പത്തനംതിട്ടയില്‍ മൂന്ന് സീറ്റ് പിടിക്കും; തിരുവല്ലയില്‍ അനുപ് ആന്‍റണിയെ രംഗത്തിറക്കാന്‍ ബിജെപി
പത്തനംതിട്ട: നിയമസഭ തിരഞ്ഞടുപ്പില്‍ ബിജെപി വളരെ അധികം വിജയ പ്രതീക്ഷ വെച്ച് പുലര്‍ത്തുന്ന ഒരു ജില്ലയാണ് പത്തനംതിട്ട. ജില്ലയില്‍ ആകെയുള്ള അഞ്ചില്‍ മൂന്ന് മണ്ഡലങ്ങളും ബിജെപിയുടെ എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതാണ്. കോന്നി, അടൂര്‍, എന്നിവയ്ക്ക് പുറമെ തിരുവല്ല മണ്ഡലത്തിലുമാണ് ബിജെപി വിജയ സാധ്യത കാണുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലേയും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലേയും മുന്നേറ്റവുമാണ് പത്തനംതിട്ടയിലെ ബിജെപി പ്രതീക്ഷ. മികച്ച പ്രകടനം കാഴ്ചവെക്കാനായി മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ഇപ്പോള്‍ തന്നെ ബിജെപി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
ദുരന്തം മൂടിയ ചമോലി തിരികെ ജീവിതത്തിലേക്ക്- ഉത്തരാഖണ്ഡിലെ പ്രളയഭൂമിയിലെ ഏറ്റവും പുതിയ ചിത്രങ്ങൾ
പത്തനംതിട്ടയിലെ പ്രതീക്ഷ
ശബരിമല സമരത്തിന് പിന്നാലെയാണ് പത്തനംതിട്ട ജില്ലയില്‍ ബിജെപി പ്രത്യേക ശ്രദ്ധ പുലര്‍ത്താന്‍ തുടങ്ങിയത്. ശബരിമല സമരത്തിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോന്നിയില്‍ നാല്‍പ്പതിനായിരത്തിനടുത്ത് വോട്ടുകള്‍ നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. കെ സുരേന്ദ്രനായിരുന്നു ഉപതിരഞ്ഞെടുപ്പില്‍ കോന്നിയിലെ ബിജെപി സ്ഥാനാര്‍ത്ഥി. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മുപ്പതിനായിരത്തിനടുത്ത് വോട്ടാണ് എന്‍ഡിഎയ്ക്ക് നേടാന്‍ കഴിഞ്ഞത്.
അടൂര്‍ മണ്ഡലം
നഗരസഭ തിരഞ്ഞെടുപ്പില്‍ പന്തളം നഗരസഭ ഭരണം പിടിക്കാന്‍ കഴിഞ്ഞതാണ് അടൂരില്‍ ബിജെപിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നത്. സംസ്ഥാനത്ത് തന്നെ പാലക്കാട് കഴിഞ്ഞാല്‍ ബിജെപിക്ക് ഭരണം ലഭിക്കുന്ന ആദ്യ പഞ്ചായത്താണ് അടൂര്‍. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 25000 വോട്ടുകളാണ് ബിജെപിക്ക് അടൂരില്‍ ലഭിച്ചതെങ്കില്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് 36268 ആണ്.
കോന്നിയും അടൂരും
കോന്നിയും അടൂരും കഴിഞ്ഞാല്‍ പത്തനംതിട്ടയില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വിജയ പ്രതീക്ഷയുള്ളത് തിരുവല്ലയിലാണ്. ഇതോടെ കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ച സീറ്റ് ഏറ്റെടുത്ത് മത്സരിക്കാനാണ് ബിജെപിയുടെ തീരുമാനം. ബിഡിജെഎസിന് പത്തനംതിട്ട ജില്ലയില്‍ തന്നെ മറ്റൊരു സീറ്റ് നല്‍കാനാണ് നീക്കം. ഇതിനായുള്ള പ്രാഥമിക ഘട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ബിഡിജെഎസ് മത്സരിച്ച മണ്ഡലം
2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് നേതാവ് അക്കീരമണ്‍ ഭട്ടതിരിപ്പാടായിരുന്നു മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. 31439 വോട്ടുകളുമായി എല്‍ഡിഎഫിനും യുഡിഎഫിനും പിന്നിലായി മൂന്നാമതായിരുന്നു എന്‍ഡിഎയുടെ സ്ഥാനം. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലവും ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവല്ലയില്‍ മാത്രം കെ സുരേന്ദ്രന്‍ നടത്തിയ മുന്നേറ്റവും ബിജെപി ക്യാമ്പിന്‍റെ ആത്മവിശ്വാസം വര്‍ധിക്കുന്നു.
കെ സുരേന്ദ്രന്‍റെ മുന്നേറ്റം
ലോക്സഭ തിരഞ്ഞെടുപ്പില്‍ 40186 വോട്ടുകളായിരുന്നു തിരുവല്ലയില്‍ കെ സുരേന്ദ്രന് നേടാന്‍ കഴിഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത് മുപ്പതിനായിരമായി കുറഞ്ഞെങ്കിലും ശക്തനായ സ്ഥാനാര്‍ത്ഥി വന്നാല്‍ വിജയിക്കാന്‍ കഴിയുമെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്. ഇതോടെയാണ് ബിഡിജെഎസിനെ മാറ്റി നിര്‍ത്തി സീറ്റ് ഏറ്റെടുക്കുക എന്ന തീരുമാനത്തിലേക്ക് ബിജെപി എത്തിയത്.
തിരുവല്ല വിട്ട് നല്‍കും
അക്കീരമൺ കാളിദാസ ഭട്ടതിരി പാർട്ടി വിട്ടതിനാല്‍ തിരുവല്ല സീറ്റ് വിട്ടുകൊടുക്കുന്നതില്‍ ബിഡിജെഎസിനുള്ളിലും അഭിപ്രായ വ്യത്യാസം ഇല്ല. ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണ്ണായകമായ മണ്ഡലമാണ് തിരുവല്ല. ഇവിടെ ആ വിഭാഗത്തില്‍ നിന്നുള്ള ഒരു സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കാനാണ് തീരുമാനം. പൊതു സ്വതന്ത്രന്‍ ഉള്‍പ്പടേയുള്ളവരേയും പരിഗണിക്കുന്നുണ്ട്.
അനൂപ് ആന്‍റണി മത്സരിക്കും
പാര്‍ട്ടി സ്ഥാനാര്‍ത്ഥി തന്നെയാണെങ്കില്‍ ഏറ്റവും കൂടുതല്‍ സാധ്യത യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്‍റണിക്കാണ്. ഇദ്ദേഹം ഏറെക്കുറെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിട്ടുണ്ട്. അനൂപിന് അപ്പുറത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പേരുകള്‍ ഒന്നും ഉയര്‍ന്ന് വരുന്നില്ല. ജനസേവനം ഫൗണ്ടേഷൻ ഹെൽപ്പ് ഡസ്ക് പ്രവർത്തനങ്ങളുമായി അനൂപ് ആന്റണി മാസങ്ങളായി മണ്ഡലത്തില്‍ സജീവമാണി.
പകരം കോന്നി വേണം
കെ സുരേന്ദ്രന്‍ മത്സരിക്കുന്നില്ലെങ്കില്‍ തിരുവല്ലയ്ക്ക് പകരമായി കോന്നി വേണമെന്നാണ് ബിഡിജെഎസിന്‍റെ ആവശ്യം. ഇവിടെ മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്നും അവര്‍ അവകാശപ്പെടുന്നു. എന്നാല്‍ ബിജെപി ഏറ്റവും കൂടുതല്‍ വിജയ സാധ്യത വെച്ച് പുലര്‍ത്തുന്ന സീറ്റായതിനാല്‍ ഇത് വിട്ടുനല്‍കുമോ എന്ന കാര്യം സംശയമാണ്.
സീറ്റ് ജെഡിഎസിന്
അതേസമയം, മറുവശത്ത് എല്‍ഡിഎഫില്‍ ഇത്തവണയും സീറ്റ് ജെഡിഎസിന് തന്നെയാണ്. സിറ്റിങ് എംഎല്‍എ മാത്യു ടി തോമസ് തന്നെ വീണ്ടും ജനവിധി തേടിയേക്കും. കഴിഞ്ഞതവണ മത്സരിച്ച സീറ്റെന്ന നിലയില്‍ തിരുവല്ല സീറ്റിനായി കേരള കോണ്‍ഗ്രസ് അവകാശ വാദം ഉന്നയിച്ചെങ്കിലും ഇക്കാര്യത്തില്‍ അവര്‍ കടുംപിടുത്തം തുടരുന്നില്ല. തിരുവല്ല അല്ലെങ്കില്‍ റാന്നിയാണ് അവരുടെ ആവശ്യം.
യുഡിഎഫില്‍ ആര്
യുഡിഎഫില്‍ തിരുവല്ല സീറ്റിനായി വലിയ ചരട് വലികളാണ് നടക്കുന്നത്. കഴിഞ്ഞ തവണ തങ്ങള്‍ മത്സരിച്ച സീറ്റെന്ന നിലയില്‍ തിരവല്ലയ്ക്കായി വലിയ അവകാശ വാദമാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നടത്തുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസിന് സീറ്റ് വിട്ടുകൊടുക്കരുതെന്നും ഇത്തവണ പാര്‍ട്ടി തന്നെ സീറ്റ് ഏറ്റെടുത്ത് മത്സരിക്കണമെന്നുമാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം വ്യക്തമാക്കുന്നത്.
പിജെ കൂര്യനും രംഗത്ത്
കോണ്‍ഗ്രസിലെ വമ്പന്‍മാരൊക്കെ സീറ്റ് ലക്ഷ്യമിട്ട് രംഗത്തുണ്ട്. അന്‍പത് കൊല്ലത്തിനിടയില്‍ ഒരിക്കല്‍ പോലും കോണ്‍ഗ്രസിന് മത്സരിക്കാന്‍ കഴിയാത്ത സീറ്റാണ് തിരുവല്ല. ഘടകക്ഷിക്ക് വേണ്ടി പണിയെടുക്കാൻ ഇല്ലെന്നാണ് പ്രാദേശിക നേതാക്കള്‍ പരസ്യമായി പരിഗണിക്കുന്നത്. മുതിര്‍ന്ന നേതാവ് പിജെ കൂര്യന്‍ മണ്ഡലത്തില്‍ മത്സരിക്കാനുള്ള നീക്കം ശക്തമാക്കുന്നതിനിടയിലാണ് പ്രാദേശിക വികാരം ശക്തമായത്.
Recommended Video