പ്രളയക്കെടുതി: ദുരന്തഭൂമിയിലേക്ക് മഹാരാഷ്ട്രാ മന്ത്രിയും മെഡിക്കൽ സംഘവും എത്തി, 30 ഡോക്ടര്‍മാരെത്തി!
പത്തനംതിട്ട: ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേഗതയേകാൻ മഹാരാഷ്ട്രാ മന്ത്രിയും ഡോക് ടർമാരും ആറൻമുളയിൽ എത്തി. മഹാരാഷ്ട്രാ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഗിരിഷ് മഹാജനും 30 ഡോക്ടർമാരും സാന്ത്വനവുമായി എത്തിയത്. കേരളത്തിന്റെ ദുഖത്തോടൊപ്പം മഹാരാഷ് ട്രയും ഉണ്ടെന്നും ദുരിതാശ്വാസ പ്രവർത്തനത്തിന്റെ അവസാന നിമിഷം വരെ മെഡിക്കൽ സംഘത്തിന്റെ സേവനം ഉണ്ടാവുമെന്നും മന്ത്രി ഗിരിഷ് മഹാജൻ പറഞ്ഞു.
പ്രളയവാർത്ത അറഞ്ഞയുടൻ മഹാരാഷ്ട്ര സർക്കാർ കേരളത്തെ സഹായിക്കാൻ തയ്യാറാവുകയായിരുന്നു. ആവശ്യത്തിനുള്ള മരുന്നുകളും മെഡിക്കൽ സംഘം കരുതിയിട്ടുണ്ട്. സംസ്ഥാന സർക്കാർ ഇവർക്ക് സഞ്ചരിക്കാനുള്ള വാഹനം മാത്രം കൊടുത്താൽ മതിയാവും. ശിശുരോഗ വിദഗ്ധരും ഇഎന്റ്രി, ജനറൽ ഫിസിഷ്യൻമാരുമടക്കം എല്ലാ വിഭാഗം ഡോക്ടർമാരും ഉണ്ട്. തൊലിപ്പുറത്തെ അസുഖങ്ങളും പനിയും തലവേദനയും പോലുള്ള നിസാര രോഗങ്ങളുമാണ് കൂടുതൽ പേർക്കും ഉള്ളതെന്നും പകർച്ചവ്യാധികൾ ആരിലും കണ്ടെത്തിയിട്ടില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
മുംബൈ ജെ ജെ ഹോസ്പിറ്റലിലെയും പുനെ ബി ജെ മെഡിക്കൽ കോളജിലെയും ഡോക്ടർമാരാണ് കേരളത്തിൽ എത്തിയിട്ടുള്ളത്. തിരുവനന്തപുരത്ത് വിമാനമാർഗം വന്നുചേർന്ന 100 അംഗ ഡോക്ടർമാർ മൂന്ന് യൂനിറ്റുകളായി തിരിഞ്ഞ് എറണാകുളം, ത്രിശ്ശൂർ, പത്തനംതിട്ട ജില്ലകളിലേക്ക് പോവുകയായിരുന്നു. ഇടയാറൻമുള എഎംഎം ഹയർസെക്കന്ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയ മഹാരാഷ്ട്ര സംഘത്തെ വീണാ ജോർജ് എം എൽ എ, കാത്തോലിക്ക ബാബ ബെസേലിയോസിസ് പൗലോസ് സെക്കന്റ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.