തിരുവല്ല ആരുടെ കൂടെയും പോരും; പക്ഷെ കാല് വാരരുത്, ഇടതിനും വലതിനും പ്രതീക്ഷ-മണ്ഡല ചരിത്രം
പത്തനംതിട്ട: യുഡിഎഫിനും കോണ്‍ഗ്രസിനും ശക്തമായ അടിത്തറയുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് തവണയായി ജെഡിഎസിലുടെ ഇടത് മുന്നണി വിജയിക്കുന്ന മണ്ഡലമാണ് തിരുവല്ല. യുഡിഎഫില്‍ കേരള കോണ്‍ഗ്രസും എല്‍ഡിഎഫില്‍ ജനതാ ദളും സ്ഥിരമായി മണ്ഡലത്തില്‍ മത്സരിക്കുന്നു. പലപ്പോഴും മുന്നണിക്കുള്ളിലെ കാലുവാരാലാണ് മണ്ഡലത്തില്‍ യുഡിഎഫിന് തിരിച്ചടി നല്‍കിയത്. 1960 ന് ശേഷം കോണ്‍ഗ്രസ് മത്സരിക്കാത്ത മണ്ഡലം കൂടിയാണ് തിരുവല്ല. മാര്‍ത്തോമ സഭയക്ക് നിര്‍ണായ സ്വാധീനമുള്ള മണ്ഡലം കൂടിയായ തിരുവല്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇരു മുന്നണികളും ഈ സാമുദായിക ഘടകം കൂടി പരിഗണിക്കാറുണ്ട്.
തിരുവല്ലയിലെ ആദ്യ പോരാട്ടം
1957 ആദ്യ തിരഞ്ഞെടുപ്പില്‍ സിപിഐയിലെ ജി പത്മനാഭന്‍ തമ്പിയായിരുന്നു തിരുവല്ലയിലെ വിജയി. കോണ്‍ഗ്രസിലെ ടിയു കുരുവിളയായിരുന്നു എതിരാളി. എന്നാല്‍ 1960 ലെ രണ്ടാം അങ്കത്തില്‍ ജി പത്മനാഭന് കാലിടറി. കോണ്‍ഗ്രസിലെ പി ചാക്കോ ആയിരുന്നു അത്തവണത്തെ വിജയിച്ചു. 1965 ആവുമ്പോഴേക്കും കോണ്‍ഗ്രസ് പിളര്‍ന്ന് കേരള കോണ്‍ഗ്രസ് രൂപപ്പെടുകയും തിരുവല്ലയില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി കേരള കോണ്‍ഗ്രസ് ഇ ജോണ്‍ ജേക്കബ് മണ്ഡലം പിടിക്കുകയും ചെയ്തു.
ഇ ജോണ്‍ ജേക്കബിന്‍റെ വിജയങ്ങള്‍
1967 ലും 70 ലും എസ്എസ്പിയുടെ പികെ മാത്യുവിനെ പരാജയപ്പെടുത്തി ഇ ജോണ്‍ ജേക്കബ് തിരുവല്ലയില്‍ വിജയിച്ചു. 77 ല്‍ ജോണ്‍ ജേക്കബ് വള്ളക്കാലിയെ പരാജയപ്പെടുത്തി നാലാം തവണയും മണ്ഡലത്തിലെ ജനങ്ങള്‍ ജോണ്‍ ജേക്കബിനെ നിയമസഭയിലേക്ക് അയച്ചു. മന്ത്രിയായിരിക്കെ ജോണ്‍ ജേക്കബ് മരിച്ചതിനെ തുടര്‍ന്നാണ് തിരുവല്ലയില്‍ ആദ്യമായി ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
പിസി തോമസ് എതിരാളി
1979 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ ഭാഗമായി മത്സരിച്ച ജനതാപാര്‍ട്ടിയുടെ പിസി തോമസ് വിജിയിച്ചു. 1980 ലെ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ വര്‍ഗീസ് കരിപ്പയിലിനെ തോല്‍പ്പിച്ച് പിസി തോമസ് വീണ്ടും നിയമസഭയില്‍ എത്തി. 82 ലും അദ്ദേഹം വിജയം തുടര്‍ന്നു. 1987 ലാണ് തിരുവല്ലയില്‍ നിന്നും മാത്യു ടി തോമസ് ആദ്യമായി മത്സരിച്ച് വിജയിക്കുന്നത്. സ്വതന്ത്രനായി മത്സരിച്ച പിസി തോമസ് ആയിരുന്നു എതിരാളി.
മാമ്മന്‍ മത്തായി തിരികെ പിടിക്കുന്നു
91 ല്‍ മാത്യു ടി തോമസിനെ പരാജയപ്പെടുത്തി കേരള കോണ്‍ഗ്രസിന്‍റെ മാമ്മന്‍ മത്തായി സീറ്റ് പിടിച്ചെടുത്തുന്നു. 96 ലും 2001 ലും മാമ്മന്‍ മത്തായി സീറ്റ് നിലനിര്‍ത്തി. മാമ്മൻ മത്തായിയുടെ മരണെത്ത തുടർന്ന് നടന്ന രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ ഭാര്യ എലിസബത്ത് മാമ്മന്‍ മത്തായി സീറ്റ് നിലനിര്‍ത്തി. ജനതാദാളിലെ വര്‍ഗീസ് ജോര്‍ജായിരുന്നു എതിരാളി.
വീണ്ടും മാത്യു ടി തോമസ്
2006 ല്‍ മാത്യു ടി തോമസ് സീറ്റ് തിരികെ പിടിച്ചു. പിന്നീട് 2011 ലും 2016 ലും അദ്ദേഹം വിജയം തുടര്‍ന്നു. ആദ്യ രണ്ട് തവണ വിക്ടര്‍ ടി തോമസ് അവസാന തവണ ജോസഫ് എം പുതുശ്ശേരിയുമായിരുന്നു മാത്യു ടി തോമസിന്‍റെ എതിരാളികള്‍. 8262 വോട്ടിനായിരുന്നു കഴിഞ്ഞ തവണത്തെ മാത്യു ടി തോമസിന്‍റെ വിജയം.
തിരുവല്ലയില്‍
തിരുവല്ല താലൂക്കിൽ ഉൾപ്പെട്ട തിരുവല്ല മുനിസിപ്പാലിറ്റി, കടപ്ര, കവിയൂർ, കുട്ടൂർ, നെടുമ്പ്രം, നിരണം, പെരിങ്ങര എന്നീ പഞ്ചായത്തുകളും; മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന ആനിക്കാട്, കല്ലൂപ്പാറ, മല്ലപ്പള്ളി, പുരമറ്റം, കുന്നന്താന എന്നീ ഗ്രാമപഞ്ചായത്തുകൾ തിരുവല്ല മണ്ഡലത്തിന് കീഴില്‍ വരുന്നത്. 2019 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ഏഴായിരത്തിലേറെ വോട്ടിന്‍റെ ലീഡ് എല്‍ഡിഎഫിന് ഉണ്ട്.
ഇത്തവണ ആരൊക്കെ
എല്‍ഡിഎഫില്‍ ഇത്തവണ മാത്യു ടി തോമസ് അല്ലാതെ മറ്റൊരു പേര് ഉയര്‍ന്ന് കേള്‍ക്കുന്നില്ല. അദ്ദേഹം തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയായേക്കും. യുഡിഎഫില്‍ സീറ്റിനായി കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കത്തിലാണ്. കേരള കോണ്‍ഗ്രസ് തന്നെ മത്സരിച്ചാല്‍ ജോസഫ് എം പുതുശ്ശേരി, വിക്ടര്‍ തോമസ് എന്നിവര്‍ക്കാണ് സാധ്യത. കോണ്‍ഗ്രസാണെങ്കില്‍ പിജെ കൂര്യന്‍ ഉള്‍പ്പടെ ഒരു പിടി നേതാക്കള്‍ രംഗത്തുണ്ട്. അനൂപ് ജോണ്‍ ജേക്കബിനെ രംഗത്തിറക്കാനാണ് ബിജെപി നീക്കം.
ഇന്ത്യയിലിരുന്ന് 163 മില്യണ്‍ യൂറോ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം
Recommended Video