കെയര്‍ ഹോം പദ്ധതി പൂര്‍ണ വിജയം, പുനരധിവാസത്തില്‍ സഹകരണ മേഖല വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് കടന്നപ്പള്ളി രാമചന്ദ്രൻ
പത്തനംതിട്ട: പ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തില്‍ സഹകരണ മേഖല വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണെന്ന് തുറമുഖ, മ്യൂസിയം, മൃഗശാല വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.
കെയര്‍ ഹോം പദ്ധതി പ്രകാരം പന്തളം സര്‍വീസ് സഹകരണ ബാങ്ക് നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ ഐക്യം തകര്‍ക്കാനാവില്ലെന്നാണ് ഇത്തരം ചടങ്ങുകളിലെ ജനപങ്കാളിത്തവും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയും സൂചിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രളയാനന്തരമുള്ള പുനര്‍നിര്‍മാണ പദ്ധതിയുടെ ഭാഗമായാണ് ഭവന നിര്‍മ്മാണം. പന്തളം തോട്ടക്കോണം പാലക്കണ്ടത്തില്‍ രാഘവനാണ് കെയര്‍ ഹോമിലൂടെ വീട് നിര്‍മിച്ച് നല്‍കിയത്. കളക്ടര്‍ക്ക് ലഭിച്ച അപേക്ഷകളില്‍ നിന്നുള്ള ലിസ്റ്റ് പ്രകാരമുള്ളവര്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. അഞ്ച് ലക്ഷം രൂപ ചെലവില്‍ 500 സ്‌ക്വയര്‍ ഫീറ്റിലാണ് വീട് നിര്‍മ്മിക്കേണ്ടിയിരുന്നത്. സര്‍ക്കാര്‍ ഫണ്ടിന് പുറമെ പുറത്തു നിന്നുള്ള സഹായങ്ങള്‍ കൂടി സമാഹരിച്ച് 800 സ്‌ക്വയര്‍ ഫീറ്റിലാണ് വീട് പൂര്‍ത്തീകരിച്ചത്. രണ്ടു മുറിയും ഒരു ഹാളും, അടുക്കളയും ചേരുന്നതാണ് വീട്. തൊടുകയില്‍ കൃഷ്ണന്‍കുട്ടി എന്നയാള്‍ക്ക് കൂടി ബാങ്ക് വീട് നിര്‍മിച്ച് നല്‍കും. ഇതിന്റെ പണികള്‍ പുരോഗമിച്ചു വരികയാണ്.
ചിറ്റയം ഗോപകുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പന്തളം നഗരസഭ അധ്യക്ഷ ടി.കെ സതി, മുന്‍ എം എല്‍ എ പി കെ കുമാരന്‍, പന്തളം മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ ആര്‍ ജയന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ രാമന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലസിത നായര്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആനി ജോണ്‍ തുണ്ടില്‍, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാധാ രാമചന്ദ്രന്‍, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി രവീന്ദ്രന്‍, പന്തളം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സുനിതാ വേണു, കുരമ്പാല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആര്‍ ജ്യോതി കുമാര്‍, അടൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ എച്ച് അന്‍സാരി, അടൂര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഓഡിറ്റ് വെങ്കിടാചല ശര്‍മ തുടങ്ങിയവര്‍ പങ്കെടുത്തു












Click it and Unblock the Notifications