കോന്നിയില്‍ ജിനേഷ് കുമാറിനെ പൂട്ടാന്‍ റോബിന്‍ പീറ്റര്‍; സര്‍പ്രൈസ് പൊളിച്ച് അടൂര്‍ പ്രകാശ്
പത്തനംതിട്ട: 2019 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോന്നി കൂടി കൈ വിട്ടതോടെ നിലവില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും നിയമസഭയില്‍ യുഡിഎഫിന് ഒരു പ്രതിനിധി പോലും ഇല്ല. ജില്ലയില്‍ ഇത്തരത്തില്‍ മുന്നണി പിന്നോട്ട് പോയ ഒരു കാലഘട്ടം ഇന്നുവരെ ഉണ്ടായിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിലും യുഡിഎഫിന് വലിയ തിരിച്ചടി ജില്ലയില്‍ നേരിടേണ്ടി വന്നു. ജില്ലാ പഞ്ചായത്തും മിക്ക പഞ്ചായത്തുകളും നഷ്ടമായി. കേരള കോണ്‍ഗ്രസ് എം കൂടി മുന്നണി വിട്ടത് തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ആക്കം കൂട്ടി. എന്നാല്‍ വരാന്‍ പോവുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ വലിയൊരു തിരിച്ച് വരവിനാണ് കോണ്‍ഗ്രസ് ആക്കം കൂട്ടുന്നത്.
തിരുവല്ല ഒഴികെ
ആറന്‍മുള, കോന്നി, റാന്നി, തിരുവല്ല, അടൂര്‍ എന്നിങ്ങനെ അഞ്ച് മണ്ഡലങ്ങലാണ് പത്തനംതിട്ട ജില്ലയില്‍ ഉള്ളത്. ഇതില്‍ തിരുവല്ല ഒഴികേയുള്ള നാല് മണ്ഡലങ്ങളിലും യുഡിഎഫില്‍ കോണ്‍ഗ്രസ് ആണ് മത്സരിക്കുന്നത്. തിരുവല്ലയില്‍ കേരള കോണ്‍ഗ്രസും മത്സരിക്കുന്നു. മറ്റൊരു നിയമസഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനം ഒരുങ്ങുമ്പോള്‍ പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസ് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് കോന്നി തിരിച്ച് പിടിക്കുക എന്നുള്ളതിനാണ്.
കോന്നി മണ്ഡല ചരിത്രം
1996 ല്‍ സിപിഎമ്മില്‍ നിന്നും പിടിച്ചെടുത്ത മണ്ഡലം കോണ്‍ഗ്രസിന് നഷ്ടമാവുന്നത് 2019 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ്. 1996, 2001,2006, 2011, 2016, വര്‍ഷങ്ങളിലായി അഞ്ച് തവണ അടൂര്‍ പ്രകാശ് കോന്നി മണ്ഡലം കോണ്‍ഗ്രസിന് വേണ്ടി നിലനിര്‍ത്തി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ നിന്നും വിജയിച്ചതിനെ തുടര്‍ന്നാണ് അടൂരില്‍ 2019 ല്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.
ത്രികോണ മത്സരം
ഉപതിരഞ്ഞെടുപ്പില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം മണ്ഡലം യുഡിഎഫിന് നഷ്ടമായി. ഡിവൈഎഫ്ഐ നേതാവായ കെയു ജനീഷ് കുമാറിനെ രംഗത്തിറക്കി സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. കോണ്‍ഗ്രസിന് വേണ്ടി പി മോഹന്‍രാജും ബിജെപിയില്‍ നിന്ന് കെ സുരേന്ദ്രനും മത്സരിക്കാന്‍ എത്തിയതോടെ ശക്തമായ ത്രികോണ മത്സരത്തിന്‍റെ പ്രതീതിയായിരുന്നു ഉപതിരഞ്ഞെടുപ്പില്‍ കോന്നിയില്‍ ഉണ്ടായത്.
ജനീഷ് കുമാറിന്‍റെ വിജയം
എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ 9953 വോട്ടുകളുടെ ഭൂരിപക്ഷത്തിന് കെയു ജനീഷ് കുമാര്‍ വിജയിച്ചു. ജനീഷ് കുമാറിന് 54099 വോട്ടുകളും പി മോഹന്‍രാജിന് 44146 വോട്ടും ലഭിച്ചപ്പോള്‍ മൂന്നാമത് എത്തിയ കെ സുരേന്ദ്രന് 39786 വോട്ടുകളായിരുന്നു സ്വന്തമാക്കാന്‍ സാധിച്ചത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിന് 20748 വോട്ടിന്‍റെ ലീഡ് ലഭിച്ചിടത്ത് നിന്നായിരുന്നു എല്‍ഡിഎഫിന്‍റെ ഈ അട്ടിമറി വിജയം.
സ്ഥാനാര്‍ത്ഥി ആരാവും
തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ മേല്‍ക്കൈ നേടാന്‍ ഇടതുമുന്നണിക്ക് സാധിച്ചു. എന്നാല്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കിയാല്‍ മണ്ഡലം തിരിച്ച് പിടിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. അതിനാല്‍ തന്നെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ തുടക്കം കുറിച്ചിട്ടുണ്ട്.
റോബിന്‍ പീറ്റര്‍ വരുമോ
യുഡിഎഫില്‍ സ്ഥാനാര്‍ത്ഥി റോബിന്‍ പീറ്ററായിരിക്കുമെന്ന സൂചനയാണ് അടൂര്‍ പ്രകാശ് നല്‍കുന്നത്. മണ്ഡലത്തില്‍ റോബിന്‍ പീറ്ററെ കോണ്‍ഗ്രസ് പരിഗണിക്കുന്നുവെന്ന സൂചനകള്‍ ശക്തമാവുന്നതിനിടയിലാണ് അടൂര്‍ പ്രകാശിന്‍റെ പ്രതികരണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തിലെ പ്രമാടം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നും മത്സരിച്ച റോബിന്‍ പീറ്ററില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ കഴിഞ്ഞു എന്നുള്ളതും അനുകൂല ഘടകമാണ്.
അടൂര്‍ പ്രകാശും രംഗത്ത്
ജില്ലാ പഞ്ചായത്തിലെ റോബിന്‍ പീറ്ററിന് ലഭിച്ച ഭൂരിപക്ഷം പാര്‍ട്ടി നേതൃത്വം പരിഗണിക്കുമെന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്. നേരത്തെ കോന്നി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്തും ഉയര്‍ന്നു കേട്ട പേരാണ് റോബിന്‍ പീറ്ററിന്റേത്. അന്ന് പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന റോബിന്‍ പീറ്ററിന് വേണ്ടി അടൂര്‍ പ്രകാശും ശക്തമായി രംഗത്ത് വന്നിരുന്നു.
ഡിസിസിയുടെ നിലപാടുകൾ
എന്നാല്‍ പാര്‍ട്ടി നേതൃത്വം മോഹന്‍കുമാറിന് സ്ഥാനാര്‍ത്ഥിത്വം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് തന്‍റെ അതൃപ്തി പരസ്യമാക്കി റോബിന്‍ പീറ്റര്‍ രംഗത്ത് എത്തുകയും ചെയ്തു. അടൂർ പ്രകാശ് മുന്നോട്ടുവച്ച തന്റെ പേര് കോൺഗ്രസ് തള്ളിയതിൽ നിരാശയുണ്ടെന്നായിരുന്നു റോബിന്‍ പീറ്ററിന്‍റെ പ്രതികരണം. സ്ഥാനാർഥിത്വം സംബന്ധിച്ച് ഡിസിസിയുടെ നിലപാടുകൾ ചോദ്യംചെയ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അടൂര്‍ പ്രകാശ് വിട്ട് നിന്നു
ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ഡിസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശും രംഗത്ത് വന്നിരുന്നു. മണ്ഡലത്തിൽ യുഡിഎഫ് അപ്രതീക്ഷിത തോൽവി വഴങ്ങാൻ കാരണം ഡിസിസി നേതൃത്വമാണെന്നായിരുന്നു അടൂര്‍ പ്രകാശിന്‍റെ വിമര്‍ശനം. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അടൂര്‍ പ്രകാശ് വിട്ട് നിന്നതായും ആരോപണമുണ്ടായിരുന്നു.
കെ സുരേന്ദ്രന്‍ വരുമോ
അതേസമയം, എല്‍ഡിഎഫില്‍ ഇത്തവണയും കെ യു ജനീഷ് കുമാര്‍ തന്നെയാവും സ്ഥാനാര്‍ത്ഥി. മറ്റ് പേരുകളൊന്നും ഇടത് കേന്ദ്രത്തില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നില്ല. ബിജെപിയാവട്ടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഒരിക്കല്‍ കൂടി മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. കെ സുരേന്ദ്രന്‍ ഇല്ലെങ്കില്‍ ജില്ലയില്‍ നിന്ന് തന്നെയുള്ള ഏതെങ്കിലും ഒരു നേതാവിന് നറുക്ക് വീഴും.
ഇന്ത്യയിലിരുന്ന് അമേരിക്കൻ ലോട്ടറികൾ എങ്ങനെ കളിക്കാം? ജയിക്കാം 1 ബില്യൺ ഡോളർ വരെ
Recommended Video