മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത വേണം; ജലത്തിലൂടെയും ആഹാരത്തിലൂടെയും പകരുന്ന മഞ്ഞപ്പിത്തമാണ് ഇപ്പോൾ കണ്ടുവരുന്നതെന്ന് പത്തനംതിട്ട മെഡിക്കൽ ഓഫീസർ!
പത്തനംതിട്ട: ജില്ലയിൽ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്എ) കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇതിനെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ.ഷീജ അറിയിച്ചു. ജലത്തിലൂടെയും ആഹാരത്തിലൂടെയും പകരുന്ന മഞ്ഞപ്പിത്തമാണ് ഇപ്പോൾ കണ്ടുവരുന്നത്.
രോഗബാധിതന്റെ മലം, ഛർദിൽ എന്നിവയിലൂടെ രോഗാണു പുറത്തുവരും. ഇവ കലർന്ന വെള്ളം, ആഹാരം എന്നിവ ഉപയോഗിക്കുമ്പോൾ രോഗകാരണമായ വൈറസ് ശരീരത്തിൽ പ്രവേശിക്കും. ഈച്ചയും മറ്റ് പ്രാണികളും രോഗം പരത്തുന്നതിന് കാരണമാകാറുണ്ട്. കരളിനെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത്.

ലക്ഷണങ്ങൾ
പനി, തലവേദന, ക്ഷീണം, ഓക്കാനം, കണ്ണിന് മഞ്ഞനിറം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. യഥാസമയം രോഗം തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ മരണകാരണമാകാം.
പ്രതിരോധ മാർഗങ്ങൾ
ചുരുങ്ങിയത് അഞ്ച് മിനിട്ടെങ്കിലും തിളപ്പിച്ചാറിച്ച വെള്ളം മാത്രം കുടിക്കണം. കുടിവെള്ള ഉറവിടങ്ങൾ കൃത്യമായ ഇടവേളകളിൽ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കണം. മലവിസർജനത്തിന് ശേഷവും ആഹാരത്തിന് മുമ്പും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. മലമൂത്രവിസർജനം കക്കൂസിൽ മാത്രം നടത്തണം. ചെറിയ കുട്ടികളും രോഗബാധിതരും ഉപയോഗിക്കുന്ന നാപ്കിനുകൾ ശരിയായ വിധം സംസ്കരിക്കണം. ആഹാരസാധനങ്ങൾ ഈച്ചയും മറ്റ് പ്രാണികളും കടക്കാത്തവിധം അടച്ച് സൂക്ഷിക്കണം. ആഹാരം വിളമ്പുന്ന പാത്രങ്ങളും ഉപകരണങ്ങളും ശുദ്ധജലത്തിൽ കഴുകി ഉപയോഗിക്കണം. മഞ്ഞപ്പിത്ത ലക്ഷണം കണ്ടാൽ ഉടൻ ശരിയായ വൈദ്യസഹായം തേടുകയും മതിയായി വിശ്രമിക്കുകയും ചെയ്യണം.
കുടിവെള്ള ഉറവിടങ്ങൾ അണുവിമുക്തമാക്കുന്നതിനുള്ള ബ്ലീച്ചിംഗ് പൗഡർ, ക്ലോറിൻ ലായനി എന്നിവയും സംഭരിച്ചുവച്ചിരിക്കുന്ന വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ക്ലോറിൻ ഗുളികകളും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. മഞ്ഞപ്പിത്തബാധ തിരിച്ചറിയുന്നതിനുള്ള ലബോറട്ടറി പരിശോധാ സൗകര്യം കോഴഞ്ചേരി ജില്ലാ ആശുപത്രി, അടൂർ, പത്തനംതിട്ട ജനറൽ ആശുപത്രികൾ, തിരുവല്ല, റാന്നി, മല്ലപ്പള്ളി, കോന്നി താലൂക്ക് ആശുപത്രികൾ, കോഴഞ്ചേരി റീജിയണൽ പബ്ലിക് ഹെൽത്ത് ലബോറട്ടറി എന്നിവിടങ്ങളിൽ ലഭ്യമാണ്.












Click it and Unblock the Notifications