ക് അധികാരമുണ്ടോയെന്ന് ചോദിക്കുന്ന ഡപ്യൂട്ടി തഹസില്‍ദാർ കാലു വയ്യാത്ത ആളെ കാശ് നൽകി വിളിച്ചുവരുത്തി തട്ടിപ്പ് നടത്തുകയാണ് ചെയ്തതെന്നും ആരോപിച്ചു.
കെയു ജനീഷ് കുമാർ രജിസ്റ്റർ പരിശോധിച്ചതിനിതിരെ എ ഡി എമ്മും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡെപ്യൂട്ടി തഹസിൽദാരും എം.എൽ.എക്ക് എതിരെ രംഗത്തുവന്നത്. എം എല്‍ എയുടെ ഇടപെടലോടെയായിരുന്നു ജീവനക്കാർ കൂട്ട അവധിയെടുത്ത് പോയ സംഭവം വലിയ വാർത്തയായി മാറിയത്. ഇതിന് പിന്നാലെ ജീവനക്കാരുടെ സംഘടനയും സി പി ഐയും എം എല്‍ എക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.

അതേസമയം, മൂന്നാറിലേക്ക് ടൂർ പോയ ഉദ്യോഗസ്ഥരുടെ സംഘം ഓഫീസിലേക്ക് തിരിച്ചെത്തി. മാധ്യമങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥ സംഘം കോന്നി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ രഹസ്യമായിറങ്ങിയ ഇവർ ടാക്‌സികളിലും സ്വകാര്യ വാഹനങ്ങളിലുമാണ് വീടുകളിലേക്ക് മടങ്ങുകയായിരുന്നു. വിവാദങ്ങളോട് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും മേലുദ്യോഗസ്ഥർക്ക് വിശദീകരണങ്ങൾ നൽകുമെന്നും ജീവനക്കാർ പറഞ്ഞു.
അതോടൊപ്പം തന്നെ ക്വാറി മാഫിയയുടെ സഹായത്തോടെയാണ് ജീവനക്കാർ വിനോദ യാത്ര പോയതെന്ന എം എൽ എ ജെനീഷ് കുമാറിന്റെ ആരോപണം തള്ളി വകയാർ മുരഹര ട്രാവൽ ഏജൻസി രംഗത്ത് വന്നു. ജീവനക്കാർ ബസ് ബുക്ക് ചെയ്യുകയാണുണ്ടായത്. അതിനപ്പുറത്തുള്ള ഇടപടെല്‍ ഒന്നുമില്ലെന്നാണ് ഏജന്‍സി അറിയിക്കുന്നത്. താലൂക്ക് ഓഫീസ് വിഷയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ കൂടുതല്‍ പ്രതികരണം നടത്തി വിഷയം ആളിക്കത്തിക്കേണ്ടതില്ലെന്ന നിലപാടിലാണ് സി പി എമ്മും സി പി ഐയും. .












Click it and Unblock the Notifications